യുദ്ധാങ്കണമദ്ധ്യത്തിലേക്ക് പല്ലുകടിച്ചലറിപ്പാഞ്ഞെത്തിയ ബാലിയും, മുഷ്ടി ചുരുട്ടി അട്ടഹസിച്ചു നില്ക്കുന്ന സുഗ്രീവനും തമ്മില്‍ ഏറ്റുമുട്ടി. വീറോടും വാശിയോടുംകൂടി രണ്ടുപേരും പോരാടി. ബാലിയുടെ തല്ലുകൊണ്ട് സുഗ്രീവന് തളര്‍ന്ന് നാലുപാടും മിഴിച്ചുനോക്കിത്തുടങ്ങി.
ബാലി സുഗ്രീവ വധം സുനിശ്ചിതമാക്കിക്കൊണ്ട് സുശക്തമായ തന്റെ വലതു കൈത്തലം ചുരുട്ടി സുഗ്രീവന്റെ ശിരസ്സില്‍ അടിക്കാനായി കൈ ഉയര്‍ത്തി. സുഗ്രീവന് ഭയംകൊണ്ട് നടുങ്ങി. ബാലിയുടെ ഓങ്ങിയ കൈ സുഗ്രീവശിരസ്സില് പതിക്കുന്നതിന്നുമുമ്പ് കരിമ്പനത്തടി സമാനമായ ബാലിയുടെ നെഞ്ചില്‍ രാമശരം തുളച്ചുകയറി. ബാണത്തിന്റെ മുക്കാല്‍ഭാഗവും നെഞ്ചില്‍ തുളച്ചുകയറിയിട്ടും വീരനായ ബാലി പതറുകയോ പരിഭ്രമിക്കുകയോ പരിതപിക്കുകയോ ചെയ്തില്ല. തുളച്ചുകയറിയ ബാണത്തിന്റെ അവശിഷ്ട ഭാഗത്ത് വലതുകയ്യാല്‍ മുറുകെ പിടിച്ചുകൊണ്ട് വീരനായ ബാലി ശരംവന്ന ഭാഗത്തേക്ക് ഗംഭീരമായി ഒന്നു നോക്കി. അതിനുശേഷം പ്രാണന് പിടഞ്ഞ് ബാലി നിലംപതിച്ചു. ശത്രുവാണെങ്കിലും ബാണമേറ്റ് വീണുകിടക്കുന്ന ജ്യേഷ്ഠനായ ബാലിയുടെ കാല്ക്കല് അനുജനായ സുഗ്രീവന് തൊഴുകയ്യോടെ നിലയായി.
തങ്ങള്‍ വീണുകിടക്കുന്ന ബാലിയുടെ അരികിലെത്തി. ഞങ്ങളെക്കണ്ട് ക്രുദ്ധനായ ബാലി പരുഷവാക്കുകള്‍ കൊണ്ട് അഭിഷേകം ചെയ്തു. നീ രാജപുത്രനാണ്. കുലീനനും ശക്തനും ജീവിതലക്ഷ്യവ്രതം ഉള്ളവനുമാണ്. രാജോചിതമായ ഗുണങ്ങള്‍ എല്ലാം നിന്നിലുണ്ട്. രാജപുത്രനായ നിനക്ക് നിന്നോട് നേരെ പൊരുതാത്ത എന്നെ കൊല്ലുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ലഭിക്കുന്നത്. വേറൊരുത്തനുമായി യുദ്ധം ചെയ്തുകൊണ്ടിരുന്ന എന്നെ നീ കൊല്ലാന്‍ പാടില്ലായിരുന്നു. രാമന് സദാചാരനിരതനും കുലീനനും കാരുണ്യമുള്ളവനും പ്രജാഹിതനുമാണെന്നായിരുന്നു പലരും പറഞ്ഞ്കേട്ടിട്ടുള്ളത്. നിന്റെ സദ്ഗുണങ്ങളില്‍ വിശ്വസിച്ച ഞാന്‍ നീ മറിച്ചു പ്രവര്‍ത്തിക്കുകയില്ലെന്ന് വിചാരിച്ചു. അങ്ങിനെ കരുതിയതിനാലാണ് എന്റെ താര വിലക്കിയിട്ടും സുഗ്രീവനുമായുള്ള യുദ്ധത്തിന് ഞാന്‍ തയ്യാറായത്. പക്ഷെ ഇപ്പോള്‍ മനസ്സിലായി നീ ധര്മ്മാചരണക്കൊടി ഉയര്ത്തിനില്ക്കുന്ന അധര്‍മ്മിയും മഹാപാപിയുമാണെന്ന്.
സതാം വേഷധരം പാപം പ്രച്ഛന്നമിവ പാവകം
നാഹം ത്വാമഭിജാനാമി ധര്മ്മച്ഛദ്മാഭിസംവൃത (കിഷ്കിന്ധ 17:22)
നിന്റെ വേഷം മാത്രം നല്ലത്. അകത്ത് ഒളിച്ചുവെച്ചിട്ടുള്ളത് തീയാണ്. നീ കള്ളനാട്യക്കാരനും കപടനുമാണ്. ഞാന്‍ നിന്റെ ദേശത്തോ, നഗരത്തിലോ യാതൊരു തെറ്റും ചെയ്തിട്ടില്ല. നിന്നെ ഞാന്‍ നിന്ദിച്ചിട്ടുമില്ല. പിന്നെ നീ എന്തിനാണ് എനിക്കുനേരെ അമ്പെയ്തത്? നീ ഇപ്രകാരം ചതിച്ചെന്നറിയുമ്പോള് സത്തുക്കള്‍ നിന്നെക്കുറിച്ചെന്തായിരിക്കും പറയുക?
കാട്ടില്‍ കായ്കനികളും ഭക്ഷിച്ച് കഴിയുന്ന ഒരുവനെ അതും വേറൊരുവനുമായി പൊരുതിക്കൊണ്ടിരിക്കുന്നവനെ നിന്നെ എതിര്‍ക്കുകയോ നിനക്ക് ദ്രോഹം പ്രവര്‍ത്തിക്കുകയോ ചെയ്യാത്ത ഒരുത്തനെ നീയെന്തിനാണ് വധിക്കുന്നത്. നീ രഘുകുലജാതനാണല്ലോ? ദ്രോഹം ചെയ്യുന്നവരെ ദണ്ഡിക്കുന്നത് രാജധര്മ്മത്തില്പെടുന്നു.
നിങ്ങള്‍ക്ക് ഭൂമി, ധനം മുതലായവ നാട്ടില്‍ കലഹകാരണങ്ങളാണ് എന്നാല്‍ എന്റെ കാട്ടില്‍ എന്തിലാണ് നിനക്കാഗ്രഹം? കായ്കനികളിലോ? തെറ്റൊന്നും ചെയ്യാത്ത എന്നെ വധിച്ചതിന് നീ സജ്ജനങ്ങളോട് എന്ത് സമാധാനം പറയും എന്റെ തോലോ അസ്ഥിയോ മാംസമോ ഉപയോഗപ്രദവുമല്ല. നീ എങ്ങിനെയാണ് മഹാത്മാവായ ദശരഥന്റെ പുത്രനായിത്തീര്ന്നത്? നിന്റെ വിക്രമം നിനക്ക് ദ്രോഹംചെയ്യാത്ത എന്നില്‍ നീ കാണിച്ചു. പക്ഷെ നിന്നെ ദ്രോഹിച്ചവരോട് നീ ഒന്നും ചെയ്യുന്നില്ല. എന്നോട് നേരിട്ടുനിന്ന് യുദ്ധം ചെയ്തിരുന്നെങ്കില്‍ നീ ഇപ്പോള്‍ കാലപുരിയില്‍ വിശ്രമിച്ചേനേ നീ സുഗ്രീവനെ പ്രീതിപ്പെടുത്തുവാന്‍ ഒളിച്ചുനിന്ന് എന്നെ കൊന്നു.
നിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി എന്നെ ധരിപ്പിച്ചിരുന്നെങ്കില്‍ ഒരൊറ്റ ദിവസംകൊണ്ട് മൈഥിലിയെ ഞാന്‍ വീണ്ടുകൊണ്ടുവന്നേനെ. ഏതായാലും സംഭവിക്കേണ്ടത് സംഭവിച്ചു. കാലം ലോകത്തെ ഇങ്ങിനെ പലവിധം ചലിപ്പിക്കുന്നു. എന്റെ കാലം കഴിഞ്ഞാല്‍ സുഗ്രീവന് രാജ്യംകിട്ടണമെന്നത് ശരി. പക്ഷെ ഇപ്പോള്‍ നീ ചെയ്ത കാര്യത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ നീ എന്തുപറയും. നീ ചെയ്തത് ശരിയെന്ന് തോന്നുന്നെങ്കില്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: