കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ നടത്തിയ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്കി. സര്‍ക്കാര്‍ നടത്തിയ വാര്‍ഡ് വിഭജനം ഹൈക്കോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ഡിവിഷന് ബെഞ്ചിന് സര്‍ക്കാര്‍ ഇപ്പോള്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
വിഭജനം ശാസ്തീയമായ രീതിയിലായിരുന്നെന്നും സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിവവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ അപ്പീല്‍. അതിര്‍ത്തികള്‍ വികസിപ്പിക്കുന്നതിനും ചുരുക്കുന്നതിനും പുനര്‍നിര്‍ണയിക്കുന്നതിനും കേരള പഞ്ചായത്തീരാജ് അനുസരിച്ച് സര്‍ക്കാരിന് അവകാശവും അധികാരവുമുണ്ട്.
നിയമങ്ങള്‍ അനുസരിച്ചും ജനങ്ങളുടെ ആവശ്യം കണക്കിലെടുത്തുമാണ് അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ചത്. അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് പല പഞ്ചായത്തുകളും പ്രമേയം പാസാക്കിയിരുന്നതായും അപ്പീലില്‍ പറയുന്നു. ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വില്ലേജുകള്‍ വെട്ടിമുറിച്ച് 69 പുതിയ പഞ്ചായത്തുകള്‍ക്ക് രൂപം നല്കിയ സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതിനായി സംസ്ഥാനത്തെ 85 വില്ലേജുകളാണ് സര്‍ക്കാര്‍ വെട്ടി മുറിച്ചത്.
മലപ്പുറം ജില്ലയിലാണ് കൂടുതല്‍ വില്ലേജുകള്‍ വിഭജിച്ചത്. മുസ്ലിം ലീഗിന് അനുകൂലമായാണ് മലപ്പുറത്തു വാര്‍ഡ് വിഭജനം നടത്തിയതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ കണ്ണൂരിലെ വാര്‍ഡ് വിഭജനത്തിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: