ആലുവ: പെരിയാറില്‍ മുങ്ങിക്കുളിച്ച് കര്‍ക്കിടകവാവ് ബലിയര്‍പ്പിച്ച് പിതൃതര്‍പ്പണ പുണ്യം നേടാന്‍ ആലുവ മണപ്പുറത്ത് പതിനായിരങ്ങള്‍. ഇന്ന് പുലര്‍ച്ചെ നാല് മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മണപ്പുറത്ത് അന്‍പതിലേറെ താത്കാലിക ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്. മണപ്പുറം ശിവക്ഷേത്രത്തിലെ ശിവരാത്രി പൂജകള്‍ക്ക് തന്ത്രി ചേന്നാസ് മനയ്ക്കല്‍ പരമേശ്വരന് നമ്പൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാടുമാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്. മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും അദ്വൈതാശ്രമത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെയും നേതൃത്വത്തിലാണ് തര്‍പ്പണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.
ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അദ്വൈതാശ്രമത്തില്‍ ഒരേസമയം 1000 പേര്‍ക്ക് തര്‍പ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ആശ്രമം മേല്‍ശാന്തി പി.കെ. ജയന്തന്, ശാന്തിമാരായ മധു, ദിലീപ് എന്നിവരും തര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: