തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍. തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വാര്‍ഡ് വിഭജനം നീളുന്നതും പൂര്‍ത്തിയായ വാര്‍ഡ് വിഭജനം ഹൈക്കോടതി ഭാഗികമായി റദ്ദാക്കുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് പ്രതിസന്ധിയിലായത്. 2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
എന്നാല്‍, പുതിയ വാര്‍ഡ് വിഭജനമനുസരിച്ചാകണം തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതോടെ ഒക്ടോബറില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പിനെച്ചൊല്ലി സര്‍ക്കാരും കമ്മീഷനും രണ്ടുതട്ടിലായതോടെ പ്രശ്നപരിഹാരത്തിനായി ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് ഉന്നതതല ചര്‍ച്ച നടക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരായ കെ.സി. ജോസഫും മഞ്ഞളാംകുഴി അലിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ 2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാട് ചര്‍ച്ചയില്‍ ആവര്‍ത്തിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍നായര്‍ വ്യക്തമാക്കി. കമ്മീഷന്റെ നിലപാട് സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്.
ഭരണഘടനയനുസരിച്ച് നവംബര്‍ ഒന്നിന് തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരത്തിലെത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് ഭരണഘടനാലംഘനമാകും. വാര്‍ഡ് വിഭജനം സംബന്ധിച്ച് ഹൈക്കോടതി വിധി കമ്മീഷനെ ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഗ്രാമപ്പഞ്ചായത്തുകളുടെ വിഭജനം ഏതാണ്ട് പൂര്‍ത്തിയായെങ്കിലും നഗരസഭകളുടെ വിഭജനം അനിശ്ചിതത്വത്തിലാവുകയായിരുന്നു.
പഴയവാര്ഡുകള് അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്താന്‍ സര്‍ക്കാരിന് താത്പര്യമില്ല. സര്‍ക്കാരിന്റെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് മന്ത്രിമാരായ കെ.സി. ജോസഫും മഞ്ഞളാംകുഴിയും രംഗത്തു വന്നു. എന്നാല്‍ റവന്യൂ വില്ലേജുകള്‍ വിഭജിച്ച് പഞ്ചായത്തുകള്‍ രൂപീകരിക്കാനുള്ള നീക്കം നിയമവിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കിയത് സര്‍ക്കാരിന് തിരിച്ചടിയായി.
പുതിയ 68 പഞ്ചായത്തുകളുടെ രൂപീകരണമാണ് വിധിയിലൂടെ റദ്ദാക്കപ്പെട്ടത്. സംസ്ഥാനത്തെ രണ്ട് കോര്‍പ്പറേഷനുകള്‍ വിഭജിച്ച് നാലു മുന്‍സിപ്പാലിറ്റികള്‍ രൂപീകരിച്ച നടപടിയും കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയാല്‍ തദ്ദേശതെരഞ്ഞെടുപ്പ് വീണ്ടും നിയമക്കുരുക്കിലാകും. നവംബറിലെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കേണ്ടിയുംവരും. സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നും നവംബറില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷവും ബിജെപിയും രംഗത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: