ഇത്രയും പറഞ്ഞ് ബാലി സംസാരത്തിന് വിരാമമിട്ടു. ശ്രീരാമന് ബാലിയോട് പറയാന്‍ ആരംഭിച്ചു. ധര്‍മ്മാര്‍ത്ഥകാമങ്ങളും ലോകആചാരങ്ങളും അറിയാത്ത അവിവേകിയെപ്പോലെ നീ എന്തിനാണിങ്ങനെ എന്നെ നിന്ദിക്കുന്നത്? വൃദ്ധന്മാരും ബുദ്ധിമാന്മാരുമായ ആചാര്യന്മാരോട് ചോദിച്ച് കാര്യം മനസ്സിലാക്കാതെ നീയെന്താണിങ്ങനെ കുറ്റപ്പെടുത്തുന്നത്.
ഇക്ഷ്വാകൂണമിയം ഭൂമി:
സശൈലവനകാനനാ
താം പാലയതി ധര്‍മ്മാത്മാ
ഭരതഃ സത്യവാഗ്രജഃ
ധര്‍മ്മകാമാര്‍ത്ഥ തത്വജ്ഞോ
നിഗ്രഹാനുഗ്രഹേ മതഃ
(കിഷ്കിന്ധ 8:6,7)
സശൈലവനകാനനമായ ഈ ഭൂമി മുഴുവന്‍ ഇക്ഷ്വാകുകുലത്തിന്റേതാണ് മനുഷ്യമൃഗ പക്ഷികളുടെ നിഗ്രഹാനുഗ്രഹാധികാരവും അവരുടേതാണ്. ഇപ്പോള്‍ ഈ ഭൂമിയെ പാലിച്ചുകൊണ്ടിരിക്കുന്നത് ധര്‍മ്മകാമാര്‍ത്ഥ തത്ത്വജ്ഞനായ ഭരതനാണ്. ആ ധര്മ്മാത്മാവിന്റെ ആജ്ഞാകാരന്മാരായ ഞങ്ങള്‍ ധര്മ്മാഭിവൃദ്ധിക്കായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ആരേയും ധര്‍മ്മവിരുദ്ധ പ്രവര്ത്തനത്തിന്നനുവദിക്കാതെ. രാമന് ബാലിയുടെ പാപകര്മ്മാനുഷ്ഠാനങ്ങളുടെ പട്ടിക നിരത്താന്‍ തുടങ്ങി.
നീ ധര്‍മ്മത്തില്‍ നിന്ന് തെറ്റിനടക്കുന്നവനും നീചകര്‍മ്മങ്ങള്‍ ആചരിക്കുന്നവനും കാമലമ്പടനും രാജമാര്‍ഗ്ഗം വെടിഞ്ഞവനുമാണ്. ജ്യേഷ്ഠ ഭ്രാതാവ്, പിതാവ്, ആചാര്യന് ഇവര്‍ മൂവരും ധാര്മ്മികന് പിതൃതുല്യമാണ്. അതുപോലെ അനുജന്, മകന്, സ്വന്തം ശിഷ്യന് ഇവര്‍ മൂവരും പുത്രനെപ്പോലെ കരുതപ്പെടേണ്ടവരാണ് എന്നാണ് ധര്‍മ്മശാസ്ത്രം അനുശാസിക്കുന്നത്. സജ്ജനധര്‍മ്മം മനസ്സിലാക്കുന്നത് വലിയ പ്രയാസമാണ്. സര്‍വ്വ ഭൂതങ്ങളുടേയും അന്തര്വര്ത്തിയായിരിക്കുന്ന ആത്മാവ് ശുഭാശുഭങ്ങളെ അറിയുന്നു. ചപലസ്വഭാവിയായ നീ ചപലന്മാരുമായി കൂട്ടുകൂടി നടക്കുന്നതുകൊണ്ട് ധര്‍മ്മത്തെ എങ്ങിനെ അറിയാനാണ്. ഞാന്‍ നിനക്കത് വ്യക്തമാക്കിത്തരാം.
ഭ്രാതുര് വര്തസി ഭാര്യായാം
ത്യക്ത്വാധര്മ്മംസനാതനം
അസ്യത്വം ധര്മാണസ്യ
സുഗ്രീവസ്യ മഹാത്മനഃ
രുമയാംവര്തസേ കാമാത്സനുഷായാം പാപകര്മ്മകൃത്
(കിഷ്കിന്ധ 78:18,19)
സനാതനമായ ധര്മ്മത്തെവെടിഞ്ഞ് നീനിന്റെ ഭാതൃഭാര്യയില് രമിക്കുന്നു. സുഗ്രീവന് ജീവനോടെയിരിക്കുമ്പോള്‍ നിന്റെ പുത്രവധുവിന് സമാനയായ അനുജഭാര്യ രുമയോട് നീ കാമാസക്തനായി പാപകര്‍മ്മം അനുഷ്ഠിക്കുന്നു.
ഔരസീം ഭഗിനിം വാപി ഭാര്യാം
ച പ്യനുജസ്യയഃ
പ്രചരേത നര: കാമാത്തസ്യ
ദണ്ഡോ വധ: സ്മൃതഃ
(കിഷ്കിന്ധ 18:22)
സഹോദരപത്നിയോട് അല്ലെങ്കില്‍ അനുജന്റെ ഭാര്യയോട് കുകര്മ്മം ചെയ്യുന്നവന്റെ പേരില്‍ ചുമത്തേണ്ടത് വധശിക്ഷയാണ്.
ഈ തെറ്റിന് മറ്റൊരു ശിക്ഷയും കാണുന്നില്ല. പരസ്പര സഹായസഖ്യം മൂലം സുഗ്രീവന് എനിക്ക് സഹോദരതുല്യനാണ്. അവനാണ് എനിക്കും സഹായംചെയ്യാന്‍ പോകുന്നതും. സഖ്യംചെയ്ത സമയത്ത് അവന്റെ ശത്രുവിനെ ഹനിക്കാമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തുകൊടുത്തിട്ടുണ്ട്. എനിക്ക് എന്റെ പ്രതിജ്ഞ ഉപേക്ഷിക്കാന്‍ കഴിയുകയില്ല. ധാര്‍മ്മികമായ ഇത്തരം കാരണങ്ങള്‍കൊണ്ട് നിന്റെ വധം ന്യായമാണ്.
ശാസനം തവ യദ് യുക്തം
തത് ഭവാനനുമന്യതാം. (കിഷ്കിന്ധ 18:28)
അതിനാലിത് നിയുക്തമാണെന്ന് കരുതിയാലും ധര്‍മ്മം അനുസരിക്കുന്നവന് മിത്രത്തിന് ഉപകാരം ചെയ്യണം. തെറ്റുചെയ്തവന് അതിന്റെ ശിക്ഷയനുഭവിച്ചാല്‍ പാപമുക്തനായിത്തീരുന്നു. അതുകൊണ്ട് സങ്കടംമതിയാക്കുക. ഞാന്‍ ചെയ്തത് തികച്ചും ധര്‍മ്മാനുസൃതമാണ്. നമ്മളാരും സ്വതന്ത്രന്മാരല്ല. പിന്നെ ഒരു കാര്യംകൂടി പറയാം. എന്തിനായാണ് ഞാന്‍ നിന്നെ ഒളിയമ്പെയ്തതെന്ന് നീ ചോദിച്ചുവല്ലോ? നിന്നെ ഒളിയമ്പെയ്ത് വീഴ്ത്തിയതില്‍ എനിക്ക് ദുഃഖമോ സന്താപമോ ഇല്ല. നായാട്ടുകാര്‍ മൃഗങ്ങളെ വലവെച്ചോ, കുഴികുത്തിയോ, ചതിച്ചോ ആണല്ലോ പിടിച്ചുകൊല്ലുന്നത്. ആ സമയത്ത് അവ ഓടുന്നവയാണോ, ഉറങ്ങുന്നവയാണോ, അടുത്തുവരുന്നവയാണോ, വിശ്രമിക്കുന്നവയാണോ എന്നൊന്നും ആരും നോക്കാറില്ല. മാത്രമല്ല ഭവാന് നേരിട്ടെന്നെക്കണ്ടാല് എന്നില്‍ സ്നേഹാദരങ്ങള്‍ക്ക് വശംവദനായിത്തീരും. സ്നേഹാദരങ്ങള്‍ക്ക് വശംവദനാകുന്നവനെ വധിക്കുന്നത് ധര്‍മ്മമല്ല. മാത്രമല്ല അങ്ങ് രാവണസഖാവാണ്. രാവണന് എന്റെ ശത്രുവാണ്. അങ്ങയുടെ സഹായം എനിക്കു ലഭിക്കുന്നതില്‍ കൂടുതല്‍ രാവണനാണ് ലഭിക്കാനിടയുള്ളതെന്ന് എനിക്കറിയാം. രാവണന്റെ മിത്രമായ അങ്ങ് ഒരുതരത്തിലും എന്നെ തുണക്കില്ലെന്ന് എനിക്കറിയാമായിരുന്നു.
അഹൂയ ബാലിനം ബ്രഹ്മാ
ദദൗ വരമനുത്തമം
പ്രതീപവര്ത്തിനോ ഭൂയാത്
അര്‍ദ്ധം ബലമരിന്ദമ
മാത്രമല്ല, നേരിട്ടെതിര്‍ക്കുന്ന ശത്രുവിന്റെ അര്‍ദ്ധബലം അങ്ങ് ഹരിക്കുന്നതുകൊണ്ട് നേരിട്ടെതിര്‍ത്ത് അങ്ങയെ വധിക്കാന്‍ സാദ്ധ്യമല്ലെന്നും എനിക്കറിയാം. ഇനി ഇതൊന്നുമല്ലാതെ നമ്മള് നേരിട്ട് യുദ്ധം തുടങ്ങിയാല്‍ അങ്ങയുടെ സഹായത്തിനായി രാവണന് എത്തുമെന്നും ലങ്കയില്‍ നടക്കേണ്ട യുദ്ധം കിഷ്കിന്ധയില്‍ നടത്തേണ്ടിവരുമെന്നും തന്മൂലം സീതയെ വീണ്ടെടുക്കുക എന്നത് ദുഷ്കരമായിരിക്കുമെന്നും എനിക്കറിയാം. ഇപ്പോള്‍ അനാവശ്യമായ ഒരു രക്തച്ചൊരിച്ചല്‍ ഒഴിവാക്കാനും കഴിഞ്ഞു. മാത്രമല്ല അങ്ങയെ വധിക്കേണ്ടത് എന്റെ നിലക്കും സുഗ്രീവന്റെ രക്ഷയ്ക്കും പൊതുവെ ലോകസംരക്ഷണത്തിനും ധര്‍മ്മസംരക്ഷണത്തിനും അത്യന്താപേക്ഷിതമായിരുന്നു.
അങ്ങയോട് യുദ്ധം പ്രഖ്യാപിക്കാനോ, ചെയ്യാനോ രാഷ്ട്രവ്യാവഹാരിതയനുസരിച്ച് എനിക്ക് കഴിയുമായിരുന്നില്ല. തീവെയ്പ്പ്, വിഷംകൊടുക്കല്, നിരപരാധിയെ വധിക്കല്‍, ധനാപഹരണം, പരഭൂമി, പരസ്ത്രീ എന്നിവയുടെ അപഹരണം എന്നീ അധര്‍മ്മങ്ങള്‍ ചെയ്യുന്ന ആതതായികള് എന്ന് പറയപ്പെടുന്നവരെ അവരുടെ പ്രായമോ യോഗ്യതയോ പരിഗണിക്കാതേയും വിചാരണ ചെയ്യാതേയും വധിച്ചുകളയണമെന്ന് സ്മൃതി അനുശാസിക്കുന്നു. അങ്ങ് സൂഗ്രീവന്റെ പത്നിയെ അപഹരിച്ച ആതതായി ആണല്ലോ?
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: