ന്യൂദല്‍ഹി: ഭാരത-പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ (എന്‍എസ്എ) തമ്മിലുള്ള യോഗം ആഗസ്ത് 23-24 തീയതികളില്‍ ദല്‍ഹിയില്‍ നടക്കും. ഭാരതത്തിന്റെ എന്‍എസ്എ അജിത് ഡോവലും പാക് ഭാഗത്തുനിന്നും സര്‍ത്താസ് അസീസുമാണ് യോഗത്തില്‍ പങ്കെടുക്കുക.
എന്‍എസ്എ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഇന്നലെ ഇസ്ലമാബാദില് നടത്തിയ പത്രസമ്മേളനത്തില്‍ പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍ത്താസ് അസീസ് അറിയിച്ചു.
കഴിഞ്ഞ മാസം റഷ്യയിലെ ഉഫയില്‍ നടന്ന മോദി-ഷരീഫ് കൂടിക്കാഴ്ചയിലെടുത്ത സുപ്രധാന തീരുമാനമാണ് എന്‍എസ്എ തല കൂടിക്കാഴ്ച നടക്കുന്നത്.
അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളും അടുത്തിടെ നടന്ന പഞ്ചാബ് ആക്രമണവും ജമ്മുകാശ്മീരില്‍ പാക് ഭീകരന് പിടിയിലായതും അജിത് ഡോവല്‍ യോഗത്തില്‍ ഉന്നയിക്കും. മുംബൈ ഭീകരാക്രമണത്തിലെ പുതിയ തെളിവുകള്‍ പാക്കിസ്ഥാനും ആവശ്യപ്പെട്ടേക്കാം.
എന്‍എസ്എ തല യോഗത്തിന് മുന്നോടിയായി ഭീകരന് ഹാഫിസ് സെയ്ദിന്റെ സംഘടനയായ ജമായത്ത് ഉദ് ദവയെ സംശയകരമായ സംഘടനകളുടെ പട്ടികയിലേക്ക് പാക്കിസ്ഥാന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജിത് ഡോവലുമായി നടക്കുന്ന കൂടിക്കാഴ്ച ഇരുരാജ്യങ്ങളിലെയും പ്രശ്നങ്ങളില്‍ മഞ്ഞുരുക്കലായി മാറുമെന്ന് സര്‍ത്താസ് അസീത് പറഞ്ഞു. സമാധാനം വേണമെന്ന പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആഗ്രഹം യാഥാര്‍ത്ഥ്യമാകാന്‍ ചര്‍ച്ചകള്‍ മാത്രമാണ് വഴിയെന്നും അസീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: