തിരുവനന്തപുരം: ഓഫീസുകള്‍ സംബന്ധിച്ച അവകാശത്തര്‍ക്കം ജെഎസ്എസില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 19ന് നിശ്ചയിച്ചിരുന്ന ജെഎസ്എസ്-സിപിഎം ലയനസമ്മേളനം നടക്കില്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അതേസമയം കെ.ആര്. ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങാനുള്ള സന്നദ്ധത നേരത്തേ അറിയിച്ചതാണെന്നും അതില്‍ മാറ്റമില്ലെന്നും കോടിയേരി പറഞ്ഞു.
ഓഫീസ് അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട് സാങ്കേതികമായും നിയമപരമായും ചില തടസ്സങ്ങളുണ്ട്. അത്തരം തടസ്സങ്ങള്‍ നീക്കി തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിക്കേണ്ടതുണ്ട്. അതിനുശേഷം ആലോചിച്ച് തീരുമാനമെടുക്കും. പി. കൃഷ്ണപിള്ള ദിനത്തില്‍ ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗൗരിയമ്മ പങ്കെടുക്കുമോയെന്ന് അറിയില്ല. എല്ലാ വര്‍ഷവും സിപിഎമ്മും സിപിഐയും സംയുക്തമായാണ് കൃഷ്ണപിള്ളദിനം ആചരിക്കുന്നത്. അത് ഇത്തവണയും ഉണ്ടാകുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചായത്ത് രൂപീകരണം തടഞ്ഞുകൊണ്ടുള്ള കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ നേരത്തേ നിശ്ചയിച്ച സമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. കോടതിവിധിക്കെതിരെ അപ്പീല്‍ പോയി സമയം കളയരുത്.
വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. ഭരണഘടനാ വിരുദ്ധമായാണ് സര്‍ക്കാര്‍ പഞ്ചായത്ത് വിഭജനം നടത്തിയത്. ഈ പഞ്ചായത്തുകളുടെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് വിഭജനവും നടത്തിയത്. അതിനാല്‍ പഞ്ചായത്ത് വിഭജനം പൂര്‍ണമായി റദ്ദാക്കണം. വാര്‍ഡ് പുനര്‍നിര്‍ണയത്തിന് പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: