കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ഭൂമിയിലും, പുറമ്പോക്കു ഭൂമിയിലുമുള്ള മുഴുവന്‍ കയ്യേറ്റക്കാരെയും ആറുമാസത്തിനകം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ട് 7 വര്‍ഷമായിട്ടും ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പുറമ്പോക്ക് ഭൂമി അര്‍ഹതയുള്ളവര്‍ക്ക് ആറ് മാസത്തിനകം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
2008 ലാണ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍ ഈ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ ഭൂമിയും പുറമ്പോക്ക് ഭൂമിയും കണ്ടെത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും ഒഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമികള്‍ ഇടയ്ക്കിടെ പരിശോധിച്ച് കയ്യേറ്റം ഇല്ലെന്ന് ഉറപ്പാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാണിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയനുസരിച്ച് ഭൂമി ലഭിക്കുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ച ഒന്നരലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് ഭൂമി നല്കാന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പതിനായിരക്കണക്കിന് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറ്റക്കാര്‍ അനധികൃതമായി കൈവശം വച്ചിരിക്കുമ്പോഴാണിത്.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ തന്നെ കയ്യേറ്റക്കാര്‍ക്ക് പട്ടയം നല്കിയ സംഭവവുമുണ്ട്. സര്‍ക്കാര്‍ ഭൂമി പതിച്ച് കിട്ടാന്‍ അര്‍ഹമായ പതിനായിരങ്ങള്‍ തെരുവില്‍ കഴിയുമ്പോഴാണ് സര്‍ക്കാരിന്റെ ഈ നടപടി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സാമൂഹ്യ പ്രവര്ത്തകന് ശിവന് കദളിയാണ് ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: