ന്യൂദല്‍ഹി: ടിക്കറ്റ് കണ്‍ഫേം ആവാതെ വെയ്റ്റിങ് ലിസ്റ്റില്‍ തന്നെയാണെങ്കിലും ഇനി അവസാന നിമിഷം ട്രെയിന്‍ യാത്ര റദ്ദ് ചെയ്യേണ്ടതില്ല. യാത്രക്കാരുടെ ഈ പ്രശ്നത്തിന് പരിഹാരവുമായി റെയില്‍വേയുടെ പുതിയ പദ്ധതി.
അതേദിവസം തന്നെ അതേ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളില്‍ അതേ ടിക്കറ്റില്‍ ഉപയോഗിച്ച് യാത്രചെയ്യാനുള്ള സൗകര്യമാണ് റെയില്‍വേ ഒരുക്കുന്നത്. മറ്റു ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റുകാര്‍ക്ക് ബര്‍ത്ത് അനുവദിക്കാനുള്ള സംവിധാനം റെയില്‍വേ ഒരുക്കും. ഇതോടെ വെയിറ്റിങ് ലിസ്റ്റിലാണെങ്കില്‍ ആ ടിക്കറ്റ് റദ്ദാക്കി അടുത്ത ട്രെയിനിന് ടിക്കറ്റ് എടുക്കുകയെന്ന തലവേദനയാണ് യാത്രക്കാര്‍ക്ക് മാറിക്കിട്ടുന്നത്. യാത്രക്കാര്‍ക്ക് അതേ റൂട്ടിലോടുന്ന മറ്റു ട്രെയിനുകളുടെ നമ്പര്‍ നല്‍കും. ഇതില്‍ നിന്ന് ഏതു ട്രെയിന്‍ വേണമെങ്കിലും തിരഞ്ഞെടുക്കാം.
എന്നാല്‍ ഈ സംവിധാനം നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പ്രാരംഭദിശയിലാണെന്നും റെയില്‍വേ ബോര്‍ഡ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അനില്‍കുമാര്‍ സക്സേന അറിയിച്ചു. പദ്ധതി നടപ്പാക്കണമെങ്കില്‍ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (സിആര്‍ഐഎസ്) പ്രധാനപ്പെട്ട അപ്ഗ്രഡേഷനുകള്‍ നടത്തേണ്ടതുണ്ടെന്നും എല്ലാ ട്രെയിനുകളിലും പദ്ധതി നടപ്പിലാക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്കും റെയില്‍വേയ്ക്കും ഒരുപോലെ ഇതിന്റെ പ്രയോജനം ലഭിക്കും. യാത്രക്കാര്‍ക്ക് എത്തേണ്ട സ്ഥലത്ത് ബുദ്ധിമുട്ടില്ലാതെ എത്താനും റെയില്‍വേയ്ക്ക് ഉപയോഗം കുറഞ്ഞ ബര്‍ത്തുകള്‍ ഉപയോഗിക്കുന്നതിലൂടെ വരുമാനവും ലഭിക്കുകയും ചെയ്യും.
അതുപോലെ വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകള്‍ കണ്‍ഫേം ആയില്ലെങ്കില്‍ ബുദ്ധിമുട്ടില്ലാത്ത നിരക്കില്‍ ടിക്കറ്റ് എയര്‍ലൈന്‍ ടിക്കറ്റാക്കി മാറ്റി വിമാനത്തില്‍ യാത്രചെയ്യാവുന്ന സംവിധാനം ജൂണ്‍ മുതല്‍ റെയില്‍വേ ഒരുക്കിയിരുന്നു. ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ വഴിയായിരുന്നു ഇത് നടപ്പാക്കിയിരുന്നത്. ഈ പദ്ധതി പ്രകാരം 100 ടിക്കറ്റുകള്‍ ഇതുവരെ വിമാന സര്‍വ്വീസിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യാത്ര ചെയ്യുന്നതിന്റെ മൂന്ന് ദിവസം മുമ്പ് വരെയുള്ള സ്ലീപ്പര്‍ ക്ലാസ്, എസി ക്ലാസ് എന്നിവയ്ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ആഭ്യന്തര വിമാന സര്വ്വീ സുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: