കൊച്ചി: മഹാരാഷ്ട്ര തീരത്ത് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയ നാഫ്ത ബാരലുകള്‍ ആശങ്ക വിതച്ചതിനെ തുടര്‍ന്ന് കേരളാ തീരത്തും ജാഗ്രതാ നിര്‍ദ്ദേശം. ഇന്നലെ രാവിലെയാണ് സംസ്ഥാനത്തെ എട്ട് തീരദേശ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചത്. തോപ്പുംപടി കോസ്റ്റല്‍ എഡിജിപി ഓഫീസില്‍ കോസ്റ്റ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
200 ലിറ്റര്‍ നാഫ്ത ഉള്‍ക്കൊള്ളുന്ന ബാരലുകള്‍ മുംബൈ കടല്‍ത്തീരത്ത് കണ്ടെത്തിയിട്ടുണ്ടെന്നും അപകടകരമായ ഇത്തരം ബാരലുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തുറക്കാന്‍ ശ്രമിക്കരുതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. തുറമുഖങ്ങള്‍ക്ക് പുറമെ കടലോര ജാഗ്രതാസമിതി, ബോട്ട് ഓണേഴ്സ് അസോസിയേഷന് എന്നിവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്കി. കേരള തീരത്ത് ഇത്തരം ബാരലുകള്‍ ദൃശ്യമായതായി വിവരം ലഭിച്ചിട്ടില്ലെന്നും എന്നാല്‍ സാധ്യത തള്ളാവില്ലെന്നും അധികൃതര്‍ അറിയിച്ചു.
ജൂലൈ 27ന് മുംബൈ വെര്‍സോവ ബീച്ചിലാണ് രണ്ട് ഇരുമ്പ് ബാരലുകള്‍ ഒഴുകി നടക്കുന്നതായി നേവിയുടെ ഹെലിക്കോപ്ടര്‍ പരിശോധനയില്‍ ആദ്യം കണ്ടെത്തിയത്. ആഗസ്ത് ഒന്നിന് റായ്ഗയില് 12 എണ്ണം കൂടി കണ്ടെത്തി. തുടര്‍ന്ന് മുംബൈയിലെ പല തീരങ്ങളിലായി ഇത്തരത്തിലുള്ള 21 ബാരലുകള്‍ കണ്ടെടുത്തു. എളുപ്പത്തില്‍ തീപിടിക്കുന്ന ഹൈഡ്രോകാര്‍ബണ്‍ മിശ്രിതമായ നാഫ്തയാണ് ബാരലുകളിലുള്ളതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും എങ്ങനെയാണ് ഇത്രയും ബാരലുകള്‍ കടലിലെത്തിയതെന്നതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ഷാര്‍ജയില്‍ മുങ്ങിയ കപ്പലിലേതാണ് ബാരലുകളെന്നാണ് പ്രാഥമിക നിഗമനം.
ജൂണ്‍ 20ന് ശേഷം ഷാര്‍ജ തീരത്ത് നിന്നും ഇത്തരത്തിലുള്ള നാനൂറോളം ബാരലുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റ് സാധ്യതകളും കോസ്റ്റ് ഗാര്‍ഡ് പരിശോധിക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് മുംബൈ തീരത്ത് കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കാസര്‍കോട്, കോഴിക്കോട് തീരങ്ങളില്‍ കണ്ടെയ്നറുകളും മറ്റ് സാധനങ്ങളും കരയ്ക്കടിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: