ന്യൂദല്‍ഹി: ലോക്സഭയില്‍ നടക്കുന്നത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്. 440 അംഗങ്ങളുടെ അവകാശം 40-50 പേര് ചേര്‍ന്ന് തട്ടിയെടുക്കുകയാണ്. സഭയില്‍ നിരുത്തരവാദപരമായി പെരുമാറുന്ന പ്രതിപക്ഷാംഗങ്ങളുടെ സ്വഭാവം രാജ്യത്തിനു മുന്നില്‍ തുറന്നുകാണിക്കാന്‍ ലോക്സഭാ ടെലിവിഷനോട് നിര്‍ദ്ദേശിച്ച സ്പീക്കര്‍ സുമിത്ര മഹാജന് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഐപിഎല്‍ വിവാദത്തിന്മേല് ചര്‍ച്ച ആംരംഭിക്കാന്‍ അനുമതി നല്‍കിയതിനെതിരെ കോണ്‍ഗ്രസ് എല്ലാ മര്യാദകളും ലംഘിച്ച് ബഹളം വെച്ചതോടെയാണ് സ്പീക്കര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.
ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചാല്‍ നടപടിയെടുക്കുമെന്ന സ്പീക്കറുടെ റൂളിങ് തള്ളി നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി സഭ തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന് സഭ നിര്‍ത്തിവെച്ചില്ല. നടപടികളുമായി മുന്നോട്ടു പോയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം ശക്തമാക്കി. കോണ്‍ഗ്രസ് അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി സ്പീക്കറുചെ വേദിയിലേക്ക് കയറാന്‍ ശ്രമിച്ചു. അവര്‍ സ്പീക്കറുടെ ഇരിപ്പിടത്തിലെത്തുമെന്ന സ്ഥിതിവന്നു. ഈ സമയത്താണ് സ്പീക്കര്‍ ക്ഷോഭിച്ച് പ്രതികരിച്ചത്.
പ്രതിപക്ഷം സ്പീക്കറുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന മാനിക്കാതെ വന്നപ്പോര്‍ പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡു ഇടപെട്ടു.
” എന്താണിവിടെ സംഭവിക്കുന്നത്. 20 പേര് സഭയെ മുഴുവന്‍ ഭരിക്കുകയോ. കര്‍ശനമായ നടപടിയെടുക്കണം. ഇതെന്തു തമാശയാണ്? അവര്‍ സ്പീക്കറുടെ വസതിക്കു മുന്നില്‍ പോയി പ്രതിഷേധിക്കുന്നു. ഇപ്പോള്‍ സ്പീക്കറുടെ മുഖത്തിനു നേരേ പ്ലക്കാര്‍ഡ് കാണിക്കുന്നു,” നായിഡു പറഞ്ഞു.
സഭാ നടപടികള്‍ തടസപ്പെടുത്തുന്ന പ്രതിപക്ഷ പ്രക്ഷോഭം അതിരുകടന്നപ്പോള്‍ മുതിര്‍ന്ന പാര്‍ലമെന്റംഗമായ എല്‍.കെ. അദ്വാനി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് ഉത്കണ്ഠ പങ്കുവെക്കുന്നതു കാണാമായിരുന്നു.
നായിഡ് സംസാരിച്ചു കഴിഞ്ഞയുടനെ പ്രക്ഷോഭക്കാരായ കോണ്‍ഗ്രസുകാര്‍ സ്പീക്കര്‍ക്കു നേര കയര്‍ത്തു. സഭ നിര്‍ത്തിവെക്കാന്‍ അവര്‍ സ്പീക്കറോട് ആജ്ഞാപിച്ചു. സഭ നടത്താന്‍ അനുവദിക്കില്ലെന്ന് ആകോശിച്ചു. തുടര്‍ന്നാണ് സുമിത്ര മഹാജന് കര്‍ശനമായി പ്രതികരിച്ചത്.
”അവരെ തുറന്നകാണിക്കൂ, ഞാന്‍ ലോക്സഭാ ടെലിവിഷനോടാണ് നിര്‍ദ്ദേശിക്കുന്നത്. ഇതല്ല ശരിയായ മാര്‍ഗ്ഗം. ഞാന്‍ സഭ നിര്‍ത്തിവെക്കില്ല. ജനങ്ങള്‍ കാണട്ടെ ഇവര്‍ എത്തരം പെരുമാറ്റക്കാരാണെന്ന്. ഈ ഭാരതം മുഴുവന്‍ ഇവരെ ടിവിയില്‍ കാണട്ടെ. 40 പേര് 440 പേരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുകയാണ്.”
”ഇത് ജനാധിപത്യത്തിന്റെ കുരുതിയാണ്. ഇതല്ല ജനാധിപത്യം. 440 അംഗങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ, 40-50 പേര് അവരെ അതിന് അനുവദിക്കുന്നില്ല. ജനങ്ങള്‍ തിരിച്ചറിയട്ടെ അവര്‍ എത്രമാത്രം നിരുത്തരവാദികളാണെന്ന്. അദ്ധ്യക്ഷന്‍ ടെലിവിഷനില്‍ കാണപ്പെടണമെന്ന് ഒരാഗ്രഹവുമില്ല. ജനങ്ങള്‍ അവരെ കാണട്ടെ,” സുമിത്ര മഹാജന് പറഞ്ഞു.
അന്ന് സാങ്മ, ഇന്ന് സുമിത്ര മഹാജന്
അടല്‍ബിഹാരി വാജ്പേയി നയിച്ച എന്‍ഡിഎ സര്‍ക്കാരിനെതിരേ പ്രതിപക്ഷം സംഘടിതമായി ലോക്സഭ തടസപ്പെടുത്തിയപ്പോള്‍ അന്ന് സ്പീക്കറായിരുന്ന പി.എ. സാങ്മ ചോദിച്ചു- ഇത് സഭയോ അതോ ചന്തയോ. കോണ്‍ഗ്രസായിരുന്നു അന്നും മുന്നില്‍.
ഇടതുപക്ഷ കക്ഷികള്‍ ശക്തമായി പിന്നിലുണ്ടായിരുന്നു. തുടര്‍ച്ചയായി പല ദിവസം സഭ തടസപ്പെടുത്തിയ പ്രതിപക്ഷത്തോട് സ്പീക്കര്‍ ചോദിച്ചു- ഇതെന്താണ് ചന്തയോ. നിങ്ങളുംകൂടി സഹകരിച്ചാലേ സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയൂ. എനിക്ക് മാത്രമായി ഇതിന്റെ ഉത്തരവാദിത്തമില്ല. നിങ്ങള്‍ക്കു വേണ്ടെങ്കില്‍ എനിക്ക് ഈ സ്ഥാനത്തിരിക്കണമെന്നു നിര്‍ബന്ധവുമില്ല. തുടര്‍ന്നാണ് പ്രതിപക്ഷം അടങ്ങിയത്.
കോണ്‍ഗ്രസ് വിട്ട് ബിജെപി ഭരണത്തില്‍ സ്പീക്കറായ സാങ്മയോടുള്ള സോണിയ വിരോധമായിരുന്നു അന്ന്. ഇന്ന് വനിതാ മന്ത്രിക്കെതിരേയുള്ള രാഷ്ട്രീയത്തില്‍ വനിതാ സ്പീക്കറെ മറികടന്ന് പാര്‍ലമെന്റിലെ ചട്ടങ്ങള്‍ ലംഘിക്കാന്‍ മുന്നില്‍നില്‍ക്കുന്നത് സോണിയാ ഗാന്ധിതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: