ആധുനിക ശാസ്ത്രലോകത്തിന്റെ 2015ലെ സംഭാവനയാണ് സൗരോര്‍ജ വിമാനം. മാര്‍ച്ച് ജൂലായ് മാസങ്ങളില്‍ പരീക്ഷണ പറക്കല്‍ നടത്തിയിട്ടേയുള്ളൂ. വലിയ വേഗതയൊന്നും പോരാ. സോളാര്‍ ഇംപള്‍സ്”എന്നു പേരിട്ട വിമാനത്തില്‍ ആകെ രണ്ടുപേര്‍മാത്രം. 118 മണിക്കൂര്‍ കൊണ്ടവര്‍ 7,200 കി.മി സഞ്ചരിച്ചു. ജപ്പാനില്‍ നിന്നും അമേരിക്കയിലെ ഹവായ് ദീപിലെത്തി.
എന്നാല്‍, പുരാതന ഭാരതം വിമാനയാത്രയെപ്പറ്റി പലേടത്തും പറയുന്നുണ്ട്. ഗോളാന്തര യത്രയൊന്നുതന്നെ പറയാം. ഭൂമിയില്‍ നിന്നും സ്വര്‍ഗത്തിലേക്കും തിരിച്ചും യാത്ര പതിവായിരുന്നു. ദേവന്മാര് വിമാനങ്ങളില്‍ വന്ന് പുഷ്പവൃഷ്ടി നടത്തി എന്നൊക്കെ പല മഹാസംഭവങ്ങളുടേയും കൂടെ പുരാണങ്ങളില്‍ എഴുതിവച്ചിട്ടുണ്ട്. അതെല്ലാം വെറും സങ്കല്‍പ്പങ്ങളെന്നു ചിലര്‍ പുച്ഛിച്ചു തള്ളിയേക്കാം. രാമായണത്തിലെ പുഷ്പക വിമാനത്തെ ആവിധത്തില്‍തള്ളിക്കളയാന്‍ വയ്യ. രാവണവധം കഴിഞ്ഞ് വിഭീഷണനെ ലങ്കാധിപതിയാക്കി വാഴിച്ച ശ്രീരാമന് അയോദ്ധ്യയില്‍ തിരിച്ചെത്താന്‍ വലിയ തിടുക്കം കാട്ടി.സല്ക്കാരമൊന്നും സ്വീകരിക്കാന്‍ നേരമില്ലെന്നു പറഞ്ഞ് ശ്രീരാമനോട് ഞാന്‍ അങ്ങയെ ഒരു പകല്‍കൊണ്ട്’അയോദ്ധ്യയിലെത്തിക്കാമെന്ന് പറഞ്ഞാണ് വിഭീഷണന് പുഷ്പക വിമാനം തയ്യാറാക്കിക്കൊടുക്കുന്നത്.
പുഷ്പകംനാമഭദ്രംതേ
വിമാനം സൂര്യ സന്നിഭം
മ മ ഭ്രാതുഃ കുബേരസ്യ
രാവണോ ഹൃതം ബലാത്.
മൂത്തജ്യേഷ്ഠന്‍ കുബേരനില്‍ നിന്നും രാവണജ്യേഷ്ഠന്‍ ബലമായി പിടിച്ചെടുത്ത സൂര്യ ശോഭയാര്‍ന്ന പുഷ്പക വിമാനം ഇവിടെയുണ്ട്. ഇഷ്ടംപോലെയും മനോവേഗത്തിലും സഞ്ചരിക്കാന്‍ കഴിവുള്ള ദിവ്യമായ ആവിമാനത്തില്‍ ഞാന്‍ അങ്ങയെ അയോദ്ധ്യയില്‍ എത്തിക്കാമെന്നാണ് വിഭീഷണന് രാമന് നല്കുന്ന ഉറപ്പ്.
പുഷ്പക വിമാനം എങ്ങനെ നിര്‍മ്മിക്കപ്പെട്ടു എന്നകഥകൂടി അറിയേണ്ടേ പറയാം. പണ്ട് വിശ്വകര്‍മ്മാവിന്റെ മകള്‍ സംജ്ഞക്ക് സുന്ദരനായ സൂര്യനോട് പ്രേമംതോന്നി. മകളുടെ ആഗ്രഹം അറിഞ്ഞു വിശ്വകര്‍മ്മാവ് ആ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.
പക്ഷേ, വിവാഹത്തിനു ശേഷം സംജ്ഞ വിഷമത്തിലായി. ഭര്‍ത്താവ് സുന്ദരനാണെങ്കിലും അടുക്കാന്‍ വയ്യാത്ത ചൂട്! മകള്‍ അച്ഛനോട് കുറച്ചുനാള്‍ക്കുശേഷം പരാതി പറഞ്ഞു.
”സാരമില്ല മോളു വിഷമിക്കേണ്ട” എന്നു പറഞ്ഞ് വിശ്വകര്‍മ്മാവ് ഉടനെ മരുമകന് സൂര്യനെ പിടിച്ചെടുത്തു. തന്റെ പണിശാലയിലെ ചാണക്കല്ലില്‍ വച്ച് ഉരയ്ക്കാന്‍ തുടങ്ങി. വീര്യം കുറയ്ക്കാനാണ്!
അങ്ങനെ എട്ടിലൊരംശം കുറച്ചുവത്രേ ഉരയ്ക്കുമ്പോള്‍ ഒരു കുഴപ്പമുണ്ടായി സ്വര്‍ണ്ണ വര്ണ്ണപ്പൊടികള് ചിതറി അന്തരീക്ഷം നിറഞ്ഞു. ഒന്നും കാണാന്‍ വയ്യാത്ത അവസ്ഥ! അപ്പോള്‍ പൊടിയെല്ലാം വാരിയെടുത്ത് വിശ്വകര്‍മ്മാവ് നാലുസാധനങ്ങള്‍ നിര്‍മ്മിച്ചു. സുദര്‍ശനം, ത്രിശൂലം, പുഷ്പകം, ശക്തിവേല്‍ എന്നിവ അതില്‍ സുദര്‍ശനം വിഷ്ണുവിനും, ത്രിശൂലം ശിവനും, ശക്തിവേല്‍ സുബ്രഹ്മണ്യനും നല്കപ്പെട്ടു.
പുഷ്പക വിമാനമാകട്ടേ, ദീര്‍ഘകാലം തന്നെ തപസ്സുചെയ്ത ലങ്കാധിപനായ കുബേരനാണ് ബ്രഹ്മാവ് സമ്മാനിച്ചത്. പക്ഷേ കൂടുതല്‍ തപോവീര്യം നേടിയ രാവണന് ജ്യേഷ്ഠനായ കുബേരനെ ലങ്കയില്നിന്നും ഓടിക്കുകയും പുഷ്പക വിമാനം കൈക്കലാക്കുകയും ചെയ്തു. അതാണ് രാവണന്റെ പിന്‍ഗാമിയായ വിഭീഷണന്റെ അധീനത്തില്‍ ഇപ്പോള്‍ വന്നിരിക്കുന്നത്.
വിധിയുടെ വിളയാട്ടത്താല്‍ മനുഷ്യര്‍ക്കു മാത്രമല്ല വസ്തുക്കള്‍ക്കു പോലും സുഖ ദുഃഖങ്ങള്‍ അനുഭവിക്കേണ്ടിവരും. എന്ന സൂചന ഈകഥ നല്‍കുന്നുണ്ട്. സ്വാത്വികനായ കുബേരന്റെ കൈയില്‍ നിന്ന് രാക്ഷസപ്രകൃതിയായ രാവണന്റെ പക്കല്‍ എത്തുവാനും പലതരം ദുഷ്കൃത്യങ്ങള്‍ക്കു പാത്രമാവാനും വിമാനം പുഷ്പ്പകത്തിന് ഇടവന്നില്ലേ? അവിടെ നിന്നും ഭക്തത്തോത്തമനായ വിഭീഷണന്റെ കൈയില്‍ വന്നപ്പോഴോ ഉടനെ ഭഗവാന് സമര്‍പ്പിക്കപ്പെടുകയായി. സത്യധര്‍മ്മങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ആനന്ദിക്കാറുമായി.
സീതാരാമലക്ഷ്മണന്മാര്‍ക്ക് പോകാനാണ് പുഷ്പകം തയാറാക്കപ്പെട്ടതെങ്കിലും പുറപ്പെട്ടപ്പോള്‍ യാത്രക്കാരുടെ എണ്ണം വല്ലാതെ കൂടി.! ശ്രീരാമ പട്ടാഭിഷേകം കാണണമെന്ന ആഗ്രഹം വിഭീഷണനും മന്ത്രിമാര്‍ക്കും മാത്രല്ല സുഗ്രീവന്റെ വാനരസൈന്യത്തിനുമുണ്ടായി. അവരെയെല്ലാം കൂട്ടിയായി യാത്ര.
വിമാനം ആകാശത്തേക്കുയര്‍ന്നതു മുതല്‍ അടുത്തിരിക്കുന്ന സീതയ്ക്കുവേണ്ടി രാമന് സ്ഥല- സംഭവ വിവരങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങി. ആദ്യം നല്‍കുന്നത് സ്വാഭാവികമായും ആകാശത്തില്‍ നിന്നുള്ള ലങ്കയുടെ കാഴ്ച്ചയാണ്.- രാക്ഷസീയ ശരീരങ്ങള്‍ ചിന്നിച്ചതറിക്കിടക്കുന്ന യുദ്ധക്കളം. അപ്പുറത്തു വാനരസൈന്യത്തിന് വരാന്‍ കടലിലുണ്ടാക്കിയ ചിറ (സേതു)തുടര്‍ന്നു കാണിക്കുന്നത് കിഷ്ക്കിന്ധാനഗരം.
സുഗ്രീവനുമായി രാമന് സഖ്യം ചെയ്തതും ബാലിയെ വധിച്ചതുമായ സ്ഥലംകണ്ടപ്പോള്‍ സീത ഒരാഗ്രഹംപ്രകടിപ്പിച്ചു. തനിയ്ക്കുവേണ്ടി ഭര്‍ത്താക്കന്മാരെയെല്ലാം യുദ്ധത്തിനയച്ച സുഗ്രീവാദി വാനരന്മാരുടെയെല്ലാം ഭാര്യമാരെ ക്കൂടി അയോദ്ധ്യകാണിക്കാന്‍ കൊണ്ടുപോവണം. രാമന് സമ്മതിക്കുകയും സുഗ്രീവനു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വിമാനം ഇറങ്ങിച്ചെന്ന് സുഗ്രീവന് താരയോടു പറഞ്ഞു വാനരപത്നിമാരെയെല്ലാം കൂട്ടിവന്നു നോക്കൂ, പുഷ്പകവിമാനത്തില്‍ കയറ്റാവുന്ന ആളുകള്‍ക്ക് ഒരു പരിധിയുമില്ല!
വാസ്തവത്തില്‍, മനുഷ്യരും മൃഗങ്ങളും രാക്ഷസരും ഉള്‍പ്പെടുന്ന ഭുമിയാകെയും പുഷ്പകവിമാനമാമെന്നു വ്യാഖ്യാനിക്കാവുന്നതല്ലേ? ഭൂമിയില്‍ നന്മയും ശാന്തിയും സമൃദ്ധിയും നിറഞ്ഞ ഒരു ഭരണക്രമം സൂര്യകുലോത്ഭവനായ ശ്രീരാമന് ഏര്‍പ്പെടുത്തുന്ന കഥയല്ലേ രാമായണം? അതില്‍ സൂക്ഷ്മമായി നിരീക്ഷിക്കാവുന്നവര്‍ക്ക് പടിപടിയായുള്ള സൗരോര്‍ജ വികസനവും ദര്‍ശിക്കാന്‍ കഴിയുന്നു. ഇങ്ങനെയുള്ള നമ്മള്‍ക്കു ചിന്തിക്കാന്‍ എപ്പോഴും ഏറെവകനല്‍കുന്നു നമ്മുടെ പുരാണങ്ങള്‍.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: