ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ പരോക്ഷ നികുതി വരുമാനത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധന സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും അന്തര്‍ലീനമായ ശക്തിയെ സൂചിപ്പിക്കുന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യന് അഭിപ്രായപ്പെട്ടു. പരോക്ഷ നികുതി വരുമാനത്തില്‍ ഉണ്ടായ 14.6 ശതമാനത്തിന്റെ വര്‍ദ്ധന മൊത്തം ആഭ്യന്തര ഉല്‍പ്പന്ന വളര്‍ച്ചയില്‍ ആരോഗ്യകരമായ വര്‍ദ്ധനയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസത്തെ പരോക്ഷ നികുതി വരുമാനം സബന്ധിച്ച് കേന്ദ്ര എക്സൈസ് കസ്റ്റംസ് ബോര്‍ഡ് പുറത്തിറക്കിയ കണക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് ഇക്കൊല്ലം ജൂലൈയില്‍ 39.1 ശതമാനത്തിന്റെ വര്‍ദ്ധനയാണ് പരോക്ഷ നികുതി വരുമാനത്തില്‍ ഉണ്ടായത്. ഇക്കൊല്ലം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുളള കാലയളവിലെ മൊത്തം പരോക്ഷ നികുതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 37.6 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി. കസ്റ്റംസ് , സെന്‍ട്രല്‍ എക്സൈസ്, സേവന നികുതി എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് വര്ദ്ധനയുണ്ടായിട്ടുളളത്.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവയിലെ വര്‍ദ്ധന, ശുദ്ധ ഊര്‍ജ്ജ തീരുവയിലെ വര്‍ദ്ധന, മോട്ടോര്‍ വാഹനങ്ങള്‍ക്കും ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കുളള ഇളവുകള്‍ പിന്‍വലിക്കല്‍, 12.36 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി സേവന നികുതി ഉയര്‍ത്തല്‍ ഏപ്രിലിനും ജൂലൈയ്ക്കുമിടയില്‍ രൂപയുടെ മൂല്യത്തിനുണ്ടായ 6 ശതമാനം ഇടിവിനെ തുടര്‍ന്ന് വര്‍ദ്ധിച്ച കസ്റ്റംസ് ഡ്യൂട്ടി വരുമാനം എന്നിവയുടെ ഫലമായിട്ടാണ് പരോക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടായതെന്ന് ഡോ. സുബ്രമ്ണ്യന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: