അലങ്കാരേണ വേഷേണ
പ്രമാണേന ഗതേനച
ത്വം ച സുഗ്രീവ ബാലീച
സദൃശൗ സ്ഥ: പരസ്പരം
(കിഷ്കിന്ധ 13:29)
വേഷംകൊണ്ടും വലിപ്പംകൊണ്ടും നില്പുകൊണ്ടും നടപ്പുകൊണ്ടും എന്നുവേണ്ട എല്ലാംകൊണ്ടും സദൃശന്മാരായ നിങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിയാതെ കുഴങ്ങിയതുകൊണ്ടാണ് എനിക്കസ്ത്രമയക്കാന് കഴിയാതിരുന്നത്. ആളെ തിരിച്ചറിയാതെ അസ്ത്രമയച്ച് നിനക്കെന്തെങ്കിലും പറ്റിയാല്‍ നമ്മുടെ ഇരുവരുടേയും കാര്യം നടക്കാതെപോകും; എന്റെ പിതാവിന് പണ്ട് ഇതുപോലൊരപകടം സംഭവിച്ചിട്ടുണ്ട്. അതിന്റെ ഫലം അദ്ദേഹം അനുഭവിക്കുകയും ചെയ്തു.
മുനികുമാരന്റെ വധ കഥയും പുത്രശോകത്താല്‍ അദ്ദേഹം മരിക്കാനിടയായ കഥയും രാമന് സുഗ്രീവനെ പറഞ്ഞു കേള്‍പ്പിച്ചു. എന്റെ ബാണം ഒരിക്കലും നിഷ്ഫലമാവുകയില്ല. എന്റെ ബാണം ആള്മാറി തറക്കാനിടയായാല് അത് മഹാവിപത്തായിത്തീരുമായിരുന്നില്ലേ? സുഗ്രീവ, കുറച്ചൊന്ന് ക്ഷമിക്കുക. നീ ഒട്ടും സംശയിക്കേണ്ട വീണ്ടും യുദ്ധം ചെയ്യുക. ഞാന്‍ വേണ്ടതു ചെയ്യുന്നതാണ്. സുഗ്രീവനെ തിരിച്ചറിയുന്നതിന്നായി രാമനിര്‍ദ്ദേശമനുസരിച്ച് താന്‍ സുഗ്രീവന്റെ കഴുത്തില്‍ ഒരു മാല അണിയിച്ചു.
എല്ലാവരും വീണ്ടും കിഷ്കിന്ധയ്ക്കു പുറപ്പെട്ടു. കിഷ്കിന്ധയില്‍ ചെന്ന് സുഗ്രീവന് ബാലിയെ വീണ്ടും പോരിനു വിളിച്ചു. രാമന് മരത്തിനു മറഞ്ഞുനിന്നു. ദിക്കെട്ടുംപൊട്ടുമാറുള്ള സുഗ്രീവന്റെ അലര്‍ച്ചകേട്ട് ബാലി പൂര്‍വാധികം ക്ഷോഭത്തോടെ യുദ്ധത്തിനായി പുറപ്പെടാന്‍ ഒരുങ്ങി. ഭൂതഭാവികളെക്കുറിച്ച് ഒട്ടും ആലോചിക്കാതെ ചാടിപ്പുറപ്പെട്ട ബാലിയെ താര തടഞ്ഞുനിര്‍ത്തി പറഞ്ഞു.
നാഥ, ഈ പുറപ്പാട് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. അങ്ങയോട് മല്ലിട്ടു തോറ്റ് അവശനായി പാലായനം ചെയ്ത സുഗ്രീവന് ഒന്നു വിശ്രമിക്കുന്നതിന്ന് പോലും സമയമെടുക്കാതെ ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുകയാണ്. ഇതില്‍ എന്തെങ്കിലും കാര്യമായ രഹസ്യം ഉണ്ടായിരിക്കണം. എന്റെ വിശ്വസ്ത അനുചരനില്നിന്നും എനിക്കിന്നലെ ഒരു വാര്‍ത്ത ലഭിക്കുകയുണ്ടായി. സന്യാസിവേഷധാരികളായി രണ്ട് വീരയുവാക്കള്‍ സുഗ്രീവന് അതിഥികളായി എത്തിയിട്ടുണ്ടെന്നും അവനും സുഗ്രീവനും തമ്മില്‍ ഏതോ വിധത്തിലുള്ള സഖ്യസംഭാഷണങ്ങള്‍ നടന്നിരുന്നെന്നും അവന് പറയുകയുണ്ടായി. ഇപ്പോള്‍ എനിക്കുതോന്നുന്നു ഇത് അങ്ങയോട് ബന്ധപ്പെട്ട കാര്യമായിരിക്കുമെന്ന്.
താരയുടെ വാക്കുകള്‍ കേട്ട് ബാലി പ്രതിവചിച്ചു. പ്രിയേ, അതിന് ആരെങ്കിലും സുഗ്രീവനെ സഹായിക്കാന്‍ ഒരുങ്ങിപുറപ്പെട്ടിട്ടുണ്ടെങ്കില് അവരേയും സുഗ്രീവനൊപ്പം ഞാന്‍ കാലപുരിക്കയക്കുന്നതാണ്. സുഗ്രീവന്റെ ഉറുമ്പുകടിക്കുന്നതുപോലുള്ള ഈ പ്രവൃത്തി സഹിക്കാനുള്ള ക്ഷമ ഒട്ടും എന്നിലില്ല. ഇന്ന് അവന്റെ അവസാനമായിരിക്കും. അതുകൊണ്ട് പ്രിയ താരേ, നീ തടസ്സം നില്‍ക്കരുത്. ബാലി പുറപ്പെടാന്‍ ഒരുങ്ങി.
താര വീണ്ടും ബാലിയെ തടഞ്ഞുകൊണ്ടു പറഞ്ഞു. അങ്ങ് അശുഭമായ വാക്കുകള്‍ പറയുകയോ പ്രവൃത്തിക്കുകയോ ചെയ്യരുത്. ഇന്നലെ ദണ്ഡകാരണ്യത്തില്നിന്നും മടങ്ങിവന്ന നമ്മുടെ പുത്രന് അംഗദനും ചില മഹര്ഷിവര്യന്മാര് വഴി ലഭിച്ച വൃത്താന്തം എന്നോട് പറയുകയുണ്ടായി.
സൂര്യകുലസംജാതന്മാരായ രണ്ട് വീരരാജകുമാരന്മാര് പിതാവിന്റെ ആജ്ഞ പാലിക്കുന്നതിന്നായി വനവാസമനുഷ്ഠിച്ചുവരുന്നുണ്ടെന്നും അവരില്‍ ജ്യേഷ്ഠന്റെ പത്നിയെ രാവണന് മോഷ്ടിച്ചുകൊണ്ടുപോയതായും അവര്‍ രാക്ഷസ വംശനാശത്തിനൊരുങ്ങിയിരിക്കുകയാണെന്നും ഭാര്യന്വേഷണത്തിനായി നടക്കുന്നതിന്നിടയില്‍ അവര്‍ സുഗ്രീവനുമായി സഖ്യംചെയ്ത് സഹായം സമ്പാദിക്കുമെന്നും സഖ്യം നിമിത്തം ആദ്യം അങ്ങയെ നിഗ്രഹിക്കുമെന്നും അവര്‍ പറഞ്ഞുവത്രെ. അവയുടെ ആരംഭഘട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് എനിക്കുതോന്നുന്നത്. എല്ലാം സൂക്ഷ്മമായി ചിന്തിച്ചേ അങ്ങെന്തെങ്കിലും തീരുമാനിക്കാവൂ.
ഇതുകേട്ട് ബാലി പറഞ്ഞു. അങ്ങിനെ രണ്ട് രാജകുമാരന്മാര് ഇവിടെ വന്നിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ തമ്മിലൊന്നു കാണട്ടെ. കണ്ടുകഴിഞ്ഞാല്‍ തീര്‍ച്ചയായും ഞങ്ങള്‍ മിത്രങ്ങളായിത്തീരും. അവര്‍ എന്നെ സ്നേഹിക്കുകയും ഞാന്‍ അവരെ സഹായിക്കുകയും ചെയ്യും. നീ ദുഃഖിക്കേണ്ട. എല്ലാം ശുഭമായി പര്യവസാനിക്കും. ശങ്കയും ഭയവും ഭീരുത്വലക്ഷണമാണ്. ഒരു വീരപത്നിയായ താരയ്ക്ക് ഇതൊരിക്കലും ഭൂഷണമല്ല. ഭവതി അന്തപ്പുരത്തിലേക്ക് പോകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: