കായംകുളം: പുത്രവിയോഗത്തിന്റെ തീവ്രതയിലും മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍ മാതൃകയായി. വാഹനാപകടത്തെ തുടര്‍ന്ന് മരിച്ച കായംകുളം കണ്ണംമ്പള്ളിഭാഗം കോട്ടോളില്‍ ഹരിലാല്‍-ബിന്ദു ദമ്പതികളുടെ മകന് പ്രണവിന്റെ(19) ആന്തരികാവയവങ്ങളാണ് മാതാപിതാക്കള്‍ ദാനം ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ മുതുകുളം വന്ദികപ്പള്ളി ജംങ്ഷന് സമീപം ബൈക്ക് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രണവ്. തിങ്കളാഴ്ച ഉച്ചയോടെ നില മോശമാകുകയും മസ്തിഷ്ക്ക മരണം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരും പ്രണവിന്റെ ബന്ധുക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രണവിന്റെ ആന്തരികാവയവങ്ങള്‍ ദാനം ചെയ്യാന്‍ അച്ഛന് ഹരിലാല്‍ തീരുമാനിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയാ നടപടികള്‍ വേഗത്തിലാക്കി ഹൃദയവും ശ്വാസകോശവും ചെന്നൈയിലേക്ക് വിമാനമാര്‍ഗ്ഗം എത്തിക്കുകയായിരുന്നു.
ഒരു കിഡ്നി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും രണ്ടാമത്തെ കിഡ്നിയും കരളും ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ ഒരു രോഗിക്കും, ചെറുകുടല്‍ അമൃത ആശുപത്രിയിലെ ഒരു രോഗിക്കുമാണ് നല്‍കിയത്. ഹൃദയവും ശ്വാസകോശവും നെടുമ്പാശ്ശേരിയില്‍ നിന്ന് ചെന്നൈയിലേക്ക് എയര്‍ ആംബുലന്‍സിലാണ് എത്തിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ലേക്ഷോര് ആശുപത്രിയില്‍ നിന്ന് ഹൃദയവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് 12.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച് അവിടുന്നാണ് എയര്‍ ആംബുലന്‍സില്‍ ചെന്നൈയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ ഉച്ചയ്ക്ക് 2 മണിയോടെ എത്തിച്ചത്.
ഡോ.കെ.ആര്.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. പ്രണവിന്റെ മാതാപിതാക്കളെടുത്ത ഈ ധീരമായ തീരുമാനത്തിലൂടെ ഒന്നിലധികം പേരുടെ ജീവിതത്തിനാണ് പ്രകാശം ചൊരിഞ്ഞത. പുത്രവിയോഗത്തിന്റെ കണ്ണീര്‍ക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും ഇവരുടെ ഈ തീരുമാനം മറ്റുള്ളവര്‍ക്കും മാതൃകയാകുകയാണ്. ചാരുംമൂട്ടിലുള്ള സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്നു പ്രണവ്. സഹോദരി ദൃശ്യ.
അന്ത്യവിശ്രമം മുത്തച്ഛന്റെ കുഴിമാടത്തിനരികെ
അന്ത്യവിശ്രമത്തിനുള്ള സ്ഥലം പ്രണവിന് ഒരുക്കിയത് അഞ്ചുദിവസംമുമ്പ് മരിച്ച മുത്തച്ഛന്റെ കുഴിമാടത്തിന് അരികെ. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പ്രണവിന്റെ മുത്തച്ഛനായ കോട്ടോളില്‍ പൊടിയന് മരിച്ചത്.
മുത്തച്ഛനോട് എപ്പോഴും കളിയും ചിരിയുമായി നിന്നിരുന്ന ചെറുമകനും ഒടുവില്‍ മുത്തച്ഛന്റെ ലോകത്തേക്ക് പോയി. വ്യാഴാഴ്ച പൊടിയന്റെ സഞ്ചയനകര്‍മ്മം നടത്താനിരിക്കെയാണ് ഞായറാഴ്ച പ്രണവിന് അപകടം സംഭവിച്ചതും ഇന്നലെ മരിച്ചതും. അച്ഛന്റെ മരണത്തിന്റെ ആഘാതം വിട്ടുമാറും മുമ്പേയാണ് പ്രിയപുത്രനായ ഹരിലാലും കുടുംബത്തേയും വിട്ടകന്നത്.
ഇനിയൊരിക്കലും തങ്ങളുടെ മകന് ജീവിതത്തിലേക്ക് മടങ്ങിവരില്ലന്ന് അറിഞ്ഞതോടെ ഇവര്‍ തളര്ന്നുപോയങ്കിലും യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് മകന്റെ ശരീരത്തിലെ അവസാന തുടിപ്പും നിലയ്ക്കുംമുമ്പേ അത് മറ്റാര്‍ക്കെങ്കിലും നല്കി ജീവന് നിലനിര്ത്തട്ടേയന്ന് ഹരിലാലും ബിന്ദുവും തീരുമാനിക്കുകയായിരുന്നു. നാട്ടില്‍ പൊതുപ്രവര്‍ത്തനത്തില്‍ നിറസാന്നിദ്ധ്യമായിരുന്ന പ്രണവിന്റെ ആഗ്രഹങ്ങള്‍ മറ്റുള്ളവരിലൂടെ സഫലീകരിക്കട്ടെയെന്ന് മാതാപിതാക്കള്‍ കരുതിയത് ഒന്നിലധികം പേര്‍ക്ക് ജീവിതം സമ്മാനിച്ചുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: