വെഞ്ഞാറമൂട്: അനധികൃത ക്വാറിയുടെ മുകളില്‍ നിന്നടര്‍ന്നു വീണ പാറക്കഷണങ്ങള്ക്കടിയില്പ്പെട്ട് സഹോദരിമാരായ തൊഴിലാളികള്‍ മരിച്ചു. കാരേറ്റ് മുളമന കരിങ്കുറ്റിക്കര അശോകഭവനില്‍ പരേതനായ ഗോവിന്ദന്റെ ഭാര്യ ലളിത(65), സഹോദരി പൊയ്കമുക്ക് പിരപ്പന്‍കോട്ടുകോണം വാറുവിള കോളനിയില്‍ വാറുവിള വീട്ടില്‍ പരേതനായ മണികണ്ഠന്റെ ഭാര്യ ശങ്കരി (46) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 9.45 ഓടെ പൊയ്കമുക്ക് പാറയടിയിലെ റവന്യൂപുറമ്പോക്ക് ഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറക്വാറിയിലാണ് അപകടം. ലളിതയും ശങ്കരിയും വളരെക്കാലമായി ക്വാറിയില്‍ കരിങ്കല്‍ ചീളുകള്‍ പെറുക്കി ചല്ലിയടിക്കുന്ന തൊഴിലാളികളാണ്. ക്വാറിയില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് വെടിവച്ച് പാറ പൊട്ടിക്കാറുളളത്. ഞായറാഴ്ച ഈ ക്വാറിയില്‍ വെടിവച്ച് പാറ പൊട്ടിച്ചിരുന്നു. വെടിയില്‍ പൊട്ടിയടര്ന്നെങ്കിലും താഴെ വീഴാതിരുന്ന പാറക്കഷണങ്ങളാണ് അപകടത്തിനിടയാക്കിയത്.
ചല്ലിയടിക്കാനെത്തിയ സ്ത്രീകള്‍ ക്വാറിയുടെ ചുവട്ടില്‍ നിന്ന് കരിങ്കല്‍ചീളുകള്‍ പെറുക്കുമ്പോള്‍ മഴപെയ്യുകയും മറ്റുളളവര്‍ ക്വാറിയുടെ ചുവട്ടില്‍ നിന്ന് മാറുകയും ചെയ്തു. ലളിതയും ശങ്കരിയും മഴ വകവയ്ക്കാതെ കരിങ്കല്‍ ചീളുകള്‍ പെറുക്കുമ്പോഴാണ് 50 അടിയിലധികം ഉയരത്തില്‍ നിന്ന് പാറക്കഷണങ്ങള്‍ അടര്‍ന്ന് വീണത്.
ലളിതയുടെ മുകളില്‍ വീണ പാറക്കഷണം ക്വാറിയിലെ തൊഴിലാളികള്‍ ചേര്‍ന്ന് നീക്കം ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. ശങ്കരിയുടെ ദേഹത്തുവീണ വലുപ്പമുളള പാറക്കഷണങ്ങള്‍ അഗ്നിശമന സേനയെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് നീക്കം ചെയ്തത്. ശങ്കരിയുടെ മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം രണ്ട് മൃതദേഹങ്ങളും പാറയടി വാറുവിളയിലുള്ള ശങ്കരിയുടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വസന്തയാണ് മരിച്ച ലളിതയുടെ മകള്‍. സൗമ്യ, രമ്യ എന്നിവരാണ് മരിച്ച ശങ്കരിയുടെ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: