യോഗ്യതയും അര്‍ഹതയുമില്ലാത്തവര്‍ സ്ഥാനത്ത് എത്തിയാല്‍ എന്തു സംഭവിക്കുമെന്ന് എടുത്തു പറയേണ്ടതില്ലല്ലോ! ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗവണ്മെന്റ് പ്രസ്. പ്രസ്സുകളെക്കുറിച്ചും അച്ചടി സാങ്കേതിവിദ്യയെക്കുറിച്ചും ആ രംഗത്ത് ദൈനംദിനം സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ധാരണയില്ലാത്തവര്‍ ഗവണ്മെന്റ് പ്രസ്സിന്റെ തലപ്പത്തു വന്നത് സ്ഥാപനത്തെ മുച്ചൂടും നശിപ്പിക്കാനുള്ള പ്രവണതയ്ക്ക് ആക്കം കൂട്ടി.
അഡ്മിനിസ്ട്രേഷന് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, അച്ചടിവകുപ്പ് ഡയറക്ടര്‍ എന്നിങ്ങനെ മൂന്നു പ്രധാന തസ്തികകളിലുള്ളവരാണ് ഗവണ്മെന്റ് പ്രസ്സിന്റെ ഭരണചക്രം തിരിക്കുന്നത്.
ഒപ്പം സൂപ്രണ്ട് ഓഫ് ഗവണ്മെന്റ് പ്രസ്സസും പ്രധാന ഭാഗഭാക്കാകുന്നു. സര്‍ക്കാര്‍ ഉത്തരവുകള്‍, സെക്രട്ടേറിയറ്റില്‍ നിന്നുള്ള എക്സിക്യൂട്ടീവ് ഉത്തരവുകള്‍, ഗസറ്റ്, സര്‍ക്കാര്‍ പുറത്തിറക്കുന്ന മറ്റ് രേഖകള്‍ എന്നിവ ബൈ അഥോറിറ്റി എന്ന പേരില്‍ സര്‍ക്കാരിനു വേണ്ടി അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത് സൂപ്രണ്ട് ഓഫ് ഗവണ്മെന്റ് പ്രസ്സസാണ്. പിഎസ്സി തുടങ്ങി പ്രധാന പരീക്ഷകളുടെ ചോദ്യപേപ്പറുകളും അച്ചടിക്കുന്നത് ഇവിടെയാണ്. ഇത്രയധികം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തേണ്ട സ്ഥാപനത്തിന്റെ തലപ്പത്തു വരേണ്ടത് അതില്‍ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരാണ്. എന്നാല്‍ ഇവിടെ പതിറ്റാണ്ടുകളായി പ്രതിഷ്ഠിക്കപ്പെടുന്നത് സെക്രട്ടേറിയറ്റില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവരാണ്. അവര്‍ക്ക് അത്യാധുനിക അച്ചടിവിദ്യയെക്കുറിച്ചോ അതില്‍ ദൈനംദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനികവത്കരണത്തെക്കുറിച്ചോ യാതൊരു പരിജ്ഞാനവുമില്ല.
കളര്‍ പ്രിന്റിങ്ങിന് എന്തിനാണ് നാലു പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതെന്നും ഒരു പ്ലേറ്റില്‍ കാര്യം നടത്തിയാല്‍ മതി എന്നും ശാഠ്യം പിടിച്ച ഉദ്യോഗസ്ഥര്‍ പോലുമുണ്ട്. ബൈന്‍ഡിങ്ങിന് ഇവിടെ ഉപയോഗിക്കുന്നത് മൈദയാണെന്ന് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വയ്ക്കും. സാങ്കേതികവിഭാഗം തലവന്റെ നിര്‍ദ്ദേശത്തെ പോലും ഇക്കൂട്ടര്‍ അവിശ്വസിക്കുമെന്നതിന്റെ തെളിവാണ് ഏറ്റവും ഒടുവില്‍ പാഠപുസ്തക അച്ചടി സമയത്തിന് തീര്‍ക്കാന്‍ കഴിയാതെ പോയത്.
മെഷീനും മറ്റ് സാങ്കേതിക ഉപകരണങ്ങളും വാങ്ങുന്നതിന് മറ്റ് സര്‍ക്കാര്‍ വകുപ്പുകളെ പോലെ ഇവിടെ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്ന ടെണ്ടര്‍ സ്വീകരിക്കണമെന്നാണ് നിയമം. പര്‍ച്ചേസ് കമ്മറ്റിയില്‍ എന്‍ജിനീയറിംഗ് കോളേജിലെ രണ്ടധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകും. ഇവരാണ് സ്പെസിഫിക്കേഷന്‍ അഥവാ യന്ത്രങ്ങളുടെ യോഗ്യത നിശ്ചയിക്കുന്നത്. എന്നാല്‍ ഭരണവിഭാഗം പലപ്പോഴും ഇതില്‍ ഇടപെട്ട് ഇടങ്കോലിടുക പതിവാണെന്ന് ജീവനക്കാര്‍ പറയുന്നു.
അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിന് ഒരു വര്‍ഷത്തെ ശരാശരി ഉപഭോഗം കണക്കെടുത്ത് പേപ്പര്‍, മഷി, പ്ലേറ്റ് ഒക്കെ ഇത്രയിത്ര വേണമെന്ന് ജീവനക്കാര്‍ സ്റ്റോറിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് രേഖാമൂലം എഴുതി നല്‍കും. പക്ഷേ ഇക്കാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തവര്‍ അവിടെ ഇരിക്കുമ്പോള്‍ ഒന്നും നടക്കില്ല. സ്റ്റോക്കുള്ള സാധനം പോലും രാത്രി ആവശം വന്നാല്‍ കിട്ടില്ല, കാരണം സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെമാത്രമാണ്.
ഗുണനിലവാരം ഉറപ്പാക്കി അസംസ്കൃത വസ്തുക്കള്‍ വാങ്ങാന്‍ നടപടി ഉണ്ടായാല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ. പക്ഷേ മിക്കപ്പോഴും അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരവും സാങ്കേതിക മാനദണ്ഡങ്ങളും നിശ്ചയിക്കുന്നത് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നവരാണ്. ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് വ്യക്തമാണ്.
(നാളെ: പ്രവര്‍ത്തനം: സര്‍ക്കാറും ഭരണവകുപ്പും രണ്ടുതട്ടില്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: