പത്തനാപുരം: കോഴിക്കോട് വെസ്റ്റ് ഹില്‍സിലെ എന്‍സിസി ക്യാമ്പിനിടെ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച പട്ടാഴി വടക്ക് മാലൂര്‍ ശ്രീഹരിയില്‍ ധനുഷ് കൃഷ്ണന്റെ (19) മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കുടുംബ വീടായ മുക്കോട്ടുമണ്ണില് പിതാവിന്റെ ശവകുടീരത്തിന് അരികിലായാണ് ധനുഷിന് ചിതയൊരുക്കിയത്.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ നിലമ്പൂര്‍ എടക്കര കൗക്കാട്ട് വാഴൂര്‍ കോണത്തെ അമ്മയുടെ വസതിയില്‍ എത്തിച്ച ധനുഷിന്റെ മൃതദേഹം അവിടെ പൊതുദര്‍ശനത്തിനു ശേഷം ഇന്നലെ പുലര്‍ച്ചെ സ്വവസതിയായ മാലൂരിലെ ശ്രീഹരിയില്‍ എത്തിച്ചു.
നാടിന്റെ നാനാഭാഗത്തു നിന്നും വന്‍ജനാവലിയാണ് ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന ധനുഷിനെ അവസാനമായി കാണാന്‍ തടിച്ചുകൂടിയത്.
ധനുഷ് പഠിക്കുന്ന വിദ്യാലയമായ മാലൂര്‍ എംറ്റി ഡിഎംഎച്ച്എസ്സിലും പൊതുദര്‍ശനത്തിന് വച്ചു. സഹപാഠിയുടെ വേര്‍പാടില്‍ പൊട്ടിക്കരയുന്ന കൂട്ടുകാരെയായിരുന്നു എങ്ങും കാണാന്‍ കഴിഞ്ഞത്. സഹപാഠികളുടേയും അധ്യാപകരുടെയും അന്തിമോപചാരത്തിനു ശേഷം എന്‍സിസി യൂണിറ്റിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ കൊണ്ടുവന്നു. എന്‍സിസിയുടെ കേരള, ലക്ഷദ്വീപ് ചുമതലയുളള മേജര്‍ ജനറല്‍ സി.പി.സിംഗ് അടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ ധനുഷിന് യാത്ര അയപ്പ് നല്കി.
തുടര്‍ന്ന് വിലാപയാത്രയായി കുടുംബവീടായ മുക്കോട്ടുമണ്ണില് കൊണ്ടുവന്നു. ഇവിടെയും വന്‍ ജനാവലിയായിരുന്നു ധനുഷിനെ അവസാനമായി ഒരു നോക്ക് കാണാനായി നിറകണ്ണുകളോടെ കാത്തുനിന്നത്. തുടര്‍ന്ന് 12.30 ഓടെ പിതാവിന്റെ ശവകുടീരത്തിനടുത്തായി ചിതയൊരുക്കി സംസ്കരിച്ചു. ധനുഷിന്റെ അമ്മാവന്റെ മകനായ ആദിത്യനായിരുന്നു അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.
വിദ്യാഭ്യാസമന്ത്രി അബ്ദുള്‍റബ്ബ്, കെ.ബി.ഗണേഷ്കുമാര് എംഎല്‍എ, പി.അയിഷാപോറ്റി എംഎല്‍എ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ദിവന്യാസിയോസ്, ആര്‍ഡിഒ സി.സജീവ്, എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ്, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹക് അനില്‍കുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി, കെഎല്‍ഡിസി ചെയര്മാന് ബെന്നികക്കാട് തുടങ്ങിയ സാമൂഹ്യരാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: