കൊച്ചി: കോര്‍പ്പറേറ്റ് തര്‍ക്കങ്ങള്‍ കോടതികളിലേക്ക് വലിച്ചിഴക്കാതെ താഴെ തട്ടില്‍ പരിഹരിക്കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. കോര്‍പ്പറേറ്റ് തര്‍ക്കങ്ങള്‍ പതിറ്റാണ്ടുകളോളം പരിഹാരമില്ലാതെ നീളുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ പ്രക്ടീസിംഗ് കമ്പനി സെക്രട്ടറിമാരുടെ ദ്വിദിന ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ക്രിമിനല്‍ കേസുകള്‍ക്കും ഭരണഘടനാ തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസുകള്‍ക്കുമാണ് കോടതികള്‍ കൂടുതലായി സമയം നീക്കിവയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ജഡ്ജ് ആയി എത്തിയപ്പോഴും തന്റെ അനുഭവം ഇത് തന്നെയായിരുന്നു.
സുപ്രീം കോടതിയിലും ദിവസേനയുണ്ടാകുന്ന രാഷ്ട്രീയ തര്‍ക്കങ്ങളും ഭരണഘടനാ തര്‍ക്കങ്ങളും ക്രിമിനല്‍ കേസുകളുമാണ് പ്രാധാന്യത്തോടെ വാദിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റ് തര്‍ക്കങ്ങള്‍ മിക്കവാറും പരിഗണിക്കുന്നത് വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷമാകും. വെള്ളിയാഴ്ച്ച ഉച്ച കഴിയുമ്പോഴേക്കും അടുത്ത രണ്ടു ദിവസത്തെ അവധിയെ കുറിച്ചാകും ചിന്ത. അതുകൊണ്ടുതന്നെ കോര്‍പ്പറേറ്റ് കേസുകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സി ഇ ഒ ആഷിഷ്കുമാര്‍ ചൗഹാന് മുഖ്യാതിഥിയായിരുന്നു. ഐസിഎസ്ഐ കൗണ്‍സില്‍ അംഗം ആഹ്ലാദ റാവു, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡി. നാഗേന്ദ്ര റാവു, ഐസിഎസ്ഐ കൊച്ചി ചാപ്റ്റര്‍ ചെയര്മാന് എസ്. പി. കാമത്ത്, ഐസിഎസ്ഐ കൗണ്‍സില്‍ അംഗം ആഷിഷ് ഗാര്‍ഗ്, ഐസിഎസ്ഐ വൈസ് പ്രസിഡന്റ് മമ്ത ബിനാനി, ഐസിഎസ്ഐ പ്രസിഡന്റ് അതുല്‍ മേത്ത എന്നിവര്‍ സംബന്ധിച്ചു.
14 ന് രാവിലെ 10 മണിയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ കെ. വി തോമസ് എം പി മുഖ്യാഥിതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: