പരപ്പനങ്ങാടി(മലപ്പുറം): പാലത്തിങ്ങലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് അനധികൃതമായി നിര്‍മ്മിക്കുന്ന പള്ളിയുടെ നിര്‍മ്മാണത്തിന് പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് നാട്ടുകാര്‍ നല്കിയ പരാതിയിലാണ് നടപടി.
മുസ്ലിം മതസംഘടനയാണ് ഇവിടെ കെട്ടിടം നിര്‍മ്മിച്ചു തുടങ്ങിയത്. ഇതിനായി കടലുണ്ടി പുഴയുടെ തീരം നാല് മീറ്ററോളം മണ്ണിട്ട് നികത്തുകയും ചെയ്തിരുന്നു. പരപ്പനങ്ങാടി-ചെമ്മാട് റോഡില്‍ നടക്കുന്ന ഈ കൈയേറ്റം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ജന്മഭൂമിയാണ്. വാര്‍ത്ത വന്നതോടെ നാട്ടുകാരും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. അപ്പോഴേക്കും കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക് എത്തിയിരുന്നു.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തിന് മുന്നില്‍ പഞ്ചായത്ത് മുട്ടുകുത്തുകയായിരുന്നു. പാട്ടക്കരാറിന്റെ ബലത്തിലാണ് ഇവിടെ ബഹുനില കെട്ടിടം നിര്‍മ്മിച്ചത്. മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഒത്താശ ചെയ്ത് കൊടുത്തതായാണ് സൂചന.
സര്‍ക്കാര്‍ ഭൂമിയിലെ ഈ അനധികൃത നിര്‍മ്മാണം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തിനെ സമീപിച്ചപ്പോള്‍ ഈ സ്ഥലം പാട്ടത്തിന് നല്‍കിയതാണ് എന്ന മറുപടിയാണ് ലഭിച്ചത്. പ്രതിഷേധം ശക്തമായപ്പോള്‍ നിവൃത്തിയില്ലാതെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കി. എന്നാല്‍ മെമ്മോ കൈപ്പറ്റിയിട്ടും നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. പരപ്പനങ്ങാടി പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: