കര്‍ക്കടക വാവ് വെള്ളിയാഴ്ച
മണ്മറഞ്ഞ പിതൃക്കളെ സ്മരിച്ച് അവരെ പിതൃലോകത്തുനിന്ന് ആവാഹിച്ചുവരുത്തി പ്രീതിപ്പെടുത്തുകയാണ് വാവുബലി അഥവാ വാവൂട്ട് എന്ന ചടങ്ങുകൊണ്ടുദ്ദേശിക്കുന്നത്. മരിച്ച നാള് കണക്കാക്കി ആ ദിവസം വീടുകളില്‍ ശ്രാദ്ധം ഊട്ടാറുണ്ട്. എന്നാല്‍ എല്ലാവരുടേയും സൗകര്യാര്‍ത്ഥം പൂണ്യതീര്ത്ഥക്കരയിലോ പുണ്യ സങ്കേതങ്ങളിലോ പിതൃക്രിയകള്‍ നടത്തിവരുന്നു.
ദക്ഷിണായന കാലത്താണ് പിതൃലോകം തുറക്കുന്നത് എന്നാണ് വിശ്വാസം. ദേവന്മാരുടെ രാത്രികാലമാണ് ദക്ഷിണായനം. ഏകദേശം നാല്‍പ്പതു തലമുറയുടെ ബന്ധമാണ് മനുഷ്യനുണ്ടാവുക. ഇത്രയും തലമുറയിലെ പിതൃക്കളെ സ്മരിച്ചാണ് വാവുബലി. എല്ലാ അമാവാസിക്കും വാവുബലി വേണ്ടതാണ്. അതിനു സാധിക്കാത്തവര്‍ കര്‍ക്കടകത്തിലേയും തുലാത്തിലേയും കുംഭത്തിലേയും വാവുകള്‍ക്ക് ഈ ചടങ്ങ് ചെയ്യാറുണ്ട്. തലേദിവസം വൃതാനുഷ്ഠാനത്തോടെ (ഒരിക്കല്‍ നോറ്റ്) വേണം ഇതില്‍ പങ്കെടുക്കാന്‍ അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നവര്‍ വാവൂട്ടരുത് എന്നില്ല. മുന്‍ തലമുറയ്ക്കുവേണ്ടി കുടുംബത്തിലുള്ളവര്‍ ആരെങ്കിലും പിതൃക്രിയ ചെയ്തിരിക്കണമെന്നാണ് ആചാരം.
തിരുനെല്ലി പാപനാശം (വര്‍ക്കല), തിരുനാവായ സുന്ദരേശക്ഷേത്രം (കണ്ണൂര്‍), തൃക്കുന്നപ്പുഴ (ആലപ്പുഴ), തിരുവില്വാമല (തൃശ്ശൂര്‍), ശംഖുമുഖം, തിരുവല്ലം തിരുമൂലവാരം, ആലുവ, ചേലാമറ്റം (പെരുമ്പാവൂര്‍) എന്നീ സങ്കേതങ്ങള്‍ പിതൃക്രിയകള്‍ക്ക് പ്രധാനപ്പെട്ടവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: