കായംകുളം: പൂജയുടെ പേരില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കവര്‍ന്ന രണ്ടുപേരെ കായംകുളം പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം തെക്കേവിള സി വാര്‍ഡില്‍ കളരിമുക്ക് ഈശ്വരവിലാസം മധുസൂദനന്‍പിള്ള(61), പോരുവഴി ഇടയ്ക്കാട് മലനട സന്തോഷ് ഭവനത്തില്‍ ശാലിനി(31) എന്നിവരെയാണ് പത്തിയൂര്‍ പണിക്കശ്ശേരില്‍ വിജയന്റെ പരാതിയെ തുടര്‍ന്ന് കായംകുളം സിഐ: കെ.എസ്. ഉദയഭാനു അറസ്റ്റു ചെയ്തത്.
വിജയന്റെ വീട്ടിലെ കുടുംബപ്രശ്നങ്ങള്‍ക്ക് കാരണം കുടുംബക്ഷേത്രം സ്ഥാനംമാറിയാണ് നില്‍ക്കുന്നതെന്നും ക്ഷേത്രം പൊളിച്ച് പുതിയ ക്ഷേത്രം നിര്‍മ്മിക്കണമെന്നും പ്രതികള്‍ വിജയനെ പറഞ്ഞ് വിശ്വസിപ്പിച്ച് മുപ്പത്തിമൂന്നര ലക്ഷം തട്ടിയെടുക്കുകയും ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ളഒരു കോടിരൂപ വിലമതിക്കുന്ന ദേവീവിഗ്രഹം കൈക്കലാക്കുകയും ചെയ്തെന്നാണ് പരാതി. പ്രതികള്‍ സമാനമായ രീതിയില്‍ വിജയന്റെ ബന്ധുവായ പതാരം പെരുങ്ങാടിയില് രവീന്ദ്രന്റെ വീട്ടിലും ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്.
പാവുമ്പ വള്ളിയ്യത്ത് തെക്കതില്‍ മോഹനനെ കബളിപ്പിച്ച് ഇരുപത്തിയഞ്ച് ലക്ഷം രൂപ, ശൂരനാട് തെക്ക്, ഇരവിചിറ നടുവില്‍ സരോജിനി ഭവനത്തില്‍ രാധാകൃഷ്ണനെ കബളിപ്പിച്ച് 32 ലക്ഷം രൂപയും പ്രതികള്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഹരിപ്പാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: