ന്യൂദല്‍ഹി: പാര്‍ലമെന്റ് സ്തംഭനം തുടരുന്നതിനിടെ ജിഎസ്ടി ബില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം 2മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ധനമന്ത്രി യുടെ പ്രസംഗം കോണ്‍ഗ്രസ് തടസ്സപ്പെടുത്തിയതോടെ ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന് ഇടപെട്ട് സഭ നിര്‍ത്തിവെച്ചു. ഭരണഘടനാ ഭേദഗതിബില്‍ ഇത്തരമൊരു അലങ്കോലപ്പെട്ട സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്ന് കുര്യന് പറഞ്ഞു.
കോണ്‍ഗ്രസ് സ്വയം നശീകരണത്തിന്റെ പാതയിലാണെന്നും രാജ്യത്തിന്റെ വളര്‍ച്ച തടസ്സപ്പെടുത്തുന്നതിനായാണ് ജിഎസ്ടിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതെന്നും സഭ പിരിഞ്ഞതിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ചരക്കുസേവന നികുതി നടപ്പാക്കുന്നതുവഴി രാജ്യത്തിന്റെ ജിഡിപിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. എന്നാല്‍ ചില കാരണങ്ങളാല്‍ കോണ്‍ഗ്രസ് അതാഗ്രഹിക്കുന്നില്ല. ലളിത് മോദി വിഷയവും വ്യാപം അഴിമതിയുമൊക്കെ ജിഎസ്ടി ബില്ലിനെതിരെ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇത്തരത്തിലുള്ള തെറ്റായ രീതി ഉപേക്ഷിച്ച് അപകടമായ മാര്‍ഗ്ഗത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്തിരിയണമെന്നും ജയ്റ്റ്ലി ആവശ്യപ്പെട്ടു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വി അവരെ വല്ലാതെ ബാധിച്ചിരിക്കുകയാണ്. ഗാന്ധികുടുംബത്തിന് പുറത്തുനിന്നുള്ളവര്‍ രാജ്യം ഭരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിക്കുന്നില്ല. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കോണ്‍ഗ്രസ് ഭരണകാലത്ത് അവര്‍ ഒരു ബാധ്യതയായിരുന്നു. എന്നാല്‍ അവര്‍ ഭരണത്തില്‍ നിന്നും പുറത്തായ ശേഷവും സാമ്പത്തികരംഗത്തിന് ബാധ്യതയായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയാണ്. 1947ന് സ്വാതന്ത്ര്യംലഭിച്ച ശേഷമുള്ള സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ നടപടിയാണ് ചരക്കുസേവന നികുതി ബില്ലെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
ലോക്സഭയില്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ കോണ്‍ഗ്രസ് ബഹളത്തിലായിരുന്നു. ഉച്ചയ്ക്ക് ശേഷം ഐപിഎല്‍ വിവാദം ചര്‍ച്ച ചെയ്യാനുള്ള ബിജെപിയുടെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചതോടെ ഇതനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസിന്റെ ബഹളം. ഐപിഎല്‍ വിവാദം ചര്‍ച്ചയായാല്‍ തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഇന്നലെ രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിലയിരുത്തി. ഇതേ തുടര്‍ന്ന് ചര്‍ച്ച തടസ്സപ്പെടുത്താനും യോഗം തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: