സമയം ഒരു മാസത്തോളമായിട്ടും ബാലി തിരിച്ചുവന്നില്ല. ബാലിയേയും പ്രതീക്ഷിച്ച് വിഷമിച്ചിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഗുഹമുഖത്തേക്ക് ചോരവരുന്നത് കണ്ടത്. ജ്യേഷ്ഠന് മുന്‍കൂട്ടി പറഞ്ഞതനുസരിച്ച് ചോരവരുന്നതുകണ്ടപ്പോള്‍ ബാലി മരിച്ചുപോയെന്ന് വിചാരിച്ച് ഗുഹാമുഖമടച്ച് കിഷ്കിന്ധയ്ക്ക് തിരിച്ചുപോയി. മന്ത്രിമാര്‍ തന്നെ രാജാവായി അഭിഷേകം ചെയ്തു. അങ്ങനെയിരിക്കെ അസുരനെക്കൊന്ന് ബാലി തിരിച്ചെത്തി. അന്ന് ഗുഹാമുഖത്ത് രക്തംവന്നത് അസുരന്റെ മായാപ്രകടനമായിരുന്നെന്ന് എനിക്ക് അപ്പോഴാണ് മനസിലാകുന്നത്. കല്ലുകൊണ്ട് ഗുഹാദ്വാരം ഞാന്‍ അടച്ച് പോന്നത് മനപ്പൂര്‍വം ബാലിയെ കൊല്ലാന്‍വേണ്ടിയായിരുന്നെന്ന് ജ്യേഷ്ഠന് കരുതി. ഞാന്‍ പറഞ്ഞ സമാധാനങ്ങളില്‍ തൃപ്തനാകാതെ കോപിഷ്ഠനായി അദ്ദേഹം എന്നെ വധിക്കാനായി ഓടിയടുത്തു. ഭയപ്പെട്ട ഞാന്‍ നാലുപാടും ഓടി. അങ്ങിനെ പലസ്ഥലത്തും ബാലികാണാതെ ഒളിച്ചുകഴിയുന്നതിനിടയിലാണ് മുനിശാപം മൂലം ഋശ്യമൂകാചലത്തില്‍ ബാലി പ്രവേശിക്കുകയില്ലെന്ന് മനസ്സിലാക്കി ഞാന്‍ ഇവിടെ വന്ന് താമസം തുടങ്ങിയത്. എന്റെ സര്‍വസ്വവും ഭാര്യയേയും ബാലി കയ്യടക്കി. അങ്ങനെ നാടും നഗരവും വീടും പത്നിയും എല്ലാം നഷ്ടപ്പെട്ട് ഞാന്‍ ഇവിടെ കഴിയുന്നു.
സുഗ്രീവന്റെ വൃത്താന്തം ശ്രവിച്ചപ്പോള്‍ തങ്ങള്‍ തുല്യദുഃഖിതരാണെന്ന് രാമന് മനസ്സിലായി. ഒരുവശത്ത് രാജ്യവും ഭാര്യയും നഷ്ടപ്പെട്ട താനും മറുവശത്തും അതേപോലെ എല്ലാം നഷ്ടപ്പെട്ട സുഗ്രീവനും. പക്ഷെ തന്റെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ട്. രാജ്യം താന്‍ സ്വയം വേണ്ടെന്നു വെച്ചതാണ്. രാമന് സുഗ്രീവനോട് അത്യധികം അനുതാപവും അവന്റെ ശത്രുവിനോട് അളവില്ലാത്ത കോപവും തോന്നി. രാജ്യവ്യവഹാര രീതിയനുസരിച്ച് ബാലി വധിക്കപ്പെടേണ്ടവനാണെന്ന് രാമന് ബോധ്യമായി. ബാലിയെ ഉടന്‍തന്നെ വധിക്കുന്നതാണെന്ന് രാമന് സുഗ്രീവന് വാക്കുകൊടുത്തു. ബാലി ദുന്ദുഭിയെകൊന്ന് ശവം കാലുകൊണ്ട് തോണ്ടിയെറിഞ്ഞതും പിണത്തില്‍ നിന്നും രക്തത്തുള്ളികള്‍ മതംഗാശ്രമത്തില്‍ വീണതും മഹര്‍ഷി ശപിച്ചതും തന്മൂലം മതംഗാശ്രമ പ്രദേശം ബാലിക്ക് പ്രവേശിക്കാന്‍ കഴിയാതായതും സുഗ്രീവന് വര്‍ണ്ണിച്ചുകേള്‍പ്പിച്ചു. ദുന്ദുഭിയുടെ അസ്ഥികൂടത്തേയും അതുപോലെത്തന്നെ ബാലി കൈത്തരിപ്പ് തീര്‍ക്കുന്നതിന്നായി ഉപയോഗിക്കുന്ന സപ്തസാലങ്ങളേയും സുഗ്രീവന് രാമന് കാണിച്ചുകൊടുത്തു. രാമന് ബാലിയെ വധിക്കാമെന്ന് പ്രതിജ്ഞചെയ്തിരുന്നെങ്കിലും ബാലിയുടെ കരുത്തറിയാവുന്നതുകൊണ്ടും രാമന്റെ കഴിവിനെപ്പറ്റി അറിയാതിരുന്നതിനാലും രാമന് ബാലിയെ വധിക്കാന്‍ കഴിയുമോ എന്ന് സുഗ്രീവന് സംശയമായിരുന്നു. ബാലിവധത്തിന് രാമന് പ്രാപ്തനാണെന്നതിന് തെളിവുകൊടുക്കണമെന്ന് സുഗ്രീവന് സവിനയം അപേക്ഷിച്ചു. മാത്രമല്ല മലപോലെ കിടക്കുന്ന ദുന്ദുഭിയുടെ ഈ അസ്ഥികളും കാലുകൊണ്ട് എടുത്തെറിയാന്‍ കഴിയുന്നവര്‍ക്ക് ബാലിയെ വധിക്കാന്‍ കഴിയുമെന്ന് പറഞ്ഞു. ഇതുകേട്ട രാമന് പുഞ്ചിരിച്ചുകൊണ്ട് കുന്നുപോലെ കിടന്നിരുന്ന ദുന്ദുഭിയുടെ അസ്ഥികൂടത്തെ കാലിന്റെ തള്ളവിരല്‍കൊണ്ട് തോണ്ടി 10 യോജന ദൂരേക്കെറിഞ്ഞു. എന്നിട്ടും സുഗ്രീവന് പൂര്‍ണ്ണ വിശ്വാസമായില്ല. സുഗ്രീവന് പറഞ്ഞു. അയോദ്ധ്യാധിപാ, ബാലിക്കുമല്‍പ്പിടിക്കാനായുള്ള ഈ സപ്തസാലങ്ങളെ അങ്ങ് കണ്ടുവല്ലോ. വട്ടത്തില്‍ നില്ക്കുന്ന ഈ ഏഴു വൃക്ഷങ്ങളേയും ഒരമ്പ്കൊണ്ട് മുറിച്ചിടാമെങ്കില്‍ ആ വ്യക്തിക്ക് ബാലിയെ വധിക്കാന്‍ കഴിയുമെന്നുള്ളത് തീര്‍ച്ചയാണ്. ഈ രണ്ടാമത്തെ പരീക്ഷണത്തേയും രാമന് പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. രാമന് ഘോരമായ ഒരു ശരമെടുത്തു വില്ലില്‍ തൊടുത്ത് വലിച്ചയച്ചു. ശ്രീരാമന് തൊടുത്തുവിട്ട അമ്പ് ആ ഏഴ് സാലവൃക്ഷങ്ങളേയും പിളര്‍ന്നശേഷം ശൈലവും ഭൂമിയും ഭേദിച്ചുകൊണ്ട് ആവനാഴിയില്‍ മടങ്ങിയെത്തി. സുഗ്രീവന് വിസ്മയവും സന്തോഷവും വിശ്വാസവുമായി. രാമനെ തൊഴുതുകൊണ്ട് സുഗ്രീവന് പറഞ്ഞു. രാമദേവ, അങ്ങ് തീര്‍ച്ചയായും മഹാത്മാവും മഹാരഥനുമാണ്. എന്റെ പൂര്‍വപുണ്യഫലംകൊണ്ടാണ് അങ്ങയെപ്പോലുള്ള മഹാനെ എനിക്ക് സുഹൃത്തായി ലഭിച്ചത്. മണ്ണിനുവേണ്ടി ഭൂമികുഴിച്ചപ്പോള്‍ പൊന്നുകിട്ടിയ പ്രതീതിയാണ് ഞാന്‍ അനുഭവിക്കുന്നത്. സുഗ്രീവന് ശ്രീരാമപാദങ്ങളില്‍ നമസ്കരിച്ചു. രാമന് സുഗ്രീവനെ ആലിംഗനംചെയ്തു.
ബാലിവധത്തിനുള്ള പരിതസ്ഥിതികള്‍ ഒരുക്കുന്നതിനുവേണ്ടി സുഗ്രീവാദികളോടൊത്ത് ഞങ്ങളും കിഷ്കിന്ധാനഗരിയുടെ ഗോപുരവാതിലിലെത്തിച്ചേര്‍ന്നു. രാമാജ്ഞയനുസരിച്ച് അരയുംതലയും മുറുക്കി തയ്യാറെടുപ്പോടെ സുഗ്രീവന് അവിടെനിന്നുകൊണ്ട് ബാലിയെ വെല്ലുവിളിച്ച് സിംഹനാദം മുഴക്കി. അതുകേട്ട് പുറത്തു വന്ന ബാലി കലികയറി സുഗ്രീവനുമായി ഉഗ്രയുദ്ധത്തില്‍ ഏര്‍പ്പെട്ടു രാമനും ഞാനും വൃക്ഷങ്ങളെ മറഞ്ഞുനിന്നു. യുദ്ധം കടുത്തു. സുഗ്രീവന് ക്ഷീണിതനായി. അന്യോന്യ സദൃശന്മാരായ അവരെ തിരിച്ചറിയാന്‍ രാമന് കഴിഞ്ഞില്ല. മിത്രദ്രോഹം ഭയന്ന് രാമന് ബാണമയച്ചില്ല. ബാലിയുടെ തല്ലുകൊണ്ട് തളര്‍ന്ന സുഗ്രീവന് പ്രാണനുംകൊണ്ടോടി. ഋശ്യമൂകാചലത്തിലെത്തി. പിന്നാലെ ഓടിയെത്തിയ ബാലി ശാപംഭയന്ന് തിരിച്ച് കിഷ്കിന്ധയിലേയ്ക്കുതന്നെ മടങ്ങി. രാമനുംതാനും സുഗ്രീവസവിധത്തില്‍ എത്തി. സുഗ്രീവന് പരിഭവം പറഞ്ഞു. തന്നെ ഇപ്രകാരം വഞ്ചിച്ചത് ശരിയായില്ലെന്നും പരാതിപ്പെട്ടു. രാമന് സുഗ്രീവനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: