പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം പൂനെ എഫ്സിക്ക് വീണ്ടുമൊരു വിദേശ താരം കൂടി എത്തുന്നു. തുര്‍ക്കി ദേശീയ ടീമിനായും യൂറോപ്യന്‍ ലീഗിലെ മിഡില്‍സ്ബറോ, ഫെനര്‍ബാഷെ, സ്റ്റോക് സിറ്റി, വോള്‍ഫ്സ്ബര്‍ഗ് ടീമുകള്‍ക്കായും തിളങ്ങിയ സ്ട്രൈക്കര്‍ ടുനാകെ സാന്‍ലിയാണ് പൂനെയിലെത്തുന്നത്. ഖത്തര്‍ ലീഗിലെ ഉമ് സലാല്‍ ക്ലബ്ബില്‍നിന്നാണ് മുപ്പത്തിമൂന്നുകാരനായ സാന്‍ലി ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്. അഡ്രിയാന്‍ മുട്ടു, ദിദിയര്‍ സൊകോറ, നിക്കി ഷോറെ എന്നിവര്‍ക്കു ശേഷം പൂനെയുടെ വലിയ വാങ്ങലായി സാന്‍ലി.
തുര്‍ക്കിക്കായി 80 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഈ മുന്നേറ്റനിരക്കാരന് രാജ്യത്തിനായി കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരം. 2008ലെ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ദേശീയ ടീമിനെ മൂന്നാമതെത്തിച്ചതും, അതേവര്‍ഷം യൂറോ കപ്പില്‍ സെമി ഫൈനലിലെത്തിച്ചതും സാന്‍ലിയുടെ മികവ്. ക്ലബ് കരിയറില്‍ 150ലേറെ ഗോളുകള്‍ നേടിയ താരത്തെ പ്രശസ്തനാക്കിയത് 2004 യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരേ ഫെനര്‍ബാഷെയ്ക്കായി നേടിയ ഹാട്രിക്. മുന്നേറ്റനിരയില്‍ ഏതു പൊസിഷനിലും കളിക്കാന്‍ കഴിവുള്ള സാന്‍ലി ആക്രമണത്തിന്റെ ശൗര്യം വര്‍ധിപ്പിക്കുമെന്ന് പൂനെ പരിശീലകന് ഡേവിഡ് പ്ലാറ്റിന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: