തിരുവനന്തപുരം: ബഡ്സ് സ്കൂളുകള്‍ ഉള്‍പ്പെടെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി. അധ്യാപക അനുപാതം 1:8 ആയിരിക്കും. എയ്ഡഡ് സ്കൂളുകളില്‍ ഫീസ് ഉണ്ടാകില്ല. എല്ലാ സ്കുളുകളിലും 400 ചതുരശ്രയടിയില്‍ കുറയാത്ത തറവിസ്തീര്‍ണമുള്ള ഫിസിയോതെറാപ്പി റൂമും 100 ചതുരശ്രയടിയില്‍ കുറയാത്ത സ്പീച്ച് തെറാപ്പി റൂമും ഒക്കുപേഷണല്‍ തെറാപ്പി റൂമും ഉണ്ടായിരിക്കണമെന്നും യോഗം തീരുമാനിച്ചു.
വ്യവസ്ഥകള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കാന്‍ നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ബഡ്സ് സ്കൂളുകള്‍ ഉള്‍പ്പെടെ മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന 100 വിദ്യാര്‍ത്ഥികളില്‍ കൂടുതലുള്ള സ്പെഷല്‍ സ്കൂളുകള്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി എയ്ഡഡ് പദവി നല്കുന്നതിനു നേരത്തെ തീരുമാനിച്ചിരുന്നു. 50നും 100നും ഇടയ്ക്ക് കുട്ടികളുള്ള ഇത്തരം സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്കുന്ന കാര്യം തത്വത്തില്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. മൂന്നു മാസത്തിനകം ഇതു സംബന്ധിച്ച റിപോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. മൊത്തം 278 സ്പെഷല്‍ സ്കൂളുകളാണുള്ളത്.
എയ്ഡഡ് പദവിക്കായി പരിഗണിക്കുന്ന സ്പെഷല്‍ സ്കൂളുകളിലെ അധ്യാപക- അനധ്യാപക ജീവനക്കാരെ തെരഞ്ഞെടുക്കുന്ന സെലക്ഷന് കമ്മിറ്റിയില്‍ രക്ഷാകര്‍തൃ പ്രതിനിധികള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള സര്‍ക്കാര്‍ നോമിനി, സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ നിന്നുള്ള സര്‍ക്കാര്‍ നോമിനി, സ്ഥാപനത്തിലെ പ്രധാനാധ്യാപകന്, മാനേജര്‍, ഡിസബിലിറ്റീസ് സബ്ജക്റ്റ് വിദഗ്ധന്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. പഞ്ചായത്തുകളുടെ കീഴിലുള്ള ബഡ്സ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: