വിഭീഷണന്റെ പ്രവൃത്തി ഒരുനാടിന്റെ പൗരനു ചേര്‍ന്നതായിരുന്നോ എന്നൊരു ചിന്ത സ്വാഭാവികമാണ്. എന്നാല്‍ രാവണനും ബാഹ്യശക്തിയായിരുന്നു, കൂടാതെ രാക്ഷസനുമായിരുന്നു. രാക്ഷസന്റെ അനുജന് വൈഷ്ണവനാവുന്ന വിചിത്ര പരിസ്ഥിതി ഉളവായിരിക്കുന്നു. ശ്രീരാമനാണെങ്കില്‍ ഈശ്വരകോടിയിലുള്ള മര്യാദാ പുരുഷോത്തമനും ധര്‍മം ഉടലെടുത്തപോലെ ഉന്നതതലത്തിലുള്ളയാളും.
ഇവിടെ പൗരധര്‍മം എന്നതിന്റെ നിര്‍വചനം ഭരണകൂടത്തോടുള്ള വിധേയത്വം എന്നതിലോ സ്വന്തം നാട്ടുകാരുടെ സുരക്ഷ എന്നതിലോ മാത്രം ഒതുക്കുന്നത് ശരിയാവുമായിരുന്നില്ല. രാഷ്ട്രത്തിന്റെ ലോകത്തോടുള്ള സ്വാഭാവിക കര്‍ത്തവ്യം നിറവേറ്റുന്നതില്‍ തടസ്സമായിവരുന്നവരെ നേരിടാനുള്ള കരുത്ത് നേടാന്‍ ആ രാജ്യത്തിലെ സജ്ജനശക്തിക്ക് അവിടുത്തെ സംവിധാനങ്ങളിലൂടെ അസാധ്യമാക്കുന്ന സ്ഥിതിവിശേഷമാണെങ്കില്‍ പുറമേനിന്നുള്ള ലോകനിലവാരമുള്ളവരുടെ ഇടപെടലുകളും അവരുടെ കൂടി സഹായത്താല്‍ തദ്ദേശീയരായ സജ്ജനങ്ങളുടെ വിജയവും അനിവാര്യമായിത്തീരുന്നു. വ്യക്തി മുതല്‍ വിശ്വം വരെയുള്ളതെല്ലാം പരമാത്മാവിന്റെ ധര്‍മസംഹിതക്കനുസരിച്ചുവേണം പ്രവര്‍ത്തിക്കാനെന്നു ചുരുക്കം.
ഇന്നത്തെ ലോകത്തുതന്നെ ചൈന, ഇസ്ലാമിക് സ്റ്റേറ്റ് മുതലായ ശക്തികള്‍ ലോകത്തെ വിറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റു ശക്തികള്‍ ഒന്നിച്ച് അന്നാടുകളിലെ സജ്ജനങ്ങളെ പിന്തുണക്കേണ്ടതുണ്ട്. വിശേഷിച്ചും ഈ പ്രശ്നങ്ങള്‍ നേരിട്ടു ബാധിക്കുന്ന ഭാരതം പോലുള്ള നാടുകള്‍. ദീര്‍ഘദൃഷ്ടിയോടെ ശരിയായ സമയത്ത് തക്കതായ കരുക്കള്‍ നീക്കലാണ് ശരിയായ രാജ്യതന്ത്രജ്ഞന്മാര് ചെയ്യേണ്ടത്. ഇന്നു സൂക്ഷിച്ചാല്‍ നാളെ ദുഃഖിക്കേണ്ടിവരില്ല. ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളിലും കടന്നുകയറി ആക്രമിച്ചവരെ തകര്‍ത്തുവിട്ടശേഷം അവരെ ഉന്മൂലനം ചെയ്യാനോ പകരം വ്യവസ്ഥ ചെയ്യാനോ ഭാരതം തുനിഞ്ഞില്ല. ഇവിടെ രാമായണത്തില്‍ ഭഗവാന് അത്തരം തെറ്റുകളൊന്നും ചെയ്യുന്നില്ല. ദണ്ഡകാരണ്യത്തിലും കിഷ്കിന്ധയിലും തക്കതായ പകരവ്യവസ്ഥകള്‍ മുന്‍കൂട്ടി ചിന്തിച്ചുറപ്പിച്ചാണ് കാര്യങ്ങള്‍ ചെയ്തത്.
ഇവിടെ ലങ്കയിലും രാവണന് പോയി, പകരമെന്തെന്നോ രാമന് രാജ്യം കൈയടക്കാനാണ് വന്നിരിക്കുന്നത് എന്നോ ഉള്ള ചര്‍ച്ചകള്‍ക്കൊന്നുമിടം കൊടുക്കാത്ത രീതിയിലാണ് ശ്രീരാമചന്ദ്ര ദേവന്റെ കരുനീക്കങ്ങള്‍.
രാവണന്റെ മനസ്സില്‍ ഒരിക്കല്‍പ്പോലും പൂര്‍ണശക്തിയോടെ ശത്രുവിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കണമെന്ന ചിന്ത ഉളവാകുന്നില്ല. ഇതും ശ്രീരാമന്റെ തന്ത്രങ്ങളിലൊന്നാണ്. ഇന്ദ്രജിത്തിന്റെ ചെപ്പടിവിദ്യ കളില്‍ വീണുപോയ ശ്രീരാമനെ ആശ്വസിപ്പിച്ച് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ അപ്പുറത്ത് വിഭീഷണനുണ്ട്. രാക്ഷസന്മാരെപ്പോലെ ഹോമം മുടക്കി ഇന്ദ്രജിത്തിന്റെ വധത്തിനു കളമൊരുക്കാന്‍ വിഭീഷണന് വാനരസേനയോടു പറഞ്ഞതാണ്, ഇന്നായിരുന്നെങ്കില്‍ ബുദ്ധിജീവികള്‍ അവരെപ്പോലെ നമ്മളുമാവണോ എന്ന കുനുട്ടു ചോദ്യം ചോദിച്ചേനേ. എന്നാല്‍ രാക്ഷസന്മാരെ അവരുടെ കേന്ദ്രത്തില്‍ അവരുടെ തന്ത്രങ്ങള്‍ നിവൃത്തിയില്ലാത്ത അവസരങ്ങളില്‍ ഉപയോഗിച്ച് തോല്‍പ്പിക്കുന്നതായിരുന്നു വിവേകം എന്നു മനസ്സിലാക്കിയാണല്ലൊ ശ്രീരാമന് അനുവാദം കൊടുക്കുന്നത്. ഏതായാലും ഹോമം മുടങ്ങിയതിനാല്‍ ഇന്ദ്രജിത്ത് വധ്യനായി.
മൂന്നു ദിവസത്തെ കഠോരയുദ്ധത്തിനുശേഷം ഇന്ദ്രജിത്തിനെ ഇന്ദ്രാസ്ത്രം കൊണ്ടുതന്നെ സൗമിത്രി കൊന്നത് ഒരു സുന്ദരമായ ആകസ്മികത മാത്രം. ഇന്ദ്രജിത്ത് മരിച്ചതിന് ദുഃഖാര്‍ത്തനായ രാവണന് സീതയെ കൊല്ലാന്‍ ചെല്ലുന്നു. നേരെ ചെന്ന് രാമനോട് യുദ്ധം ചെയ്യാനാണ് മന്ത്രി പുത്രന്റെ-സുപാര്‍ശ്വന്റെ-ഉപദേശം. എന്നാല്‍ രണ്ടാംവട്ടത്തിലും രാമനോടേറ്റുമുട്ടി പിന്‍വാങ്ങിയ രാവണന് ഗുരുവിന്റെ ഉപദേശപ്രകാരം ഹോമം നടത്തുന്നു. എഴുത്തച്ഛന് സാത്വികമായ ഹോമവര്‍ണനയാണ് ചെയ്യുന്നത്. എന്നാല്‍ മറ്റു രാമായണങ്ങളില്‍ താമസിക ഹോമമാണ് കാണുന്നത്. ഏതായാലും ദുഷ്ടനു ദൈവാനുകൂല്യം ലഭിക്കുന്നത് കുതിരയ്ക്കു കൊമ്പു മുളയ്ക്കുന്നതുപോലെയാണെന്നു കരുതി ശ്രീരാമന് ഏതുവിധേനയും ഹോമം മുടക്കാന്‍ കപിവീരന്മാരെ അയക്കുന്നു.
അവരാകട്ടെ മറ്റുപായങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മണ്ഡോദരിയെ വലിച്ചിഴച്ച് ഉപദ്രവിക്കാന്‍ തുടങ്ങി. രാവണപത്നിപോലും ആക്രമിക്കപ്പെടുന്നവിധം ലങ്ക അത്രമാത്രം ദുര്‍ബലമായെന്നു ചുരുക്കം. ഇനി രാവണവധം ഒരു ഔപചാരികത മാത്രമായിരിക്കുന്നു എന്നു സൂചിപ്പിക്കുകയാണ് മഹാകവി മണ്ഡോദരിയുടെ സന്ദര്‍ഭത്തിലൂടെ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: