ബെംഗളൂരു : മഹാവിഷ്ണുവിന്റെ വേഷമണിഞ്ഞ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ഭാരത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം. എസ് ധോണിക്ക് കര്‍ണ്ണാടക ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
2013ല്‍ ബിസിനസ്സ് മാഗസീനില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ ഭഗവാന് വിഷ്ണുവിന്റെ വേഷത്തില്‍ ലെയ്സ്, സോഫ്റ്റ് ഡ്രിങ്ക്, ഷൂ, ഷര്‍ട്ട് തുടങ്ങിയവ കൈകളിലേന്തി നില്ക്കുന്ന രൂപത്തിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന് കവറിന് പേരും നല്‍കിയിരുന്നു. ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജയകുമാര്‍ ഹിരിമത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ വിമര്‍ശനം. ധോണിയെപ്പോലൊരു ക്രിക്കറ്റ് താരം വിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് തീരെ വിലകുറഞ്ഞുപോയെന്നും മതത്തെ കളിയാക്കുന്നതിനു തുല്യമാണിതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
പണമുണ്ടാക്കുന്നതിനു വേണ്ടി താരങ്ങള്‍ ഏതു പരസ്യത്തില്‍ വേണമെങ്കിലും അഭിനയിക്കാന്‍ തയ്യാറാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എ. എന്‍. വേണുഗോപാല്‍ ഗൗഡ അറിയിച്ചു. എന്നാല്‍ ഈ പരസ്യത്തില്‍ അഭിനയിച്ചത് പ്രതിഫലം പറ്റാതെയായിരുന്നെന്ന് ധോണിയുടെ അഭിഭാഷകന്റെ വാദം കോടതി തള്ളി. പണം വാങ്ങിയില്ലെങ്കിലും ഇത്തരം പരസ്യങ്ങള്‍ മതത്തെ അപമാനിക്കലാണ്. കേസുമായി മുന്നോട്ടു പോവുകയാണെന്നും കോടതി അറിയിച്ചു. ധോണിയെക്കൂടാതെ ബിസിനസ്സ് മാഗസീനിലെ അഞ്ച് എഡിറ്റോറിയല്‍ ജീവനക്കാരേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: