തിരുവനന്തപുരം: സംവരണത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ക്കിടയില്‍ അനൈക്യം പാടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. സംവരണത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാകേണ്ട ആവശ്യമില്ലെന്നും മുരളീധരന് പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം മാറ്റാന്‍ സാധ്യമല്ല. എന്നാല്‍ അതോടൊപ്പം മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കണമെന്നാണ് ബിജെപിയുടെ അഭിപ്രായം. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണം എന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്.
2006ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കിയ ജനറല്‍ എസ്.ആര്.സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ജനറല്‍ കാറ്റഗറിയില്‍ ഇക്കണോമിക്കലി ബാക്ക്വേര്‍ഡ് ക്ലാസ് വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖല, ആരോഗ്യസംരക്ഷണം, പാര്‍പ്പിട സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണം എന്നതുള്‍പ്പെടെയുള്ളവ ജനറല്‍ സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ടിലുള്ള സാധ്യമായ കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെടും.
മന്നത്തു പത്മനാഭന് പറഞ്ഞത് നായര്‍ ഹിന്ദുവും ഹിന്ദുമനുഷ്യനുമാകുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നാണ്. എന്‍എസ്എസ് കോളേജ് സ്ഥാപിച്ചശേഷം അദ്ദേഹം ചങ്ങനാശേരിയില്‍ പ്രസംഗത്തില്‍ പറഞ്ഞത് ഭാവിയില്‍ എന്‍എസ്എസ് വെട്ടിമാറ്റി ഹിന്ദുകോളേജായി ഇതു മാറണമെന്നാണ് തന്റെ ആഗ്രഹമെന്നാണ്. സംവരണ പ്രശ്നത്തില്‍ തര്‍ക്കമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങള്‍ വിജയിക്കില്ല. ഭൂരിപക്ഷസമുദായം ഭൂരിപക്ഷമല്ലാതായി മാറുന്ന കാഴ്ചയാണ് കനേഷുമാരി സെന്‍സസിലൂടെ കാണുന്നത്. ഭൂമിയും വനസമ്പത്തും വോട്ടുബാങ്ക് വിഭാഗത്തിന്റേതായി മാറുന്നു. ആരുഭരിച്ചാലും കേരളത്തില്‍ സംരക്ഷിക്കപ്പെടുന്നത് ഒരേ താല്പര്യങ്ങളാണ്. മുരളീധരന് പറഞ്ഞു.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് പരാജയഭീതിയില്‍ കോണ്‍ഗ്രസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ബിജെപി നേട്ടം കൈവരിക്കുമെന്നു ഭയന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ ലീഗിനുമുന്നില്‍ മുട്ടുമടക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് തുറന്നു പറയണം.
പൊതുമേഖലാ സ്ഥാപനങ്ങളിലെ അഴിമതികളില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയാണ്. ഇതിനുദാഹരണമാണ് സിഡ്കോയിലെ അഴിമതി. സിഡ്കോ എംഡിക്കെതിരെ മേനംകുളത്തെ ഭൂമിയില്‍ നിന്നും മണ്ണെടുത്ത് മറിച്ചു വിറ്റതിന്റെ പേരില്‍ നടപടി വേണമെന്ന് വിജിലന്‍സ് ശുപാര്‍ശയില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ല.
ജൂണ്‍ 2ന് ഹൈക്കോടതി ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. യാതൊരു തീരുമാനവുമുണ്ടായല്ല. സിപിഎമ്മും മിണ്ടിയിട്ടില്ല. കാരണം എളമരം കരീമാണ് എംഡിയെ നിയമിച്ചത്. 350 കോടി ടേണ്‍ ഓവര്‍ പറയുന്ന സിഡ്കോ ഇന്ന് നഷ്ടത്തിലാണ്. സിപിഎം ഭരിക്കുന്ന കോര്‍പ്പറേഷന്റെ എല്‍ഇഡി ലൈറ്റുകളുടെ വിതരണത്തിനായി 90 കോടിയുടെ കരാര്‍ ഉണ്ടാക്കിയത് സിഡ്കോയുമായാണ്. ഇത്തരം ഒത്തുകളി അഴിമതി നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.
ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 10 വരെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രധാന പഞ്ചായത്തുകളില്‍ എത്തിച്ചേരുന്ന അഞ്ച് രാഷ്ട്രീയ പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും. മദ്യനിരോധനത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മുരളീധരന് പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിര്വ്വാഹകസമിതിയംഗവും കേരളത്തിന്റെ സഹപ്രഭാരിയുമായ ശിവാനി ഡാനി, സംഘടനാ സെക്രട്ടറി കെ.പി.ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ.പ്രകാശ്ബാബു, ബിനുമോന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: