ആലപ്പുഴ: കനകക്കുന്ന് പോലീസ് ബ്ലേഡ് മാഫിയയ്ക്ക് ഒത്താശ ചെയ്യുകയാണെന്ന് വീട്ടമ്മ പത്രസമ്മേളനത്തില്‍ പരാതിപ്പെട്ടു. ആഭ്യന്തര മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് പോലീസിന്റെ ഇത്തരത്തിലുള്ള നടപടി. മുതുകുളം കിഴക്കേ തേവലപ്പുറത്ത് പി. ബിന്ദുവാണ് പരാതിക്കാരി. ആശ പ്രവര്‍ത്തകയായ ബിന്ദു ഇടനിലനിന്ന് പ്രദേശവാസിയില്‍ നിന്ന് ഒരുലക്ഷം രൂപ മറ്റൊരാള്‍ക്ക് വാങ്ങി നല്‍കിയിരുന്നു.
കൃത്യമായി പലിശയും നല്കി. മുദ്രപ്പത്രവും ചെക്കുലീഫും വാങ്ങിയ ബ്ലേഡുകാരന് ഭീഷണിപ്പെടുത്തി ബിന്ദുവിന്റെ വീടിനോടു ചേര്‍ന്നുള്ള കെട്ടിടം കയ്യേറി ചീട്ടുകളി ആരംഭിച്ചത്രെ. ഇതിനെതിരെ പോലീസില്‍ പരാതി നല്കിയപ്പോള് ബ്ലേഡുകാരനും സംഘവും നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് ബിന്ദു പറഞ്ഞു. പണം വാങ്ങിയപ്പോള്‍ താന്‍ ഈടായി നല്കിയ ചെക്കുലീഫ് ബ്ലേഡുകാരന് ബാങ്കില്‍ നല്കി തന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചു. പണം പിന്‍വലിച്ചതായി ബാങ്കില്‍ നിന്ന് അറിയിപ്പും ലഭിച്ചു. ഇപ്രകാരം മുഴുവന്‍ പണവും നല്‍കിയിട്ടും ഇയാള്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും കനകക്കുന്ന് എസ്ഐ വിനോദ് ബ്ലേഡുകാരന് ഒത്താശ ചെയ്യുകയാണെന്നും ബിന്ദു ആരോപിച്ചു.
സ്റ്റേഷനില്‍ മോശമായ രീതിയില്‍ സംസാരിച്ചതായും ബിന്ദു പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും ബിന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: