ചേര്‍ത്തല: പാര്‍ലമെന്റിലെ ഏറ്റവും വലിയ കുഴപ്പക്കാരനുള്ള അവാര്‍ഡ് കെ.സി. വേണുഗോപാല്‍ എംപിക്ക് നല്‍കണമെന്ന് ബിജെപി സംസ്ഥാന സെല്‍ കോ- ഓര്‍ഡിനേറ്റര്‍ അഡ്വ.ബി. ഗോപാലകൃഷ്ണന്. ചേര്‍ത്തല നഗരസഭയുടെ അഴിമതിക്കും, കെടുകാര്യസ്ഥതയ്ക്കുമെതിരെ ബിജെപി ടൗണ്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ പാവപ്പെട്ട ഹിന്ദു ജനങ്ങളെ കെടുതിയിലേക്ക് തള്ളിയിട്ട് നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരാക്കുകയായിരുന്നു യുപിഎ സര്‍ക്കാര്‍ ചെയ്തത്. കമ്യൂണിസ്റ്റ്കാര് ഇവര്‍ക്ക് ഓശാന പാടുകയും ചെയ്തു. അടുത്ത നിയമസഭ തെരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കമ്യൂണിസം എന്നത് കേരളത്തില്‍ ചിലവാകാത്ത നാണയമായി മാറും. 92-ാം വയസില്‍ ചിതയില്‍ ചാടി സതി അനുഷ്ഠിക്കാനുള്ള തീരുമാനം മാറ്റിയത് ഗൗരിയമ്മയ്ക്ക് ബുദ്ധിയുള്ളത് കൊണ്ടാണ്. മലബാര്‍ കേന്ദ്രീകരിച്ച് മറ്റൊരു കേരളം രൂപീകരിക്കുവാനാണ് ലീഗിന്റെ ശ്രമം. ഭാരതത്തെ ചാമ്പലാക്കാന്‍ ശ്രമിച്ച യാക്കൂബ് മേമന്റെ വധശിക്ഷയെ പ്രകാശ് കാരാട്ട് എതിര്‍ക്കുന്നത് മുസ്ലീം വോട്ടുകള്‍ നേടാനാണെന്നും, തീവ്രവാദി ഏതു മതത്തില്‍ പെട്ടവനായാലും ശിക്ഷ ഉറപ്പാക്കാന്‍ ബിജെപി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേര്‍ത്തല ആശുപത്രിയുടെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കുക, നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന മാര്‍ച്ച് അക്ഷരാര്‍ത്ഥത്തില്‍ നഗരസഭയ്ക്കുള്ള താക്കീതായി. നിരവധി സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് മാര്‍ച്ചില്‍ അണിനിരന്നത്. നഗരസഭ ഓഫീസിനുമുന്നില്‍ പോലീസ് മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. സമ്മേളനത്തില്‍ ചേര്‍ത്തല നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പി.കെ. ബിനോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അരുണ്‍ കെ. പണിക്കര്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.ആര്. അജിത്, എം.എസ്. ഗോപാലകൃഷ്ണന്, വിജീഷ് നെടുമ്പ്രക്കാട്, വി.കെ. രാജു, ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: