പാലക്കാട്: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നിയമന ക്രമക്കേട് സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി. വിജിലന്‍സ് മൊഴിയെടുത്ത് മൂന്നുമാസം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് ഇതുവരെ സംസ്ഥാന വിജിലന്‍സ് ഡയറക്ടറേറ്റിലേക്ക് എത്തിയിട്ടില്ല. വിവരാവകാശ നിയമപ്രകാരം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.രാജീവ് നല്കിയ അപേക്ഷക്കുള്ള മറുപടിയിലാണ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന വിവരം ഡയറക്ടറുടെ ഓഫീസ് അറിയിച്ചത്.
അനധികൃത നിയമനം സംബന്ധിച്ച് ജനുവരി ആദ്യവാരമാണ് പി.രാജീവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. മാര്‍ച്ച് അവസാനത്തോടെ അന്വേഷണ ഉത്തരവ് വന്നു.
തുടര്‍ന്ന് വിജിലന്‍സ് സിഐ മൊഴിയെടുക്കുകയും ക്വിക്ക് വെരിഫിക്കേഷനായതിനാല് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തു. നിരവധി പേരില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തെങ്കിലും റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.
കഴിഞ്ഞ മേയില്‍ പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ ഓഫീസില്‍ നിന്നയച്ച ഫയലാണ് ഇടപെടലുകള്‍ കാരണം മുക്കിയത്. മൊഴി രേഖപ്പെടുത്തി മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടന്നതായാണ് അറിയുന്നത്. റിപ്പോര്‍ട്ടുകള്‍ മുന്‍ഗണന മാനദണ്ഡം അനുസരിച്ച് ഡയറക്ടര്‍ക്ക് നല്‍കുമെന്നാണ് അധികൃതരുടെ വാദം.
പാലക്കാട് മെഡിക്കല്‍ കോളേജ് നിയമനങ്ങളില്‍ സുതാര്യതയില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായി ഇരുന്നൂറിലധികം പേരെയാണ് നിയമിച്ചത്. അതില്‍ 53 നോണ്‍ ടീച്ചിംഗ് സ്റ്റാഫും 80 ടീച്ചിംഗ് സ്റ്റാഫുമാണ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐഎംജി) നടത്തിയ നിയമനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് നിയമനങ്ങളിലൊന്നും യോഗ്യതാമാനദണ്ഡങ്ങള്‍ പോലും പാലിച്ചിട്ടില്ലെന്നാണ് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ മെഡിക്കല്‍ കോളേജ് നിയമനം പിഎസ്സിക്കു വിടണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. പ്രത്യേകപരീക്ഷകളോ മറ്റെന്തെങ്കിലും സ്ക്രീനിങ് നടപടികളോ ഇല്ലാതെയാണ് ഉദേ്യാഗാര്‍ത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത്. വേണ്ടത്ര ഉദ്യോഗാര്‍ഥികളെ കിട്ടാനില്ല എന്നാണ് കോളേജ് അധികൃതര്‍ വിജിലന്‍സിന് നല്കിയ മൊഴിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: