തൃശൂര്‍: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഉടനാരംഭിക്കും. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രവായന ഇന്നലെ പൂര്‍ത്തിയാക്കി. വിചാരണ നടപടികള്‍ തീരുമാനിക്കുന്നതിനായി കേസ് 24ന് പരിഗണിക്കും. മനപ്പൂര്‍വ്വമായ നരഹത്യാവകുപ്പ് നിലനില്‍ക്കുന്നതല്ലെന്നും, ചികിത്സാ പിഴവാണ് ചന്ദ്രബോസിന്റെ മരണകാരണമെന്നും തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്നുമായിരുന്നു നിസ്സാമിന്റെ ഹര്‍ജി. തന്നെ കുറ്റവിമുക്തമാക്കണമെന്നും കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ട് നിസാം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് കോടതി തള്ളി.
നേരത്തെ ഇരുഭാഗത്തിന്റെയും അപേക്ഷകളില്‍ വാദം കേട്ട കോടതി വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് ബുധനാഴ്ചയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ 11.20 ഓടെ കേസ് പരിഗണിച്ച കോടതി വിടുതല്‍ ഹര്‍ജി തള്ളുന്നതായും കുറ്റപത്ര വായനയിലേക്ക് കടക്കുന്നതായും ജഡ്ജി കെ.പി.സുധീര്‍ അറിയിച്ചു. തുടര്‍ന്ന് അനുബന്ധ രേഖകളെ പരാമര്‍ശിച്ച്, പ്രോസിക്യൂഷന് തയ്യാറാക്കിയ ആയിരത്തോളം പേജുള്ള കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് നിസാം ഇല്ലെന്ന് അറിയിച്ചു. ഇതിനിടയില്‍ തന്റെ വ്യവസായ-വ്യാപാരങ്ങളുടെ നടത്തിപ്പ് ബന്ധുവിനെ ചുമതലപ്പെടുത്തുന്നതിനുള്ള പവര്‍ഓഫ് അറ്റോര്‍ണിക്ക് അനുമതി നല്‍കണം, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കുകയും നടപടി എടുക്കുകയും വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള അഭിഭാഷകന്റെ ഹര്‍ജിയും കോടതി ഫയലില്‍ സ്വീകരിച്ചു. ഇവ പരിഗണിക്കുന്നതിനും വിചാരണ നടപടികളിലേക്ക് കടക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുന്നതിനുമായി കേസ് 24ലേക്ക് മാറ്റിവെച്ചു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും പ്രതിഭാഗത്തിന് വേണ്ടി രാമന്‍പിള്ള അസോസിയേറ്റ്സിലെ സുജേഷ്.ബി.മേനോനും ഹാജരായി. ഇക്കഴിഞ്ഞ ജനുവരി 29ന് പുലര്‍ച്ചെയായിരുന്നു ചന്ദ്രബോസിന് നേരെ നിസാമിന്റെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു. ഏപ്രില്‍ 4ന് കുന്നംകുളം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഏപ്രില്‍ 10നാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: