കൊച്ചി: സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഉദ്ഘാടനതീയതി സപ്തംബര്‍ അഞ്ചിന് തീരുമാനിക്കും. അന്നുതന്നെ ദുബായ് സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ചേര്‍ന്നു പദ്ധതിയുടെ സംയുക്ത പരിശോധന നടത്തുമെന്നു സ്മാര്‍ട്ട്സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജാബിര്‍ ബിന്‍ ഹാഫീസും സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നലെ സ്മാര്‍ട്ട് സിറ്റി ആസ്ഥാനത്തു ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രത്യേക അവലോകന യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന സ്മാര്‍ട്സിറ്റി ബോര്‍ഡ് യോഗത്തില്‍ ഉദ്ഘാടന തീയതി സംബന്ധിച്ച് തീരുമാനമെടുക്കും. പദ്ധതിയുടെ എല്ലാ വശങ്ങളും ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്നു ചീഫ് സെക്രട്ടറി അറിയിച്ചു. ഇപ്പോഴത്തെ അലൈന്മെന്റില് ചെറിയ ഭേദഗതികള്‍ വരുത്താന്‍ യോഗം തീരുമാനിച്ചു.
ഇന്‍ഫോപാര്‍ക്ക് പദ്ധതിയിലെ ഭൂമിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് മുഴുവന്‍ ഭൂമിയും റീ സര്‍വെ ചെയ്യാന്‍ തീരുമാനിച്ചു. ഇനിയും കയേറ്റമുണ്ടെങ്കില് അതിനു ശേഷം ഒഴിപ്പിക്കും. കേരളത്തെ സംബന്ധിച്ചിടത്തോളം സ്മാര്‍ട്ട് സിറ്റി പദ്ധതി വികസനരംഗത്ത് സുപ്രധാന ചുവടുവയ്പാണെന്നും ഇരുസര്‍ക്കാരുകളും യോജിച്ച മനസോടെ മുന്നോട്ടുപോകുമെന്നും സിഇഒ ജാബിര്‍ ബിന്‍ ഹാഫീസ് പറഞ്ഞു.
ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജാബിര്‍ ബിന്‍ ഹാഫീസ് എന്നിവരെക്കൂടാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ കെ. സുരേഷ്കുമാര്‍, ഇ. കെ. മാജി, പൊതുമരാമത്ത് സെക്രട്ടറി മുഹമ്മദ് ഹനീഷ്, സ്മാര്‍ട്ട്സിറ്റി എംഡി ബാജു ജോര്‍ജ്, ഫോര്‍ട്ട്കൊച്ചി സബ്കളക്ടര്‍ എസ്. സുഹാസ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: