ജക്കാര്‍ത്ത: ലോക ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ആശയും നിരാശയും. വനിതാ സിംഗിള്‍സില്‍ സൂപ്പര്‍ താരം സൈന നേവാള്‍, പുരുഷ സിംഗിള്‍സില്‍ കെ. ശ്രീകാന്ത്, മലയാളി താരം എച്ച്.എസ്. പ്രണോയ്, വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യങ്ങള്‍ പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍, പുരുഷ സിംഗിള്‍സിലെ മുന്‍നിര താരം പി. കശ്യപ് രണ്ടാം റൗണ്ടില്‍ പുറത്ത്.
ചൈനീസ് തായ്പേയ് യുടെ ച്യൂങ് ഗന് യിയെ തുടര്‍ച്ചയായ ഗെയിമില്‍ തുരത്തി രണ്ടാം സീഡ് സൈന, സ്കോര്‍: 21-13, 21-9. ശ്രീകാന്ത് തായ്വാന്റെ സു ജെന്‍ ഹാവോയെ തുരത്തി, സ്കോര്‍: 21-14, 21-15. ഉഗാണ്ടയുടെ എഡ്വിന് എകിരിങ്ങിനെ തുടര്‍ച്ചയായ ഗെയിമുകള്‍ക്ക് തകര്‍ത്തു പ്രണോയ്, സ്കോര്‍: 21-14, 21-19. പ്രണോയ്ക്കെതിരെ പൊരുതാന്‍ കഴിയാതിരുന്ന എകിരിങ് 39 മിനിറ്റില്‍ അടിയറവു പറഞ്ഞു. പ്രീ ക്വാര്‍ട്ടറില്‍ ഏഴാം സീഡ് ഡെയ്ന്‍ വിക്ടര്‍ അക്സെല്സന് പ്രണോയുടെ എതിരാളി. വിയറ്റ്നാമിന്റെ എഗ്യുയെന് ടിയെന്‍ മിന്നിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് കശ്യപ് കീഴടങ്ങി, സ്കോര്‍: 17-21, 21-13, 21-18. മത്സരം ഒരു മണിക്കൂര്‍ അഞ്ച് മിനിറ്റ് നീണ്ടു.
വനിതകളുടെ ഡബിള്‍സ് രണ്ടാം റൗണ്ടില്‍ ജ്വാലയും അശ്വിനിയും ചേര്‍ന്ന് ചൈനീസ് തായ്പേയ്യുടെ ഷെയ് പെയ് ചെന്‍-വു ടി ജങ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്തു. ജ്വാല-അശ്വിനിമാരുടെ പരിചയസമ്പത്തിനും കരുത്തിനും മിന്നില്‍ നിഷ്പ്രഭരായി എതിരാളികള്‍, സ്കോര്‍: 21-10, 21-18. മത്സരം വെറും 24 മിനിറ്റില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: