ഗാലെ: കുമാര്‍ സംഗക്കാരയുടെ വിരമിക്കല്‍ പരമ്പരയുടെ ആദ്യ ദിനം ആര്. അശ്വിന്റെ അശ്വമേധം. അശ്വിന്റെ തിരിയുന്ന പന്തുകള്‍ക്ക് ആക്രമണോത്സുക ഫീല്‍ഡിങ് ഒരുക്കി നായകന് വിരാട് കോഹ്ലി കൈയ്മെയ് മറന്ന് സഹായിച്ചപ്പോള്‍ ആദ്യ ദിനം ശ്രീലങ്ക 183ന് പുറത്ത്. മധ്യനിരയില്‍ നായകന് ഏയ്ഞ്ചലോ മാത്യൂസും (64), വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേശ് ചണ്ഡിമലും (59) ചെറുത്തു നിന്നില്ലായിരുന്നുവെങ്കില്‍ ആതിഥേയരുടെ പതനം ദയനീയമായേനെ.
അവസാന പരമ്പരയ്ക്കിറങ്ങിയ സംഗക്കാര അഞ്ചു റണ്‍സിന് മടങ്ങി. അശ്വിന്റെ പന്തില്‍ സില്ലി പോയിന്റില്‍ കെ.എല്‍. രാഹുലിന് പിടി നല്കി സംഗ. തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തി തിരിച്ചടിയുടെ സൂചനകള്‍ ലങ്ക നല്‍കിയെങ്കിലും, ഒരറ്റത്ത് നങ്കൂരമിട്ട ഓപ്പണര്‍ ശിഖര്‍ ധവാനും, ഫോം വീണ്ടെടുക്കലിന്റെ ലക്ഷണങ്ങള്‍ കാണിച്ച വിരാടും പോരാട്ടം ലങ്കന്‍ ക്യാമ്പിലേക്കു നയിച്ചു. മൂന്നാം വിക്കറ്റില്‍ സഖ്യം 100 റണ്‍സ് ചേര്‍ത്തു. എട്ട് വിക്കറ്റ് കൈയിലിരിക്കെ ലങ്കന്‍ സ്കോര്‍ മറികടക്കാന്‍ ഇന്ത്യയ്ക്ക് ഇനി 55 റണ്‍സ് കൂടി വേണം.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്കന്‍ നായകന്റെ കണക്കുകൂട്ടലുകള്‍ സന്ദര്‍ശക ബൗളര്‍മാര്‍ തെറ്റിച്ചു. ഇഷാന്ത് ശര്‍മയെയും വരുണ്‍ ആറോണിനെയും പേസ് വിഭാഗത്തിന്റെ ചുമതലയേല്‍പ്പിച്ച് അശ്വിന്, അമിത് മിശ്ര, ഹര്ഭജന് സിങ്ങ് സ്പിന്‍ ത്രയത്തെ കളിപ്പിച്ച വിരാടിന്റെ തീരുമാനം കളത്തില്‍ കണ്ടു. ഓപ്പണര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഇഷാന്തും ആറോണും മടക്കിയപ്പോള്‍ ബാക്കി ചടങ്ങുകള്‍ അശ്വിനും മിശ്രയും ചേര്‍ന്ന് പൂര്‍ത്തിയാക്കി. ഒരുഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 60 എന്ന നിലയിലേക്കു പതിച്ചു ആതിഥേയര്‍.
ആറാം വിക്കറ്റില്‍ മാത്യൂസും ചണ്ഡിമലും ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കളത്തിനു പുറത്ത് 79 റണ്‍സ് ചേര്‍ത്തു കൂട്ടുകെട്ട്. മാത്യൂസ് ഒരു സിക്സും ആറും ഫോറും കണ്ടെത്തിയപ്പോള്‍, ചണ്ഡിമല്‍ ഒമ്പത് ഫോര്‍ നേടി. വാലറ്റത്ത് രംഗന ഹെറാത്ത് (23) രണ്ടും കല്‍പ്പിച്ച് ബാറ്റേന്തിയപ്പോള്‍ സ്കോര്‍ ഇരുന്നൂറിനോടടുത്തു.
13.4 ഓവറില്‍ 46 റണ്‍സ് വഴങ്ങിയാണ് അശ്വിന് ആറ് ഇരകളെ കണ്ടെത്തിയത്. കരിയറിലെ രണ്ടാമത്തെ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത താരം, വിദേശ മണ്ണില്‍ ആദ്യ ഇന്നിങ്സില്‍ കൂടുതല്‍ വിക്കറ്റെടുക്കുന്ന ഇന്ത്യന്‍ സ്പിന്നറുമായി. ആറോവറില്‍ 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത മിശ്ര മികച്ച പിന്തുണ നല്കി. വിക്കറ്റ് ലഭിച്ചില്ലെങ്കിലും എട്ടോവറില്‍ 17 റണ്‍സ് മാത്രം നല്കിയ ഹര്‍ഭജനും എതിരാളികളില്‍ സമ്മര്‍ദം ചെലുത്തി.
മറുപടി തുടങ്ങിയ ഇന്ത്യയുടെ തുടക്കം പതറി. സ്കോര്‍ 28ലെത്തുമ്പോഴേക്കും ഓപ്പണര്‍ കെ.എല്‍. രാഹുലും രോഹിത് ശര്‍മയും ഡ്രസിങ് റൂമില്‍ മടങ്ങിയെത്തി. രാഹുലിനെ ധമ്മിക പ്രസാദും, രോഹിതിനെ മാത്യൂസും വിക്കറ്റിനു മുന്നില്‍ കുടുക്കി. പിന്നെയാണ് ധവാനും വിരാടും നിയന്ത്രണം ഏറ്റെടുത്തത്. ധവാന് ശ്രദ്ധാപൂര്‍വം ബാറ്റേന്തിയപ്പോള്‍, വിരാട് തന്റെ ശൈലി തന്നെ തെരഞ്ഞെടുത്തു. 103 പന്ത് നേരിട്ട് ആറു ബൗണ്ടറികളോടെയാണ് ധവാന് 53ലെത്തിയത്. 45ലെത്താന്‍ വിരാട് 77 പന്ത് നേരിട്ടു, ഏഴ് ബൗണ്ടറി നേടി. അതിനിടെ ആതിഥേയരുടെ ഫീല്‍ഡിങ് പിഴവുകളും ഇന്ത്യയെ തുണച്ചു. ഇരുപത്തിയഞ്ചോ അതില്‍ താഴെയോ ഇന്നിങ്സില്‍ 1000 റണ്‍സ് നേടുന്ന 13ാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനായി ശിഖര്‍ ധവാന്. 15 ടെസ്റ്റില്‍ 25 ഇന്നിങ്സില്‍ 1049 റണ്‍സായി ധവാന്.
പിച്ച് സ്പിന്നര്‍മാര്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുന്നുവെന്ന് സൂചനകള്‍ കണ്ടു തുടങ്ങിയതോടെ രംഗന ഹെറാത്തിനെ കരുതലോടെയാണ് ഇന്ത്യ നേരിട്ടത്. അവിടെയാണ് ലങ്കയുടെ പ്രതീക്ഷയും. ഇന്ത്യന്‍ ബാറ്റിങ്ങിന് ആഴം കുറവായതിനാല്‍ ഇന്ന് വേഗത്തില്‍ ചുരുട്ടിക്കെട്ടി തിരിച്ചെത്താമെന്ന് അവര്‍ കണക്കുകൂട്ടുന്നു.
സ്കോര്‍ബോര്‍ഡ്
ശ്രീലങ്ക ഒന്നാമിന്നിങ്സ്
ദിമിത് കരുണരത്നെ സി രഹാനെ ബി ഇഷാന്ത് 9, കൗശല്‍ സില്‍വ സി ധവാന് ബി ആറോണ്‍ 5, ലാഹിരു തിരിമന്നെ സി രഹാനെ ബി അശ്വിന് 13, കുമാര്‍ സംഗക്കാര സി രാഹുല്‍ ബി അശ്വിന് 5, ഏയ്ഞ്ചലോ മാത്യൂസ് സി രോഹിത് ബി അശ്വിന് 64, ജെഹാന് മുബാറക്ക് സി രാഹുല്‍ ബി അശ്വിന് 0, ദിനേശ് ചണ്ഡിമല്‍ സി രഹാനെ ബി മിശ്ര 59, ധമ്മിക പ്രസാദ് എല്‍ബിഡബ്ല്യു ബി അശ്വിന് 0, രംഗന ഹെറാത്ത് ബി അശ്വിന് 23, താരിന്ദു കൗശല്‍ സി രോഹിത് ബി മിശ്ര 0, നുവാന്‍ പ്രദീപ് നോട്ടൗട്ട് 0, എക്സ്ട്രാസ് 5, ആകെ 49.4 ഓവറില്‍ 183ന് പുറത്ത്
വിക്കറ്റ് വീഴ്ച: 1-15, 2-15, 3-27, 4-54, 5-60, 6-139, 7-155, 8-179, 9-179, 10-183.
ബൗളിങ്: ഇഷാന്ത് ശര്‍മ 11-3-30-1, വരുണ്‍ ആറോണ്‍ 11-0-68-1, ആര്. അശ്വിന് 13.4-2-46-6, അമിത് മിശ്ര 6-1-20-2, ഹര്ഭജന് സിങ് 8-1-17-0.
ഇന്ത്യ ഒന്നാമിന്നിങ്സ്
കെ.എല്‍. രാഹുല്‍ എല്‍ബിഡബ്ല്യു ബി പ്രസാദ് 7, ശിഖര്‍ ധവാന് നോട്ടൗട്ട് 53, രോഹിത് ശര്‍മ എല്‍ബിഡബ്ല്യു ബി മാത്യൂസ് 9, വിരാട് കോഹ്ലി നോട്ടൗട്ട് 45, എക്സ്ട്രാസ് 14, ആകെ 34 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 128.
വിക്കറ്റ് വീഴ്ച: 1-14, 2-28.
ബൗളിങ്: ധമ്മിക പ്രസാദ് 7-0-22-1, നുവാന്‍ പ്രദീപ് 8-1-32-0, ഏയ്ഞ്ചലോ മാത്യൂസ് 4-1-12-1, താരിന്ദു കൗശല്‍ 8-0-41-0, രംഗന ഹെറാത്ത് 7-1-15-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: