ന്യൂദല്‍ഹി: ഏത് വിഷയത്തെപ്പറ്റിയും പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയാറാണന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. വിഷയം ലോക്സഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിക്കണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. താന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മുഴുവനായും സംസാരിക്കാന്‍ തന്നെ അനുവദിക്കണമെന്നും സുഷമ വ്യക്തമാക്കി.
ചര്‍ച്ചയ്ക്ക് തയാറാണന്ന് പ്രതിപക്ഷവും സഭയില്‍ വ്യക്തമാക്കി. തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്കി. പ്രമേയത്തിലെ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയ്ക്ക് ശേഷം അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കാമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന് അറിയിച്ചു. എന്നാല്‍ ചോദ്യോത്തരവേള റദ്ദാക്കി പ്രമേയം അവതരിപ്പിക്കണമെന്ന അവരുടെ ആവശ്യം സ്പീക്കര്‍ തള്ളി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തിയാലേ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളെന്നും പ്രധാനമന്ത്രി വിഷയത്തില്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ നിലപാടിനെതിരേ ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രി സഭയില്‍ ഇല്ല എന്ന വിഷയം എടുത്തു കാട്ടി ചര്‍ച്ചയില്‍ നിന്നും പിന്മാറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി.
ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്തൊരു ഗവണ്മെന്റിനെ സഹിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയിറ്റ്ലി പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണ്. രാജ്യസഭ രണ്ടു തവണ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: