കൊച്ചി: ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ വഴിമാറ്റിയ അവയവ കൈമാറ്റത്തിലൂടെ ചരിത്രമെഴുതി കേരളം. കേരളത്തില്‍ ആദ്യമായി സംസ്ഥാനത്തിന് പുറത്തേക്കുള്ള അവയവദാനത്തിന് കൊച്ചി സാക്ഷിയായി. ലേക്ഷോര് ആശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച കായംകുളം സ്വദേശി പ്രണവിന്റെ ഹൃദയവും ശ്വാസകോശവുമാണ് ചെന്നൈയിലുള്ള രോഗിയില്‍ മാറ്റിവെച്ചത്. അടുത്തിടെ തിരുവനന്തപുരത്ത് നിന്നും എയര്‍ ആംബുലന്‍സില്‍ ഹൃദയം കൊച്ചിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെയാണ് ഈ നേട്ടം.
ഞായറാഴ്ചയാണ് വാഹനാപകടത്തില്‍ പ്രണവ് മരണപ്പെട്ടത്. അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതമറിയിച്ചതോടെ, അവയവമാറ്റത്തിനുള്ള സര്‍ക്കാരിന്റെ ‘മൃതസഞ്ജീവനി’ വഴി അനുയോജ്യരായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. കേരളത്തില്‍ ആറ് പേര്‍ക്ക് ഹൃദയം ആവശ്യമാണെങ്കിലും രക്തഗ്രൂപ്പ് ഉള്‍പ്പെടുള്ളവ അനുയോജ്യമായില്ല. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം നീണ്ടത്. അവയവ കൈമാറ്റത്തിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ടിഎന്ഒഎസ് (തമിഴ്നാട് നെറ്റവര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ്) ആണ് ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലുള്ള രോഗിക്ക് ഹൃദയവും ശ്വാസകോശവും യോജിക്കുമെന്ന് കണ്ടെത്തിയത്.
രാവിലെ എട്ടുമണിയോടെ അവയമെടുക്കല്‍ ശസ്ത്രക്രിയ ലേക്ഷോര് ആശുപത്രിയില്‍ തുടങ്ങി. മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ജി. തോമസ്, അത്യാഹിതചികിത്സാ വിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള വിദദ്ധരുടെ സംഘമാണ് ശസ്ത്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. എട്ടരയോടെ ചെന്നൈ ഫോര്‍ട്ടിസ് മലര് ആശുപത്രിയില്‍ നിന്ന് ഡയറക്ടറും ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. കെ.ആര് ബാലകൃഷ്ണന്, ചീഫ് അനസ്തറ്റിസ്റ്റ് ഡോ. സുരേഷ് റാവു, കാര്‍ഡിയാക് അനസ്തറ്റിസ്റ്റ് ഡോ. മുരളി, സര്ജന് എസ്.കെ ചൗധരി എന്നവരുടെ നേതൃത്വത്തില്‍ 12 അംഗ ടീം എത്തി.
ശസ്ത്രക്രിയ 12 മണിക്ക് പൂര്‍ത്തിയായി. തുടര്‍ന്ന് ഹൃദയവും ശ്വാസകോശവും ശീതീകരിച്ച പെട്ടിയില്‍ ആംബുലന്‍സില്‍ പോലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്. 25 മിനിറ്റുകൊണ്ട് വാഹനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. പരിശോധനയുടെ കടമ്പയില്ലാതെ 12.40ന് വിമാനം ചെന്നൈയിലേക്ക് പറന്നു. ജെറ്റ് എയര്‍വേസിന്റെ ചാര്‍ട്ടേഡ് വിമാനം ഇതിനായി വിട്ടുനല്‍കുകയായിരുന്നു.
ഒരു മണിയോടെ വിമാനം ചെന്നൈ വിമാനത്താവളത്തിലിറങ്ങി. തയ്യാറായി നിന്ന ഫോര്‍ട്ടിസ് ആശുപത്രിയുടെ പ്രത്യേക ആംബുലന്‍സും മെഡിക്കല്‍ ടീമും അടയാറിലുള്ള ആശുപത്രിയിലേക്ക്. 20 മിനിറ്റുകൊണ്ട് അവയവങ്ങള്‍ എത്തിച്ചേര്‍ന്നു. വൈകിട്ട് നാലരയോടെ ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയാക്കി.
പ്രണവിന്റെ കരളും വൃക്കകളും ചെറുകുടലും കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: