കേശവപുര (ബെംഗളൂരു): മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് എന്‍. കൃഷ്ണപ്പ (83) അന്തരിച്ചു. ബെംഗളൂരുവിലെ പ്രാന്തകാര്യാലയമായ ‘കേശവകൃപ’യില്‍ ഇന്നലെ രാവിലെ 10.55 നായിരുന്നു അന്ത്യം. കുറെക്കാലമായി അസുഖബാധിതനായിരുന്നു. ഇന്നലെഉച്ചക്ക് 12.30 മുതല്‍ വൈകിട്ട് നാലുവരെ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം കിംസ് മെഡിക്കല്‍ കോളേജിന് കൈമാറും.
നരസിംഹയ്യ-സാവിത്രാമ്മ ദമ്പതികളുടെ മകനായി 1932 ല്‍ മൈസൂരില്‍ ജനിച്ച കൃഷ്ണപ്പ കോളേജ് വിദ്യാഭ്യാസകാലത്താണ് ആര്‍എസ്എസ് സ്വയംസേവകനാവുന്നത്.
സംസ്കൃതത്തില്‍ ബിഎ ഓണേഴ്സ് ബിരുദമെടുത്ത അദ്ദേഹം 1954 ല്‍ ആര്‍എസ്എസ് പ്രചാരകനായി. ചാമരാജ് നഗറില്‍ താലൂക്ക് പ്രചാരകനായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് ഷിമോഗ, മംഗളൂരു എന്നിവിടങ്ങളില്‍ ജില്ലാ പ്രചാരകനായി. 1960-62 കാലയളവില്‍ ബെംഗളൂരു ഗ്രാമീണ ജില്ലാ പ്രചാരകനായ കൃഷ്ണപ്പ തുംകൂര്‍ വിഭാഗ് പ്രചാരകായി നിയോഗിക്കപ്പെട്ടു.
1975 ല്‍ അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ കൃഷ്ണപ്പയെ അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടം ജയിലിലടച്ചു.
അടിയന്തരാവസ്ഥക്കെതിരെ രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമായിരുന്നു കൃഷ്ണപ്പയുടെ നേതൃത്വത്തില്‍ നടന്നത്. ജയില്‍മോചിതനായശേഷം സംഘപ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹം 1978 ല്‍ ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖായി. തുടര്‍ന്ന് പ്രാന്തപ്രചാരക് പ്രമുഖിന്റെ ചുമതലയേറ്റു. 1989 ല്‍ കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ക്ഷേത്രീയ പ്രചാരകായി.
2004 ല്‍ ആര്‍എസ്എസ് ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്ന കൃഷ്ണപ്പ സംഘടനയുടെ അഖിലഭാരതീയ സദസ്യനായി. 2014 വരെ ഈ പദവിയില്‍ തുടര്‍ന്നു. ഇക്കാലത്ത് കുടുബമൂല്യങ്ങളെ ഊട്ടിയുറപ്പിക്കുന്നതിനായുള്ള പരിവാര്‍ പ്രബോധന്‍ നേതൃത്വം നല്കി. കര്‍ണാടകയില്‍ വേദവിജ്ഞാന്‍ ഗുരുകുലം, പ്രബോധിനി ഗുരുകുലം, മൈേത്രയി ഗുരുകുലം തുടങ്ങിയവക്ക് പ്രാരംഭംകുറിച്ച അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനത്തില്‍ ‘അസീമ’ എന്ന മാസികയും പ്രസിദ്ധീകരണമാരംഭിച്ചു.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ജോഷി, സഹസര്‍കാര്യവാഹുമാരായ ദത്താത്രേയ ഹൊസബാളെ, വി. ഭാഗയ്യ, ഡോ. കൃഷ്ണഗോപാല്‍, സുരേഷ് സോണി, അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ, ദക്ഷിണ ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, കേരള പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍, അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന് തുടങ്ങിയവര്‍ കൃഷ്ണപ്പയുടെ
നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: