ന്യൂദല്‍ഹി: പാചകവാതക, പിഡിഎസ് സബ്സിഡികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് സബ്സിഡി ചോര്‍ച്ച തടയാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്ക് സഹായകരം. സബ്സിഡി പണം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുമ്പോഴും ആധാര്‍ ഉപയോഗിച്ചുകൊണ്ട് സബ്സിഡി നല്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നില്ല.
പൊതുവിതരണ സമ്പ്രദായത്തിലെയും പാചകവാതക വിതരണത്തിലെയും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയുന്നതിന് ആധാര്‍ നല്ല മാര്‍ഗ്ഗമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭക്ഷ്യധാന്യങ്ങള്‍, മണ്ണെണ്ണ, എല്‍പിജി എന്നിവയുടെ വിതരണത്തിന് ആധാര്‍ ഉപയോഗിക്കുന്നത് അംഗീകരിക്കുകയും ചെയ്തു. ആധാര്‍ പദ്ധതിയിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കുന്നതിനും കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്നും അഴിമതി തുടച്ചുമാറ്റേണ്ടതുണ്ട്.
എല്‍പിജി, മണ്ണെണ്ണ വിതരണത്തിലെ ചോര്‍ച്ചകള്‍ തടയുന്നതിന് ആധാര്‍ നടപ്പാക്കാമെന്നും ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, എസ്.എ ബോബ്ദെ, സി നാഗപ്പന് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ സബ്സിഡി തുക കൈമാറുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ലെന്നും കോടതി അറിയിച്ചു.
2015-16 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് 1733 കോടി രൂപയും ഭാരത് പെട്രോളിയത്തിന് 404 കോടിരൂപയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് 451 കോടിരൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ സബ്സിഡി ഇനത്തില്‍ നല്‍കുന്നത്. എല്‍പിജി സബ്സിഡിയായി മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുമായി 4844 കോടിരൂപയും നല്കുന്നു.
മണ്ണെണ്ണ സബ്സിഡിയായി കേന്ദ്രസര്‍ക്കാര്‍ പ്രതിവര്‍ഷം നല്‍കുന്നത് 5000-6000 കോടി രൂപയാണ്. ഉപഭോക്താക്കളുടെ എണ്ണത്തില്‍ കൃത്രിമം സൃഷ്ടിച്ച് സബ്സിഡികള്‍ നേടിയെടുക്കുന്നത് വര്‍ദ്ധിച്ചതോടെയാണ് ഏകീകൃത തിരിച്ചറിയല്‍ രേഖയായ ആധാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. ഏകദേശം 90 ശതമാനത്തോളം ഉപഭോക്താക്കളും ആധാറുമായി എല്‍പിജി,പിഡിഎസ് പദ്ധതികള്‍ ബന്ധിപ്പിച്ചു കഴിഞ്ഞിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: