ഇന്ന് കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തു മാത്രം നാലു പ്രസ്സുകളുണ്ട്. സെക്രട്ടേറിയറ്റിന് സമീപം ഹെഡ്ക്വാര്ട്ടേഴ്സിനോടനുബന്ധിച്ചുള്ള സെന്‍ട്രല്‍ പ്രസ്, മണ്ണന്തല പ്രസ്, മുദ്രപത്രങ്ങളും മറ്റും അച്ചടിക്കുന്ന സ്റ്റാമ്പ് മാനുഫാക്ചറിംഗ് (കമ്മട്ടം) പ്രസ്, സെന്‍ട്രല്‍ ജയില്‍ പ്രസ് എന്നിവയാണത്. കൊല്ലത്ത് ഉമയനല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കോട്ടയത്ത് വാഴൂര്‍, എറണാകുളത്ത് കാക്കനാട്, ഷൊര്‍ണൂര്‍, കോഴിക്കോട്, വയനാട് മേപ്പാടി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് മറ്റ് ഗവ പ്രസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രസ് ജോലികള്‍ സാധാരണ മൂന്നായാണ് തരം തിരിച്ചിരിക്കുന്നത്. എന്താണോ അച്ചടിക്കേണ്ടത് അത് ഡിറ്റിപി ചെയ്ത് പ്രൂഫ് നോക്കി തിരുത്തി അച്ചടിക്കാനുള്ള രൂപത്തിലാക്കി പ്രിന്റംഗ് മെഷീനിലെത്തിക്കുന്നതുവരെയാണ് ഒന്നാം ഭാഗം. ഇത് പ്രീ പ്രസ് ജോലിയായാണ് അറിയപ്പെടുന്നത്. തുടര്‍ന്ന് കളറിലാണോ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണോ പ്രിന്റ് ചെയ്യേണ്ടത് എന്നതനുസരിച്ച് ഉദ്ദേശിക്കുന്ന പേപ്പറില്‍ പ്രിന്റ് ചെയ്ത് പുറത്തിറക്കുന്നു. ഈ രണ്ടാംഘട്ടം പ്രസ് വര്‍ക്ക് എന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് ഒട്ടിക്കല്‍, ബൈന്റിംഗ് പോലുള്ള ജോലികളാണ് നടക്കുക. ഇത് പോസ്റ്റ് പ്രസ് വര്‍ക്ക് എന്നാണ് വിശേഷിക്കപ്പെടുന്നത്.
ഗവ പ്രസ്സുകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നത് സര്‍ക്കാര്‍ പ്രസ്സുകളിലായിരുന്നു. എന്നാല്‍ സമയത്തിന് ജോലി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും ഗുണനിലവാരത്തിലെ വീഴ്ച യും തുടര്‍ക്കഥയായപ്പോള്‍ സര്‍ക്കാര്‍ തന്നെ ലോട്ടറിയുടെ അച്ചടി പുറത്ത് സ്വകാര്യപ്രസ്സുകള്‍ക്ക് നല്കി. ഇതുപോലെ കേരള കോളിംഗ് തുടങ്ങി അനേകം സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെയും അച്ചടി സ്വകാര്യ പ്രസ്സുകളിലേക്ക് മാറ്റി. ഒപ്പം പിആര്‍ഡി ജോലികളും സ്വകാര്യപ്രസ്സുകളെ ഏല്‍പ്പിച്ചു.
പ്രിന്റിങ്ങിനായി ഉപയോഗിക്കുന്ന റോ മെറ്റീരിയല്‍സിന്റെ ഗുണനിലവാരം കുറഞ്ഞത് ഗവ പ്രസ്സുകളുടെ നിലനില്‍പ്പിന് പോലും ഭീഷണി ഉയര്‍ത്തുന്നു. കാലത്തിന്റെ മാറ്റവും മാത്സരിക വെല്ലുവിളികളും ഏറ്റെടുത്ത് ആധുനികസംവിധാനങ്ങളിലൂടെ ഈ കുറവുകള്‍ പരിഹരിക്കാനുള്ള ശ്രമം ഗവ പ്രസ്സിന്റെ തലപ്പത്തുള്ളവരില്‍ നിന്ന് ഉണ്ടാകുന്നില്ല. അവര്‍ ഇപ്പോഴും ലോ കോസ്റ്റ് ടെണ്ടറുകളും ഗുണമേന്മ ഇല്ലാത്ത മഷി, പ്ലേറ്റ്, പേപ്പര്‍ തുടങ്ങിയവയുമാണ് പ്രിന്റിങ്ങിന് ഉപയോഗിക്കുന്നത്. ഇതാകട്ടെ വാങ്ങി നല്‍കുന്നത് സ്റ്റേഷനറി വകുപ്പാണ്. അവര്‍ മുമ്പ് സൂചിപ്പിച്ചതു പോലെ ഗുണനിലവാരത്തിനല്ല പ്രാധാന്യം നല്‍കുന്നത്. മറിച്ച് കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്ന ടെണ്ടറിനാണ്. ഇതിലാകട്ടെ വമ്പിച്ച അഴിമതിയാണ് നടക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
അതുപോലെ പ്രസ്സുകളുടെ വികസനവും വഴിമുട്ടി നില്‍ക്കുകയാണ്. സ്വകാര്യപ്രസ്സുകള് നൂതനമായ അച്ചടി യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും ഉപയോഗിക്കുമ്പോള്‍ ഗവ പ്രസ്സുകളില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്താതെ ഉള്ളതുകൊണ്ട് കാര്യം നടത്താന്‍ ജീവനക്കാര്‍ വിധിക്കപ്പെടുകയാണ്. സമീപകാലത്ത് പാഠപുസ്തക അച്ചടി വൈകിയതിന് ഒരു കാരണം ഗവ പ്രസ്സുകളുടെ കാലാനുസൃതമായ വികസനമില്ലായ്മയാണ്. പ്രസ്സുകളുടെ ആധുനികവത്കരണം അത്യന്താപേക്ഷിതമായി നടപ്പാക്കേണ്ടതാണെന്ന് ജീവനക്കാരും ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സര്‍ക്കാരിനും അച്ചിടവകുപ്പ് ഭരിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും മാത്രം കേട്ട മട്ടില്ല.
തിരുവനന്തപുരം മണ്ണന്തല, വാഴൂര്‍, ഷൊര്‍ണൂര്‍ പ്രസ്സുകളില്‍ അത്യാധുനിക വെബ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാലിന്ന് ഇവ മൂടി ഇട്ടിരിക്കുകയാണ്. ഇതുപയോഗിച്ചുള്ള പ്രിന്റിങ് നടക്കുന്നില്ല. യോഗ്യമായ ജോലികള്‍ ലഭിക്കാത്തതിനാലാണ് ഈ പ്രസ്സുകള്‍ നിരന്തരം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതെന്ന് അധികൃതര്‍ പറയുന്നു. പാഠപുസ്തകം, ലോട്ടറി എന്നിവയുടെ അച്ചടി ഈ പ്രസ്സുകളില്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിയും. ഭീമമായ ജോലികള്‍ ഗവണ്മെന്റ് പ്രസ്സുകളില്‍ നിന്ന് ഒഴിവാക്കിയതു മൂലമാണ് കോടികള്‍ വിലമതിക്കുന്ന വെബ് പ്രസ്സുകള്‍ ഉപയോഗശൂന്യമായി കിടക്കുന്നത്.
(നാളെ: ഫാക്ടറീസ് ആക്ട് റദ്ദാക്കി
തൊഴിലാളി ദ്രോഹം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: