മാവേലിക്കര: ഫീസ് മുടങ്ങിയെന്ന കാരണം പറഞ്ഞ് നാലാംക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്കൂള്‍ മാനേജരുടെ മാനസിക പീഡനം. ചെട്ടികുളങ്ങര മറ്റം സെന്റ്ജോണ്‍സ് ഇംഗ്ലീഷ്മീഡിയം ഐസിഎസ്സി സ്കൂളിലാണ് സംഭവം. സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയും ഈരേഴ തെക്ക് മണിമന്ദിരത്തില്‍ പ്രദീപിന്റെയും ബിന്ദുവിന്റെയും മകനുമായ പ്രണവ്(ഒന്‍പത്)നെയാണ് സ്കൂള്‍ മാനേജര്‍ ജോജി ജോര്‍ജ്ജ്(61) മാനസികമായി പീഡിപ്പിച്ചത്. സ്കൂള്‍ വിട്ട് വരേണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് മൂന്നരയോടെ ബിന്ദു സ്കൂളിലെത്തിയപ്പോള്‍ സ്കൂള്‍ പൂട്ടിയിരുന്നു. സമീത്തുള്ള മാനേജരുടെ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ ഗ്രില്ലിലൂടെ കുട്ടിയുടെ ഇരു വശത്തും കാലുകള്‍ പൊക്കി ചവിട്ടി ഇരിക്കുന്ന മാനേജരയാണ് കണ്ടതെന്നു ബിന്ദു പറയുന്നു. ഇവര്‍ ഗ്രില്ലുതുറക്കാന് ബഹളം വച്ചെങ്കിലും മാനേജര്‍ തുറന്നില്ല. സ്്കൂളിന്റെ മുന്‍ മാനേജരായ ഇയാളുടെ അമ്മയും കുട്ടിയെ പുറത്തുവിടാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇയാള്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞു. പിന്നീട് നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ നാലരയോടെയാണ് ഇയാള്‍ ഗ്രില്ലു തുറന്ന് കുട്ടിയെ പുറത്തുവിട്ടത്. തന്റെ ഇരുവശത്തും കാലുകള്‍ പൊക്കിയിരുന്ന് ‘നീ ഫീസു തരില്ല അല്ലേ’ എന്നു ചോദിച്ച്് മുഖത്തേക്ക് സിഗരറ്റിന്റെ പുകഊതി വിട്ടതായി കുട്ടി പിന്നീട് പറഞ്ഞു. നിസ്സാര തുകയെ ഫീസായി നല്കാനുണ്ടായിരുന്നുള്ളുവെന്ന് രക്ഷാകര്ത്താക്കള് പറഞ്ഞു. മാവേലിക്കര പോലീസ് കേസെടുത്തു. സ്കൂള്‍ മാനേജര്‍ക്കെതിരെ ബാലാവകാശ നിയമപ്രകാരം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: