കൊച്ചി: അന്തര്‍സംസ്ഥാന ബന്ധമുള്ള ആനവേട്ടക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഭൂരിഭാഗവും സിപിഎം, സിപിഐ പ്രവര്‍ത്തകര്‍. കേസില്‍ 38 പ്രതികളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ അറസ്റ്റുചെയ്തിരിക്കുന്നത്. കോതമംഗലം കുട്ടമ്പുഴയില്നിന്നുമാണ് കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായിരിക്കുന്നത്.
അറസ്റ്റിലായ ചില പ്രതികളുടെ ബന്ധുക്കള്‍ ഇടതുപക്ഷത്തിന്റെ സംസ്ഥാന നേതൃത്വത്തിലുണ്ട്. അതുകൊണ്ട് തന്നെ പ്രതികളെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ ഇടപെടലുമുണ്ട്. ആനവേട്ടക്കേസില്‍ തിരുവനന്തപുരത്ത് അറസ്റ്റിലായ അജിത്ശങ്കര്‍ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവായിരുന്നു. ആനവേട്ടയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളാണ് ഇയാള്‍ സമ്പാദിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതിനിടെ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാംമുറ പ്രയോഗിച്ചുവെന്ന പ്രചാരണത്തിന് പിന്നില്‍ കേസന്വേഷണം മുന്നോട്ടുപോകാതിരിക്കാനുള്ള തന്ത്രമാണെന്നും പറയുന്നു. അന്തര്‍സംസ്ഥാന ബന്ധമുള്ള ഈ കേസില്‍ പ്രധാനപ്രതികളിലേക്ക് ഇതുവരെ അന്വേഷണം എത്തിയിട്ടില്ല. ആനയെ വെടിവെച്ചുകൊലപ്പെടുത്തിയവരെയും തോക്ക് നിര്‍മിച്ചവരെയും വഴികാണിച്ചുകൊടുത്തവരെയും ആനവേട്ടക്ക് കൂട്ടുനിന്നവരെയും മാത്രമാണ് ഇതുവരെ പിടികൂടാന്‍ വനംവകുപ്പ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ രാജ്യാന്തര വിപണനം നടത്തുന്ന മാഫിയ സംഘത്തെക്കുറിച്ച് ഒരു സൂചനപോലും ലഭ്യമായിട്ടില്ല. പ്രതികള്‍ക്കു വേണ്ടി ഹാജരാകുന്നത് സിപിഎം, സിപിഐ ബന്ധമുള്ള അഭിഭാഷകരാണ്.
വനംവകുപ്പ്മന്ത്രിയായിരുന്ന കെ.ബി. ഗണേഷ്കുമാര് മന്ത്രിസ്ഥാനം ഒഴിയുകയും വനംവകുപ്പ് കുത്തഴിഞ്ഞുകിടന്ന കാലത്താണ് ഇടമലയാര്‍ വനത്തിനുള്ളില്‍ ഏറ്റവുംകൂടുതല്‍ ആനവേട്ട നടന്നിരിക്കുന്നത്. 50 ല്‍പരം ആനകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. അതിരപ്പള്ളി വനമേഖലയില്‍നിന്ന് കഴിഞ്ഞ ദിവസം മൂന്ന് ആനകളുടെ ജഡാവശിഷ്ടം കണ്ടെത്തിയിരുന്നു.
ഇതോടെ കൊല്ലപ്പെട്ട പതിനൊന്ന് ആനകളുടെ അവശിഷ്ടങ്ങള്‍ വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ നാലാം പ്രതി ആണ്ടിക്കുഞ്ഞ് ജിജോയുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് കൊല്ലപ്പെട്ട ആനകളുടെ എണ്ണം നൂറില്‍ കവിയും. ആനവേട്ട സംഘത്തിലെ പ്രധാനിയായിരുന്ന ഐക്കരമറ്റം വാസുവിന്റെ അടുത്ത കൂട്ടാളിയായിരുന്നു ജിജോ വാസുവിന്റെ ആത്മഹത്യ ആനവേട്ടയുടെ ഉന്നതതല ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന് തടസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: