തിരുവനന്തപുരം: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.സി. ഹനീഫയുടെ കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഐ ഗ്രൂപ്പ് പിന്മാറി.
കൊലപാതകത്തിന്റെ പേരില്‍ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ചാണ് ഐ ഗ്രൂപ്പ് പാര്‍ട്ടി പരിപാടി ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മന്ത്രി സി.എന്‍. ബാലകൃഷ്ണനുമായി കഴിഞ്ഞരാത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിലപാടില്‍ നിന്ന് ഐ ഗ്രൂപ്പ് പിന്മാറിയത്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപക് ബാബ്റിയയും കഴിഞ്ഞദിവസം സി.എന്‍. ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നങ്ങള്‍ വഷളാകാതെ നോക്കണമെന്ന് ബാബ്റിയ നിര്‍ദേശം നല്കി. ഐ ഗ്രൂപ്പിനെ മറികടന്ന് അബ്ദുല്‍ റഹ്മാന് കുട്ടിയെ ഡിസിസി പ്രസിഡന്റായി നിയമിച്ചതു മുതലാണ് തൃശൂരില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തത്.
ഗ്രൂപ്പുപോരിനെ തുടര്‍ന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകനായ ഹനീഫ കുത്തേറ്റുമരിച്ചതോടെ തൃശൂരിലെ കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തത്. ഇതിന്റെ പേരില്‍ ഐ ഗ്രൂപ്പിനെ ബലിയാടാക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.
അതിനിടെ, ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ട് പ്രസിഡന്റ് ഗോപപ്രതാപനെ സസ്പെന്റ് ചെയ്തു. ഇതോടെയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടായത്. കെപിസിസി- സര്‍ക്കാര്‍ ഏകോപനസമിതി യോഗത്തില്‍ നിന്നും മന്ത്രി സി.എന്‍. ബാലകൃഷ്ണന് വിട്ടുനിന്നിരുന്നു. തങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് ബാലകൃഷ്ണന് ബാബ്റിയയോട് പരാതിപ്പെട്ടിരുന്നു. കെപിസിസി നിയോഗിച്ച ഉപസമിതി ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ആരോപണമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: