കൊല്ലം: ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ന്ന മോഷ്ടാവ് പിടിയില്‍.
തിരുവനന്തപുരം ബാലരാമപുരം സ്വദേശി പോത്തന്‍കോട് ഷംനാ മന്‍സിലില്‍ വാടകക്ക് താമസിക്കുന്ന വേലപ്പന്റെ മകന് സനല്‍കുമാര്‍ എന്ന സനു (40) ആണ് പോലീസ് പിടിയിലായത്. പത്തുദിവസം കൊണ്ടാണ് പോലീസ് പ്രതിയെ പിടികൂടിയതെന്ന പ്രത്യേകതയും കേസിനുണ്ട്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന്റെ നേതൃത്വത്തിലുള്ള ആന്റിതെഫ്റ്റ് സ്കാഡാണ് പ്രതിയെ പിടികൂടിയത്. രണ്ടാം തീയതിയാണ് പുരാതനമായ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലമതിക്കാനാവാത്ത ശ്രീകൃഷ്ണവിഗ്രഹം മോഷണം പോയത്. അതിരാവിലെ ക്ഷേത്രം തുറന്നതിന് ശേഷമാണ് വിഗ്രഹം മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കൊല്ലം എസിപി എം എസ് സന്തോഷ്, സ്പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്സ് ബോബി അര്‍വിന്‍, രണ്ട് സിഐമാര്‍, നാല് എസ്ഐമാര്‍, 12 ഷാഡോ പോലീസുകാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചും. കേരളത്തിന് അകത്തും പുറത്തും മൂന്നുവിധത്തിലാണ് അന്വേഷണം വ്യാപകമാക്കിയത്. ഇതിലൊന്ന് അമ്പലത്തില്‍ എത്തിയ അപരിചിതരെ കേന്ദ്രീകരിച്ചായിരുന്നു. ഈ അന്വേഷണത്തിലാണ് കേസില്‍ തുമ്പുണ്ടായത്. ക്ഷേത്രത്തില്‍ സ്ഥിരമായി എത്തുന്ന ഭക്തരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് രേഖാചിത്രം തയ്യാറാക്കിയിരുന്നു. കൂടാതെ അമ്പലത്തിനുപുറത്ത് സ്ഥിരമായി എത്തുന്നവരില്‍ നിന്നും പോലീസ് വിവരങള് ശേഖരിച്ചിരുന്നു. ഇതില്‍നിന്നും തയ്യാറാക്കിയ രേഖചിത്രം സമാനസ്വഭാവമുള്ള ആയിരത്തോളം മോഷ്ടാക്കളുമായി താരതമ്യപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ രണ്ടുമാസം മുമ്പ് കൊല്ലം മുളങ്കാടകം ക്ഷേത്രത്തില്‍ നിന്നും ബാഗ് മോഷണം നടത്തിയതിന് വെസ്റ്റ് പോലീസിന്റെ പിടിയിലായിരുന്നു.
തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇയാള്‍ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെത്തി വിഗ്രഹം ഇരിക്കുന്ന ബാലാലയത്തിലെത്തി വിഗ്രഹം ഉറപ്പിച്ചിരിക്കുകയാണോ എന്നറിയാന്‍ ഇളക്കി നോക്കിയിരുന്നു. അതിനു ശേഷം രണ്ടാം തീയതി രാത്രി അതിരാവിലെ കൊല്ലത്ത് എത്തിയ പ്രതി നിര്‍മാല്യം നടക്കുന്ന സമയത്ത് ക്ഷേത്രത്തില്‍ എത്തുകയും തന്റെ കൈവശമുള്ള നീലകളര്‍ ഷോള്‍ഡര്‍ ബാഗില്‍ ബാലാലയത്തില്‍ നിന്നും വിഗ്രഹം എടുത്തിട്ട ശേഷം ഭക്തരെ പോലെ തൊഴുതു വെളിയിലിറങ്ങി. കെഎസ്ആര്‍ടിസി ബസില്‍ കരുനാഗപ്പള്ളിയിലെത്തി മദ്യപിച്ചു. അതിനുശേഷം പ്രതി പോത്തന്‍കോട്ടുള്ള വീട്ടിലെത്തി വിഗ്രഹം അവിടെ സൂക്ഷിക്കുകയായിരുന്നു. രേഖാചിത്രവുമായി സാമ്യമുള്ള ഇയാളുടെ ഫോട്ടോ അമ്പലത്തിലെത്തിയ ഭക്ത തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
തുടര്‍ന്ന് വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പോത്തന്‍കോടെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാളുടെ വീടില് നിന്നു വിഗ്രഹവും കണ്ടെടുത്തു. കേരളത്തില്‍ നടന്നിട്ടുള്ള പല വിഗ്രഹ മോഷണ കേസുകളിലും പ്രതിയെ പിടികൂടാനായിട്ടില്ല. എന്നാല്‍ ഒരാഴ്ച്ക്കുള്ളില്‍ തന്നെ പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞു എന്നത് കൊല്ലം പൊലീസിന് അഭിമാനാര്‍ഹമായ നേട്ടമാണ്. മൂന്നു സംഘമായി കേരളത്തിനകത്തും പുറത്തും നടത്തിയ അന്വേഷണമാണ് പ്രതിയെ വലയിലാക്കിയത്. ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തി വന്ന പ്രതി ആദ്യമായാണ് വിഗ്രഹം കവരുന്നത്. മാന്യമായ വേഷം ധരിച്ച് എത്തുന്ന സ്വഭാവമുള്ളതിനാല്‍ മോഷ്ടാവാണെന്ന് സംശയമുയരില്ല എന്നതാണ് പ്രതിയുടെ വിജയം.
കഴിഞ്ഞ ദിവസം എഡിജിപി പദ്മകുമാര്‍ നേരിട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. കുപ്രസിദ്ധ കുറ്റവാളികളെ കുറിച്ചുള്ള വിവരങള് സിസിടിവി ദൃശ്യങ്ങളോ മറ്റ് തെളിവുകളോ ഇല്ലാതിരുന്നതിനാല്‍ തന്നെ ചിട്ടയായ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനായത്. ഇന്നലെ ക്ഷേത്രതതിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ വന്‍ജനാവലിയാണ് ക്ഷേത്രസന്നിധിയില്‍ തടിച്ചുകൂടിയത്. മോഷ്ടാവിനെ പിടികൂടിയ പോലീസിനെ ക്ഷേത്രം കമ്മിറ്റി അഭിനന്ദിച്ചു. അന്വേഷണസംഘത്തെ പൊതുയോഗത്തില്‍ വച്ച് ആദരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: