ന്യൂദല്‍ഹി: ചരക്ക് സേവന നികുതി പാര്‍ലമെന്റിന്റെ ഈ സമ്മേളനകാലത്തു തന്നെ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ.എം മാണി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങള്‍ മാത്രമാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. ഇതാര്‍ക്കും ഉന്നയിക്കാവുന്നതാണ്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സഭ തടസ്സപ്പെടുത്തി ജിഎസ്ടി പാസാക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിനോട് യോജിപ്പില്ലെന്നും മാണി വ്യക്തമാക്കി.
കേരളം നടപ്പാക്കി വരുന്ന റബ്ബര്‍ ഉല്പാദകപ്രോത്സാഹന പദ്ധതിയിലേക്കായി 500 കോടി രൂപയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മാണി. കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ ഈ തുക എത്രയും വേഗം അനുവദിക്കണമെന്ന് കേന്ദ്ര ധനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടതായി അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. റബ്ബര്‍ ഉല്പാദകപ്രോത്സാഹന പദ്ധതിക്കായി വെബ്സൈറ്റില്‍ രജിസ്ട്രേഷന് നടത്താനുള്ള തീയതി സപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചതായും മന്ത്രി കെ.എം.മാണി അറിയിച്ചു.
ഓണം വിപണിക്കായി സംസ്ഥാന ധനകാര്യ വകുപ്പ് 102 കോടി രൂപ വരെ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. ബജറ്റില്‍ 15 കോടി രൂപ മാത്രം നീക്കി വച്ചിരുന്നിട്ടും കണ്‍സ്യൂമര്‍ ഫെഡിന് 25 കോടി രൂപ അനുവദിച്ചു. സപ്ലൈകോയ്ക്ക് 65 കോടി രൂപയും കേരഫെഡിന് അഞ്ച് കോടി രൂപയും, ഹോര്‍ട്ടി കോര്‍പ്പിന് അഞ്ച് കോടി രൂപയും നല്‍കിയിട്ടുണ്ട്. ഹോര്‍ട്ടി കോര്പ്പിനായി രണ്ട് കോടി രൂപയുടെ അധിക സഹായം ഉടന്‍ നല്‍കുമെന്നും മന്ത്രി കെ.എം.മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: