ഗാലെ: കുമാര്‍ സംഗക്കാരയും വിരാട് കോഹ്ലിയും തമ്മില്‍ എന്താണു ബന്ധം? പ്രതിഭയുടെ കാര്യത്തിലൊഴികെ ഏതു രിതീയില്‍ നോക്കിയാലും ഇല്ല എന്നാണ് ഉത്തരം. എന്നാല്‍, ഇരുവരുടെയും നാമങ്ങള്‍ ക്രിക്കറ്റ് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ഒരിക്കലെങ്കിലും ഒരുമിച്ച് ചേര്‍ക്കും. കാരണം, കുമാര്‍ സംഗക്കാരയെന്ന ലങ്കന്‍ ഇടംകൈയന്‍ ബാറ്റിങ് ഇതിഹാസത്തിന്റെ വിടവാങ്ങല്‍ പരമ്പര, ഇന്ത്യന്‍ നായകനെന്ന നിലയില്‍ വിരാട് കോഹ്ലിയുടെ ആദ്യ സമ്പൂര്‍ണ പരമ്പര കൂടിയാണ്. ഓസ്ട്രേലിയയില്‍ കളിക്കിടെ ധോണി വിരമിച്ചപ്പോള്‍ നായകനായതും, ബംഗ്ലാദേശില്‍ ഒരു ടെസ്റ്റില്‍ നയിച്ചതുമൊഴിച്ചാല് വിരാടിന്റെ സമ്പൂര്‍ണ ഉത്തരവാദിത്വത്തില്‍ ടീം ഇന്ത്യ ഇന്ന് ആദ്യമായി പാഡണിയുന്നു.
ഇരുവരുടെയും പ്രകടനമാണ് പരമ്പരയെ ആവേശകരമാക്കുന്നതും. ടെസ്റ്റില്‍ 11 ഇരട്ട സെഞ്ചുറിയുമായി ഡോണ്‍ ബ്രാഡ്മാനു (12) പിന്നില്‍ നില്ക്കുന്ന സംഗയ്ക്ക് ഇവിടെയും, കൊളംബോയിലെ രണ്ടാം മത്സരത്തിലുമായി അത് മറികടക്കാന്‍ അവസരം. രണ്ടാം ടെസ്റ്റോടെ സംഗ ക്രിക്കറ്റിനോട് വിടപറയും. അതിനു മുന്‍പ് പരമ്പര കൈപ്പിടിയിലൊതുക്കുകയാകും മരതക ദ്വീപുകാരുടെ ലക്ഷ്യം.
ഫോം നഷ്ടപ്പെട്ടുഴലുന്ന വിരാടിന് ഫോം കണ്ടെത്തുക ആദ്യ ലക്ഷ്യം. ലങ്കയിലെ പ്രകടനം നായകനെന്ന നിലയിലും താരത്തിന് നിര്‍ണായകം. സംഗയൊഴിച്ചു നിര്‍ത്തിയാല്‍ ഏറെക്കുറെ യുവതാരങ്ങളാണ് ഇരു ടീമുകളിലും. സമീപകാലത്ത് രണ്ട് ടീമിന്റെയും പ്രകടനം മെച്ചവുമല്ല. കഴിഞ്ഞ അഞ്ച് ടെസ്റ്റില്‍ ഒരു ജയവും നാലു തോല്‍വിയുമാണ് ലങ്കയുടെ സമ്പാദ്യം. ഇന്ത്യ രണ്ടെണ്ണം തോറ്റപ്പോള്‍, മൂന്നെണ്ണം സമനിലയില്‍. 1993നു ശേഷം ഇന്ത്യയ്ക്ക് ലങ്കയില്‍ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ലെന്നതും ചരിത്രം. കഴിഞ്ഞ മാസം പാക്കിസ്ഥാനോട് ലങ്കയും പരമ്പര അടിയറവച്ചു.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിലെ മുന്‍നിര ബാറ്റ്സ്മാന്മാരാരും ലങ്കയില്‍ ടെസ്റ്റ് കളിച്ചിട്ടില്ല. സമീപകാലത്ത് സ്ഥിരത പുലര്‍ത്തുന്ന ഓപ്പണര്‍ എം. വിജയ്യുടെ അഭാവമാണ് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. വിജയ്ക്കു പകരം ശിഖര്‍ ധവാനൊപ്പം കെ.എല്‍. രാഹുല്‍ കളിക്കും. പരിചയം തീരെ കുറഞ്ഞയാളാണ് രാഹുലെങ്കിലും, ഓസ്ട്രേലിയയില്‍ ലഭിച്ച അവസരത്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട് താരം. മൂന്നാം നമ്പറില്‍ രോഹിത് ശര്‍മയെത്തും. ഈ സ്ഥാനത്ത് മികച്ച പ്രകടനം നടത്തിയിട്ടില്ല രോഹിതെന്നത് കുറവ്.
പിന്നെ, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹ എന്നിവര്‍. മധ്യനിരയില്‍ സ്ഥിരത പുലര്‍ത്തുന്ന അജിങ്ക്യയില് ടീമിന് ഏറെ പ്രതീക്ഷ. കീപ്പിങ്ങില്‍ മുന്പനെങ്കിലും ബാറ്റിങ്ങിലെ പരാജയം സാഹയ്ക്കു തിരിച്ചടി. അതിനൊരു പരിഹാരമായി ആഭ്യന്തര തലത്തില്‍ കീപ്പറായ രാഹുലിനെ ഗ്ലൗ അണിയിച്ച്, ചേതേശ്വര്‍ പൂജാരയെ കളിപ്പിക്കുകയെന്നത്. എന്നാല്‍, ആദ്യ മത്സരത്തില്‍ യുവതാരത്തില്‍ കുടുതല്‍ സമ്മര്‍ദം അടിച്ചേല്‍പ്പിക്കാന്‍ ടീം മാനെജ്മെന്റ് തയാറല്ല. അതേസമയം, ഗാലെയില്‍ പരാജയപ്പെട്ടാല്‍ സാഹയുടെ നിലയും പരുങ്ങലില്‍.
അഞ്ച് ബൗളര്‍മാരെന്ന നിലപാടിലുറച്ചു നില്ക്കുന്ന വിരാടിന്റെ തന്ത്രം മൈതാനത്ത് നടപ്പാക്കുക വരുണ്‍ ആറോണിന്റെയും ഉമേഷ് യാദവിന്റെയും വേഗമാകുമെന്ന് സൂചന. തന്ത്രശാലിയെങ്കിലും ഭുവനേശ്വറിനേക്കാള്‍ വിരാടനു താത്പര്യം വേഗക്കാരായ യുവതാരങ്ങള്‍. സന്നാഹത്തില്‍ മികവു പുലര്‍ത്തിയ പരിചയസമ്പന്നനായ ഇഷാന്തിനെ ഒഴിവാക്കാനാകില്ലല്ലോ. സ്പിന്‍ വിഭാഗം പരിചയ സമ്പന്നരായ ഹര്ഭജന് സിങ്ങും, ആര്. അശ്വിനും നയിക്കും. ലങ്കയില്‍ കളിച്ച് മുന്‍ പരിചയമുള്ള ഹര്‍ഭജന്റെ പ്രകടനം നിര്‍ണായകം. ടെസ്റ്റില്‍ മികച്ച ബാറ്റിങ് പ്രകടനം സ്വന്തമായുള്ള ഇരുവരും ബാറ്റിങ്ങിലെ ആഴം വര്‍ധിപ്പിക്കുമെന്നും ടീം മാനെജ്മെന്റ് കണക്കുകൂട്ടുന്നു.
ലങ്കയ്ക്കും ആശങ്കകളേറെ. പരിചയസമ്പന്നനായ ഓപ്പണര്‍ തിലകരത്നെ ദില്ഷനില്ലാത്തത് തിരിച്ചടിയെങ്കിലും, കൗശല്‍ സില്‍വയും ദിമുത് കരുണര്തനെയും ആ കുറവ് നികത്തുമെന്ന് പ്രതീക്ഷ. സംഗക്കാര, ഉപുല്‍ തരംഗ, നായകന് ഏയ്ഞ്ചലോ മാത്യൂസ്, ജെഹാന് മുബാറക്ക്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് ചണ്ഡിമല്‍ എന്നിവരും ബാറ്റിങ്ങിലെ നെടുംതൂണുകള്‍. ബൗളിങ്ങിലാണ് ആശങ്കകളേറെ. ധമ്മിക പ്രസാദും, നുവാന്‍ പ്രദീപുമാണ് പേസ് ആക്രമണം നയിക്കുക. എന്നാല്‍, അവര്‍ ഇനിയും തെളിയിക്കാനുണ്ട്. രംഗന ഹെറാത്തും താരിന്ദു കൗശലുമടങ്ങിയ സ്പിന്‍ വിഭാഗവും ശരാശരിക്കാര്‍. ഒരിടയ്ക്ക് ബാറ്റ്സ്മാന്മാരെ കടപുഴക്കിയെറിഞ്ഞ ഹെറാത്തിന് ഇപ്പോള്‍ ആ മികവ് തുടരാനാകുന്നില്ല.
ആദ്യ മൂന്നു ദിവസം ബാറ്റ്സ്മാന്മാരെ തുണയ്ക്കുന്ന ഗാലെയിലെ പിച്ച് അവസാന രണ്ടു ദിവസം ബൗളര്‍മാരുടെ പക്ഷത്ത്, പ്രത്യേകിച്ച് സ്പിന്നര്‍മാരുടെ. അതിനാല്‍, ടോസ് നേടിയാല്‍ ബാറ്റിങ് തെരഞ്ഞെടുക്കാനാകും ടീമുകള്‍ താത്പര്യപ്പെടുക. എന്നാല്‍, ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യം പ്രതീക്ഷിക്കുന്നതിനാല്‍ തുടര്‍ച്ചയായി കളി നടക്കുന്ന കാര്യം സംശയത്തില്‍. അന്തരീക്ഷത്തിലെ ഈര്‍പ്പം ആദ്യ മണിക്കൂറുകളില്‍ പേസര്‍മാരെ തുണച്ചേക്കും. ഗാലെയില്‍ മൂന്നു ടെസ്റ്റ് കളിച്ച ലങ്കയ്ക്ക് ഒന്നിലേ ജയിക്കാനായിട്ടുള്ളൂ.
സാധ്യതാ ടീം: ഇന്ത്യ – കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്, രോഹിത് ശര്‍മ, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്. അശ്വിന്, ഹര്ഭജന് സിങ്, ഇഷാന്ത് ശര്‍മ, വരുണ്‍ ആറോണ്‍, ഉമേഷ് യാദവ്.
ശ്രീലങ്ക – കൗശല്‍ സില്‍വ, ദിമുത് കരുണരത്നെ, കുമാര്‍ സംഗക്കാര, ഉപുല്‍ തരംഗ, ഏയ്ഞ്ചലോ മാത്യൂസ് (നായകന്), ദിനേശ് ചണ്ഡിമല്‍ (വിക്കറ്റ് കീപ്പര്‍), ജെഹാന് മുബാറക്ക്, ധമ്മിക പ്രസാദ്, താരിന്ദു കൗശല്‍, രംഗന ഹെറാത്ത്, നുവാന്‍ പ്രദീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: