ചെന്നൈ: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 34 റണ്‍സിനായിരുന്നു ഇന്ത്യന്‍ എ ടീം ദക്ഷിണാഫ്രിക്കന്‍ എ ടീമിനെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ എ ടീം 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ എ ടീമിന് 6 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി 133 പന്തുകളില്‍ നിന്ന് 176 റണ്‍സെടുത്ത മയാങ്ക് അഗര്‍വാളാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. സ്വപ്നതുല്യമായ തുടക്കമാണ് മയാങ്ക് അഗര്‍വാളും ഉന്മുക്ത് ചന്ദും ചേര്‍ന്ന് ടീമിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 106 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് 64 റണ്‍സെടുത്ത ഉന്മുക്ത് മടങ്ങിയത്. തുടര്‍ന്നെത്തിയ മനീഷ് പാണ്ഡെ മയാങ്ക് അഗര്‍വാളിന് മികച്ച പിന്തുണ നല്കി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ അനായാസം ബാറ്റ് വീശിയ അഗര്‍വാളും പാണ്ഡെയും ചേര്‍ന്ന് ഇന്ത്യന്‍ സ്കോറിംഗിന് റോക്കറ്റ് വേഗം നല്കി.
രണ്ടാം വിക്കറ്റില്‍ 24 ഓവറില്‍ 203 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതിനിടെ 96 പന്തില്‍ 11 ഫോറും നാല് സിക്സറുമടക്കം അഗര്‍വാള്‍ ശതകം തികച്ചു. തുടര്‍ന്നും വെടിക്കെട്ടുമായി മുന്നേറിയ അഗര്‍വാള്‍ സ്കോര്‍ബോര്‍ഡില്‍ 45.4 ഓവറില്‍ 309 റണ്‍സിലെത്തിയശേഷമാണ് മടങ്ങിയത്. ഇതിനിടെ 133 പന്തുകളില്‍ നിന്ന് 20 ഫോറും അഞ്ച് കൂറ്റന്‍ സിക്സറുമടക്കം 176 റണ്‍സ് മയാങ്ക് അഗര്‍വാള്‍ അടിച്ചുകൂട്ടുകയും ചെയ്തു. അഗര്‍വാള്‍ പുറത്താകുമ്പോള്‍ 64 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയിരുന്ന മനീഷ് പാണ്ഡെയുടെ ബാറ്റ് പിന്നീട് വിശ്വരൂപം പൂണ്ടു. അവസാന നാല് ഓവറില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 56 റണ്‍സ്. ഇതിനിടെ മനീഷ് പാണ്ഡെയും സെഞ്ചുറി തികച്ചു. ഒടുവില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ മനീഷ് പാണ്ഡെ 85 പന്തില്‍ നിന്ന് എട്ട് ഫോറും രണ്ട് സിക്സറുമടക്കം 108 റണ്‍സുമായി പുറത്താകാതെ നിന്നു.
372 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ എ ടീമിന് ഫൈനലില്‍ എത്തണമെങ്കില്‍ 29 ഓവറില്‍ വിജയിക്കണമായിരുന്നു. ക്വിന്റണ്‍ ഡി കോക്കും ഡെല്‍പോര്‍ട്ടും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കവും നല്കി. എന്നാല്‍ സ്കോര്‍ 53-ല്‍ എത്തിയപ്പോള്‍ 18 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഡെല്‍പോര്‍ട്ടിനെ അവര്‍ക്ക് നഷ്ടമായി. പിന്നീട് ഡി കോക്കും ഹെന്‍ഡ്രിക്കസും (76) ചേര്‍ന്ന് സ്കോര്‍ 26.3 ഓവറില്‍ 181-ല്‍ എത്തിച്ചു.
എന്നാല്‍ 86 പന്തില്‍ നിന്ന് 113 റണ്‍സെടുത്ത ഡി കോക്കിനെ അക്ഷര്‍ പട്ടേല്‍ മടക്കിയതോടെ അവര്‍ പ്രതിരോധത്തിലായി. ഒരു റണ്‍സ്കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ കൂടി ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. പിന്നീട് എത്തിയവരില്‍ സോണ്ഡോ (60 പന്തില്‍ 86) മാത്രമാണ് മിന്നുന്ന പ്രകടനം നടത്തിയത്. ഇന്ത്യക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: