ആലപ്പുഴ: നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസിലെ പ്രധാന പ്രതികളിലൊരാളായ മാത്യു ഇന്റര്‍നാഷണല്‍ ഉടമ കെ.ജെ. മാത്യുവുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അടുത്ത ബന്ധം. അമ്പലപ്പുഴ കരുമാടി സ്വദേശിയായ മാത്യുവാണ് കോണ്‍ഗ്രസിന്റെ അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റി ഓഫീസിന് സ്ഥലംവാങ്ങി നല്‍കിയതെന്ന് എ വിഭാഗം ആരോപിക്കുന്നു.
ഐ വിഭാഗത്തിലെ പ്രമുഖ നേതാക്കളുമായുള്ള അടുത്ത സൗഹൃദം മൂലമാണ് ഒരു കോടിയിലേറെ ചെലവഴിച്ച് കോണ്‍ഗ്രസിന്റെ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം വാങ്ങി നല്കാന് മാത്യു തയ്യാറായതത്രെ. ആഴ്ചകള്‍ മുമ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് മാത്യു വാങ്ങി നല്കിയ സ്ഥലത്ത് കോണ്‍ഗ്രസ് ഓഫീസിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. കെ.സി. വേണുഗോപാല്‍ എംപി, ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ തുടങ്ങിയ പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കൊപ്പം കെ.ജെ. മാത്യുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസിലെ മറ്റൊരു പ്രതി അല്‍സറാഫ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിനൊപ്പം മാത്യുവിനെതിരെയും അന്വേഷണം നടക്കുന്നതിനിടെയാണ് ആഭ്യന്തരമന്ത്രിക്കൊപ്പം ഇയാള്‍ വേദി പങ്കിട്ടത്. നേരത്തെ മുന്‍ കേന്ദ്രമന്ത്രിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും ലക്ഷങ്ങളാണ് മാത്യു നല്‍കിയിരുന്നതെന്നും ആക്ഷേപമുണ്ട്. ഈ ജനപ്രതിനിധിയുടെ ഓഫീസ് സ്റ്റാഫ് മുഖേനയാണ് കോണ്‍ഗ്രസ് ഓഫീസിനായി വസ്തു വാങ്ങി നല്‍കിയതെന്നും എ വിഭാഗം നേതാക്കള്‍ പറയുന്നു.
ഉതുപ്പ് വര്‍ഗീസുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള എ വിഭാഗം നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് മാത്യുവുമായി ഐ ഗ്രൂപ്പ് നേതാക്കള്‍ക്കുള്ള ബന്ധവും മറ നീക്കുന്നത്. ഗ്രൂപ്പ് ഭേദമെന്യേ കോണ്‍ഗ്രസ് ഭരണകാലത്ത് തട്ടിപ്പുകേസ് പ്രതികള്‍ക്ക് സംരക്ഷണം ലക്ഷിച്ചിരുന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. അന്വേഷണച്ചുമതല സിബിഐ ഏറ്റെടുത്തതോടെ പ്രതികളെ സംരക്ഷിക്കുകയും തട്ടിപ്പുവിഹിതം കൈപ്പറ്റുകയും ചെയ്ത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടാകാനാണ് സാദ്ധ്യത.
തൊഴില്‍ റിക്രൂട്ട്മെന്റിന്റെ മറവില്‍ 200 കോടി രൂപയുടെ ഹവാല ഇടപാടുകള്‍ ഉതുപ്പും മാത്യുവും നടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. നഴ്സിങ് റിക്രൂട്ട്മെന്റില്‍ മാത്രം ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ച് ഏജന്‍സികള്‍ തട്ടിയെടുത്തത് 400 കോടിയോളം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: