കൊല്ലം: ബ്രൗണ്‍ഷുഗറും കഞ്ചാവും ഉള്‍പ്പെടെയുളള മയക്കുമരുന്നുകള്‍ തീരദേശമേഖലയെ വരിഞ്ഞ് മുറുക്കുന്നു. തീരപ്രദേശത്തെ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഞ്ചാവിന്റെ ഉപയോഗം തീരദേശത്തെ യുവാക്കള്‍ക്കിടയില്‍ നേരത്തെ തന്നെ വ്യാപകമാണ്. ഇതില്‍ നിന്ന് ബ്രൗണ്‍ഷുഗര്‍, ഹെറോയിന്‍ എന്നിവയിലേക്കുളള മാറ്റമാണ് അടുത്ത കാലത്തായി പ്രകടമായിരിക്കുന്നത്. അധ്വാനശീലരായ യുവാക്കളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം മയക്കുമരുന്ന് ഉപയോഗത്തിനായി കവര്‍ന്നെടുക്കാന്‍ വലിയൊരു ശൃംഖല തീരദേശമേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
കരുനാഗപ്പള്ളി മുതല്‍ പരവൂര്‍ വരെയുളള തീരദേശത്ത് മാത്രം അഞ്ഞൂറോളം ചെറുകിട കഞ്ചാവ് വില്പ്പനക്കാരുള്ളതായാണ് കണ്ടെത്തല്‍. വീടുകള്‍ മുതല്‍ ചായക്കടകള്‍ വരെ നീളുന്നതാണ് കഞ്ചാവ് വില്‍പ്പന കേന്ദ്രങ്ങള്‍. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ് മയക്കുമരുന്നുകള്‍ കൂടുതലായും എത്തുന്നത്.
ജോലി കഴിഞ്ഞെത്തുന്ന യുവാക്കളെ സ്വീകരിക്കാന്‍ എല്ലാ വൈകുന്നേരങ്ങളിലും പ്രത്യേക കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പ്പനക്കാര്‍ കഞ്ചാവുമായി കാത്തുനില്ക്കും. നൂറ് രൂപ മുതല്‍ 250 രൂപ വരെയുളള ചെറിയ പൊതികളാണ് വില്‍പ്പനക്കായി സജ്ജമാക്കുക. കൂട്ടംകൂടി സമയം ചെലവിടുന്ന യുവാക്കള്‍ക്കിടയിലാണ് ഇവരുടെ പ്രവര്‍ത്തനം. പ്രലോഭനങ്ങളിലൂടെ കഞ്ചാവ് ഉപയോഗിക്കാന്‍ താല്‍പ്പര്യമുണ്ടാക്കുക, ഇതിനായി തുടക്കത്തില്‍ കഞ്ചാവ് നിറച്ച ബീഡികള്‍ സൗജന്യമായി നല്‍കുക, കഞ്ചാവ് ഉപയോഗിച്ചിരുന്നവരില്‍ ആരെങ്കിലും ഇതില്‍ നിന്ന് പിന്മാറാന് ശ്രമിച്ചാല്‍ അവരെ പിടിച്ചുനിര്‍ത്താന്‍ പ്രലോഭനപ്പെടുത്തുക എന്നിവയാണ് പയറ്റുന്ന തന്ത്രങ്ങള്‍.
പരവൂര്‍ മയ്യനാട് തീരദേശ മേഖലയില്‍ മാത്രം ഒരു ലക്ഷത്തോളം രൂപയുടെ കഞ്ചാവ് പ്രതിദിനം വില്‍പ്പന നടക്കുന്നതായാണ് ജില്ലാ നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ കണ്ടെത്തല്‍.
കരുനാഗപ്പള്ളി, ചവറ, കൊല്ലം മേഖലകളില്‍ ഒരു ദിവസം നടക്കുന്ന കഞ്ചാവ് വില്‍പ്പന രണ്ടുലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലാണ്. ജില്ലയിലെ പ്രധാന കഞ്ചാവ് വില്‍പ്പന കേന്ദ്രങ്ങളിലൊന്നാണിവിടം. മൊത്ത വിതരണക്കാരന് മുതല്‍ ചില്ലറ കച്ചവടക്കാരന് വരെയുളള ശൃംഖല വന്‍ലാഭമാണ് കഞ്ചാവ് വില്‍പ്പനയില്‍ കൊയ്യുന്നത്. 200 ഇരട്ടിയിലേറെയാണ് ലാഭമെടുക്കുന്നത്. കൂറ്റന്‍ ലാഭമാണ് മയക്കുമരുന്ന് വില്‍പ്പനയിലേക്ക് തിരിയാന്‍ യുവാക്കളെ പ്രേരിപ്പിച്ചത്. തീരദേശം ഇതിന് വളക്കൂറുളള മണ്ണാണെന്ന ബോധ്യവും ഇവര്‍ക്കുണ്ടായിരുന്നു. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ തന്നെയാണ് പുതിയ ഉത്പന്നമെന്ന പരിചയപ്പെടുത്തലോടെ ബ്രൗണ്‍ഷുഗറും പരീക്ഷിച്ചത്. ഉപയോഗിക്കേണ്ട രീതി ഇവര്‍ തന്നെ പഠിപ്പിക്കുന്നു.
കഞ്ചാവ് വില്പ്പനയേക്കാള് വന്‍ലാഭം ബ്രൗണ്‍ഷുഗറില്‍ ലഭ്യമായതോടെ ചില്ലറ വില്‍പ്പനക്കാര്‍ ഈ മേഖലയിലേക്ക് തിരിഞ്ഞു. കഞ്ചാവിനേക്കാള്‍ കൂടുതല്‍ ലഹരി ബ്രൗണ്‍ഷുഗറില്‍ നിന്ന് കിട്ടുമെന്നായപ്പോള്‍ ആവശ്യക്കാര്‍ ഏറി. പ്രത്യേകമായ മണം മറ്റുളളവര്‍ക്കിടയില്‍ അനുഭവപ്പെടില്ലെന്ന ഗുണം ബ്രൗണ്ഷുഗറിനുണ്ടെന്നത് കഞ്ചാവിനെ കൈയൊഴിയാന്‍ യുവാക്കളെ പ്രേരിപ്പിച്ചു. ബ്രൗണ്‍ ഷുഗര്‍ സ്വീകരിക്കാന്‍ സിനിമയും പ്രേരണയായതായി ലഹരിവിമുക്ത പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
തീരദേശം കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്ന് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകമാണെങ്കിലും ഇതിനെതിരെ പോലീസ് നടപടിയോ, മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങളോ കാര്യക്ഷമമായി ഉണ്ടാകുന്നില്ല. കഞ്ചാവ് വില്‍പ്പനക്കെതിരെ ഇടയ്ക്കിടെ പോലീസ് നടപടി ഉണ്ടാകാറുണ്ടെങ്കിലും പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ ഇനിയുമായിട്ടില്ല. പോലീസ് നടപടി നേരിട്ട ചില്ലറ വില്‍പ്പനക്കാര്‍ ശിക്ഷാകാലാവധിക്കു ശേഷം ജയില്‍ മോചിതരായാല്‍ വീണ്ടും കഞ്ചാവ് വില്‍പ്പനയിലേക്ക് തന്നെ തിരിയുന്ന രീതി ഈ മേഖലയില്‍ പതിവാണ്.
ശക്തമായ മാഫിയയായി മാറികൊണ്ട് തീരദേശത്തെ മയക്കുമരുന്ന് വ്യാപാരം തഴച്ചുവളര്‍ന്ന സാഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ നടപടി അനിവാര്യമാണ്. മയക്കുമരുന്ന് വില്‍പ്പനക്കെതിരെ അതാത് പ്രദേശങ്ങളില്‍ ജനകീയസമിതികള്‍ രൂപപ്പെടണമെന്ന് ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: